പഞ്ചാബ് പിടിക്കാന്‍ കര്‍ഷകര്‍; കര്‍ഷക പാര്‍ട്ടികള്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ച
അമൃത്സര്‍: കര്‍ഷക സമരത്തിന്റെ വിജയത്തിന് പിന്നാലെ രൂപീകരിച്ച രണ്ട് കാര്‍ഷിക നേതാക്കളുടെ സംഘടനകളും പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇരു സംഘടനകളും സഖ്യമായി മത്സരിക്കുന്നതിന്റെ സാധ്യതകള്‍ തെളിയുന്നതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം.
ഗുര്‍നാം സിംഗ് ചാദുനിയുടെ സംയുക്ത് സംഘര്‍ഷ് പാര്‍ട്ടിയും (എസ് എസ് പി) ബാല്‍ബിര്‍ സിംഗ് രാജേവാളിന്റെ സംയുക്ത് സമാജ് മോര്‍ച്ചയും (എസ് എസ് എം) ആണ് സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചത്. അതേസമയം പഞ്ചാബില്‍ ആം ആദ്മിയുമായുള്ള സഖ്യസാധ്യതകള്‍ സംബന്ധിച്ച വാര്‍ത്തകളെ ബാല്‍ബിര്‍ സിംഗ് രാജേവാള്‍ തള്ളിക്കളഞ്ഞു. ചാദുനിയുടെ സംയുക്ത് സംഘര്‍ഷ് പാര്‍ട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാത്തിരുന്ന് കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിലവില്‍ ഒന്നും പറയാനായിട്ടില്ലെന്നായിരുന്നു ഗുര്‍നാം സിംഗ് ചാദുനിയുടെയും പ്രതികരണം. ഇരു പാര്‍ട്ടികള്‍ക്കും ഞായറാഴ്ച പഞ്ചാബ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചണ്ഡീഗഡില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ ധാരണയിലെത്തിയിരിക്കുകയാണെന്ന് ചാദുനി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളില്‍ സാധ്യമായ സഖ്യത്തിന് എന്തെങ്കിലും പുരോഗതി ഉണ്ടാകുമോ എന്ന് നോക്കാം. ഭാവിയില്‍ കാര്യങ്ങള്‍ എങ്ങനെ രൂപപ്പെടുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ കാര്‍ഷിക സംഘടനകളെയും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ചാദുനി നേരത്തെ വ്യക്തമാക്കിയിരുന്നു.

'തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് നല്ലതാണ്. തുടക്കം മുതലേ ഞാന്‍ ഇത് ആവശ്യപ്പെട്ടിരുന്നു, പക്ഷേ എനിക്ക് പ്രതീക്ഷ പ്രതികരണം മറ്റ് വിഭാഗങ്ങളില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ഇരു വിഭാഗവും വെവ്വേറെ മത്സരിക്കുന്നത് നല്ലതല്ല,' ചാദുനി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംയുക്ത് സമാജ് മോര്‍ച്ച സൂക്ഷ്മപരിശോധനാ കമ്മിറ്റി, പ്രകടനപത്രിക കമ്മിറ്റി, പാര്‍ലമെന്ററി കമ്മിറ്റി എന്നിവയുള്‍പ്പെടെ മൂന്ന് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് രാജേവാള്‍ പറഞ്ഞു.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സംയുക്ത് സമാജ് മോര്‍ച്ച സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പ്രഖ്യാപിക്കുമെന്ന് രാജേവാള്‍ പറഞ്ഞു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ പേരും സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആം ആദ്മി സഖ്യം തള്ളിക്കളഞ്ഞ സംയുക്ത് സമാജ് മോര്‍ച്ചയുടെ നടപടി എതിരാളികളെ സംബന്ധിച്ച് ആശ്വാസമാണ്. ആം ആദ്മിയുമായി സഖ്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജേവാളിനെ പരിഗണിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ആം ആദ്മി സംയുക്ത് സമാജ് മോര്‍ച്ച 10 സീറ്റുകള്‍ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ 60 സീറ്റെങ്കിലും വേണമെന്ന് സംയുക്ത് സമാജ് മോര്‍ച്ച ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ രാജേവാള്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം നിഷേധിച്ചു.

അതേസമയം ഇരു കര്‍ഷക സംഘടനകളും സഖ്യം സാധ്യമായാല്‍ സംസ്ഥാനത്ത് മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ്. കാര്‍ഷിക സമരം ഏറ്റവും കൂടുതല്‍ ചര്‍ച്ചാകാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ് പഞ്ചാബിലേത്. ഇരു വിഭാഗങ്ങളും കൈകോര്‍ത്താല്‍, ഗ്രാമീണരുടെ പിന്തുണ നല്ല രീതിയില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

കര്‍ഷക സംഘടനകളുടെ യോജിച്ച പോരാട്ടം പഞ്ചാബിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്കിന് വിള്ളലുണ്ടാക്കുമെന്ന് രാഷ്ട്രീയ വിദഗ്ധരും നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനം ഒരു ബഹുകോണ മത്സരത്തിലേക്ക് നീങ്ങുന്നതിനാല്‍ വോട്ട് ഷെയറിലെ ചെറിയ ചാഞ്ചാട്ടം പോലും വലിയ മാറ്റമുണ്ടാക്കും.

കര്‍ഷക സമരത്തിന്റെ വിജയത്തിന് പിന്നാലെ രാജ്യത്ത് തന്നെ ആദ്യം രൂപീകരിച്ച പാര്‍ട്ടിയാണ് ഗുര്‍നാം സിംഗ് ചാദുനിയുടെ സംയുക്ത് സംഘര്‍ഷ് പാര്‍ട്ടി. പഞ്ചാബിലെ ചെറുതും വലുതുമായി 22 കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് സംയുക്ത സമാജ് മോര്‍ച്ച എന്ന സ്വന്തം രാഷ്ട്രീയ മുന്നണി രൂപീകരിച്ചത്.

16ാം പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നാണ് നടക്കുന്നത്. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍. 117 അംഗ നിയമസഭയാണ് പഞ്ചാബിലേത്. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

ശിരോമണി അകാലിദള്‍, ആം ആദ്മി, ബി ജെ പി എന്നീ പാര്‍ട്ടികളാണ് സംസ്ഥാനത്തെ മറ്റ് പ്രബല കക്ഷികള്‍. 2017 ല്‍ ബി ജെ പിയും ശിരോമണി അകാലിദളും സഖ്യമായാണ് മത്സരിച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമത്തിന് പിന്നാലെ ശിരോമണി അകാലിദള്‍ സഖ്യം വിട്ടു. കോണ്‍ഗ്രസും കഴിഞ്ഞ തവണത്തേക്കാള്‍ മാറിയ സാഹചര്യത്തിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് അവരോടൊപ്പമില്ല എന്നത് തന്നെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന പ്രധാന ഘടകം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച അമരീന്ദറിന് പഞ്ചാബില്‍ വ്യക്തമായ സ്വാധീനമുണ്ട്. പാര്‍ട്ടി വിട്ട ശേഷം ബി ജെ പിയുമായി മൃദുസമീപനമാണ് അമരീന്ദര്‍ സ്വീകരിച്ചത്.

അതേസമയം ബി ജെ പി സഖ്യം വിട്ട ശിരോമണി അകാലിദള്‍ ഇടത് പാര്‍ട്ടികളേയും ബി എസ് പിയേയും കൂട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം ആം ആദ്മി പാര്‍ട്ടിയാണ്. ദല്‍ഹിയ്ക്ക് പുറത്ത് ആം ആദ്മി ഏറ്റവും മികച്ച പ്രകടനം നടത്തുന്നയിടമാണ് പഞ്ചാബ്.












Click it and Unblock the Notifications