പഞ്ചാബ് തിരഞ്ഞെടുപ്പ്; ദളിത് ശക്തികേന്ദ്രത്തിൽ കോൺഗ്രസിന് കനത്ത വെല്ലുവിളി
ദില്ലി; ദളിത് ശക്തികേന്ദ്രമായ ദോബ മേഖലയിൽ ഇക്കുറി കോൺഗ്രസ് നേരിടുന്നത് കടുത്ത വെല്ലുവിളി. ആം ആദ്മിയുടേയും ശിരോമണി അകാലിദൾ- ബി എസ് പി സഖ്യത്തിന്റേയും കടന്ന് കയറ്റമാണ് കോൺഗ്രസിന്റെ നെഞ്ചിടിപ്പേറ്റുന്നത്.
ദോബ മേഖലയിൽ നാല് ജില്ലകളാണ് ഉള്ളത്. ജലന്ഝർ, ഹോഷിയാർപൂർ, നവൻഷാർ, കപൂർത്തല. ഈ നാല് ജില്ലകളിലുമായി 23 നിയമസഭ മണ്ഡലങ്ങൾ ഉണ്ട്. മാൽവ മേഖലയിൽ 69 മണ്ഡലങ്ങളും മാജ മേഖവിയിൽ 25 ഉം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ കോൺഗ്രസിന് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. അന്ന് ബി ജെ പി- എസ് എ ഡി സഖ്യത്തിന് അഞ്ചും ആം ആദ്മിക്ക് രണ്ട് സീറ്റുകളും.

ഇത്തവണ ദളിത് വിഭാഗങ്ങൾക്കിടയിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദളിത് നേതാവ് കൂടിയായ ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 30 ശതമാനത്തോളം ദളിത് വിഭാഗമാണ്. എന്നാൽ ചന്നിയെ ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് തന്ത്രം എത്രത്തോളം വിജയം കാണുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
രവിദാസീയര്‍ എന്ന ദളിത് സിഖ് വിഭാഗത്തിന് മേഖലയിൽ സ്വാധീനം കൂടുതൽ. ഇരുപതോളം നിയമസഭാ സീറ്റുകളില്‍ 20 മുതല്‍ അമ്പത് ശതമാനം വരെ വോട്ട് വിഹിതം ഇവർക്കുണ്ട്. മറ്റ് മേഖലകളിലും ഇവർക്ക് ശക്തമായ സ്വാധീനമുണ്ട്. ഫെബ്രുവരി 14 ന് നടക്കേണ്ട നിയമസഭ തിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയത് പോലും ഗുരു രവിദാസ് ജയന്തിയ്ക്കായി രവിദാസീയർക്ക് വാരണാസിയിലേക്ക് പോകേണ്ടത് കൊണ്ട് മാത്രമാണ്.
സാധാരണയായി തങ്ങൾ അകാലികൾക്കാണ് വോട്ട് നൽകാറുളളത്. ഇത്തവണ അകാലികൾ ബിഎസ്പിക്കൊപ്പം സഖ്യത്തിലാണ് മത്സരിക്കുന്നത്, അതുകൊണ്ട് തന്നെ തന്റെ വോട്ട് സഖ്യത്തിനായിരിക്കുമെന്ന് ഗ്രാമവാസിയായ അവതാർ സിംഗ് പറയുന്നു. എന്നാൽ ദളിത് നേതാവായ ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തേയും കോൺഗ്രസിനേയും പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് മറ്റൊരു ദളിത് നേതാവായ ദർശൻ പാൽ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലാണ് ചന്നിക്ക് പിന്തുണ കൂടുതൽ.
എന്നാൽ യുവാക്കൾക്കിടയിൽ ആം ആദ്മിക്ക് പ്രിയമേറുന്നുണ്ടെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. അതേസമയം ഇവിടെ ആം ആദ്മിക്ക് പ്രാദേശിക നേതാക്കൾ ഇല്ലെന്നതും പ്രവർത്തക്കാൻ ആളില്ലെന്നതും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ബി എസ് പി-അകാലിദൾ നേതാക്കൾ ശക്തമായ പ്രചരണമാണ് മണ്ഡലത്തിൽ കാഴ്ച വെയ്ക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ജലന്ധർ, ഹോഷിയാർപൂർ ജില്ലകളിലെ ഗ്രാമങ്ങളിൽ എസ്എഡി-ബിഎസ്പി കൂട്ടുകെട്ടിന്റെ അർപ്പണബോധമുള്ള പ്രവർത്തകരെയും അനുഭാവികളെയും കാണാൻ സാധിക്കും. അവരിൽ പലരും മുൻ സർപഞ്ചുമാരും ബ്ലോക്ക് ചെയർപേഴ്‌സൺമാരുമാണ്. ജനങ്ങളുമായി ഏറെ ബന്ധമുള്ള ഇവർക്ക് വോട്ട് നേടിയെടുക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമല്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം ദോബ മേഖലയിലെ ഗ്രാമങ്ങളിൽ നിന്ന് പ്രധാന നഗരങ്ങളിലേക്ക് പോയാൽ ശക്തമായ പ്രചരണങ്ങൾ നടത്തുന്ന ബി ജെ പിയെ കാണാൻ സാധിക്കും. പ്രത്യേകിച്ച് ആർഎസ്എസിന് കാര്യമായ സ്വാധീനമുള്ള ജലന്ധർ നഗരത്തിലെ നിയോജക മണ്ഡലങ്ങളിൽ. എന്തായാലും പ്രാദേശിക ബി ജെ പി നേതാക്കൾ ഇവിടെ കടുത്ത ആത്മവിശ്വാസത്തിലാണ്. ജലന്ധർ നോർത്തിൽ കെ ഡി ഭണ്ഡാരി, ജലന്ധർ വെസ്റ്റിൽ മൊഹീന്ദർ ഭഗത്, ജലന്ധർ സെൻട്രലിൽ മനോരഞ്ജൻ കാലിയ, ഫഗ്വാരയിൽ മുൻ കേന്ദ്രമന്ത്രി വിജയ് സാംപ്ല എന്നിവർ കൂറ്റൻ പ്രകടനം കാഴ്ച വെയ്ക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
ഫെബ്രുവരി 20 ന് ഒറ്റഘട്ടമായിട്ടാണ് പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ്. 2017 ൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് വിജയിച്ചത്.












Click it and Unblock the Notifications