കേതൻ അഗർവാൾ കൊലക്കേസ്; പ്രതി സിയ ഗോയലിന്റെ നിർണ്ണായക ചാറ്റുകൾ പുറത്ത്!
മഹാരാഷ്ട്രയിലെ പൂനെയിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിയ ഗോയലിന്റെ സോഷ്യൽ മീഡിയ ചാറ്റുകൾ പുറത്ത്. കേതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിയയെയും കാമുകൻ ചേതൻ ചൗധരിയെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ സ്നാപ്ചാറ്റ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.
പുറത്തുവന്ന സ്നാപ്ചാറ്റ് സ്ക്രീൻഷോട്ട് അനുസരിച്ച്, സിയ ഗോയൽ തന്റെ ഒരു സുഹൃത്തിനോട് രേഖകൾ ആവശ്യപ്പെടുന്നതായി കാണാം. "ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കല്യാണത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാനാണ്, എങ്കിലും നീ നിന്റെ ആധാർ കാർഡിന്റെ മുൻപിലെയും പുറകിലെയും ഫോട്ടോകൾ അയച്ചു തരൂ" എന്നായിരുന്നു സിയയുടെ സന്ദേശം. ഇതിന് മറുപടിയായി ഈ രേഖകൾ താൻ നേരത്തെ തന്നെ വാട്‌സ്ആപ്പ് വഴി അയച്ചിട്ടുണ്ടെന്ന് സുഹൃത്ത് വ്യക്തമാക്കുന്നുമുണ്ട്.
വരാനിരിക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള സൂചനകളാണോ ഈ സന്ദേശത്തിൽ ഉള്ളതെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ജൂൺ 18-നാണ് പൂനെയിലെ ലോഹഗഡ് കോട്ടയിലെ മലയിടുക്കിൽ നിന്ന് തള്ളിയിട്ട് കേതൻ അഗർവാളിനെ പ്രതികൾ കൊലപ്പെടുത്തിയത്. ഈ വരുന്ന നവംബറിൽ കേതനും സിയയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയായിരുന്നു ഈ ക്രൂരകൃത്യം.

പ്രതികളുടെ ഫോണിൽ നിന്ന് വിചിത്രമായ കോഡ് ഭാഷകളും ഇമോജികളും അടങ്ങിയ നിരവധി ചാറ്റുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ പ്രതികളെ കൂടുതൽ ദിവസം പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേതനെ എങ്ങനെ കൊലപ്പെടുത്തണം എന്ന് സിയയും കാമുകൻ ചേതനും ചേർന്ന് മുൻകൂട്ടി കൃത്യമായി പ്ലാൻ ചെയ്യുകയും അത് ഡമ്മി ഉപയോഗിച്ച് പരിശീലിക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് പോകുന്നതിനിടയിൽ കേതന്റെ പാസ്‌പോർട്ട് സിയ വഴിയിൽ ഉപേക്ഷിച്ചു. ഈ സ്ഥലം കണ്ടെത്തി പോലീസ് മഹസ്സർ തയ്യാറാക്കിയിട്ടുണ്ട്. സിയയുടെ പക്കൽ നിന്നും മറ്റൊരു മൊബൈൽ ഫോൺ കൂടി പോലീസ് കണ്ടെടുത്തു. ഇത് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡി നീട്ടി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. പ്രതികളുടെ പക്കൽ നിന്ന് ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ച സ്ഥിതിക്ക് ഇനി കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് പ്രതിഭാഗം വക്കീൽ വാദിച്ചു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് എ.എം വിഭൂതെ, പ്രതികളെ ജൂലൈ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു.
സംഭവസ്ഥലത്തുണ്ടായിരുന്ന ചില പ്രധാന സാക്ഷികൾ ഇപ്പോൾ മൊഴി നൽകാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും, കേതൻ സിയയ്ക്ക് നൽകിയ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണിതെന്ന് തെളിയിക്കാനുള്ള വ്യക്തമായ തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications