കൊറോണ നിരീക്ഷണത്തിൽ പാർപ്പിച്ച കെട്ടിടങ്ങളിൽ മൂത്രം നിറച്ച കുപ്പികൾ എറിഞ്ഞെന്ന് സംശയം: കേസെടുത്തു
ദില്ലി: കൊറോണ വൈറസ് നിരീക്ഷണത്തിൽ പാർപ്പിച്ച ഫ്ലാറ്റിൽ നിന്ന് വിസർജ്യം നിറച്ച കുപ്പികൾ പുറത്തേക്കെറിഞ്ഞെന്ന് സംശയം. ഇത്തരത്തിൽ രണ്ട് കുപ്പികൾ കണ്ടെത്തിയതോടെ ധ്വാരക നോർത്ത് പോലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ദ്വാരകയിലെ നാല് ഫ്ലാറ്റുകളിലായാണ് നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളത്. ഈ കെട്ടിടത്തിൽ നിന്ന് കുപ്പികൾ പുറത്തേക്കെറിഞ്ഞെന്നാണ് സംശയിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയിൽ പങ്കെടുത്തവർക്കും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരവധി പേരെ നിരീക്ഷണ കേന്ദ്രങ്ങളിലായി പാർപ്പിച്ചിട്ടുള്ളത്.

സംഭവത്തിൽ എഫ്ഐആർ
മത സമ്മേളനത്തിൽ പങ്കെടുത്തതോടെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളവർ മറ്റുള്ളവർക്ക് രോഗം പടർത്തുന്നതിനായി മൂത്രം കുപ്പികളിലാക്കി പുറത്തേക്കെറിഞ്ഞെന്ന് ചൂണ്ടിക്കാണിച്ചാണ് ദ്വാരക സെക്ടറിലെ 16 ബിയിലെ ക്വാറന്റൈൻ സംവിധാനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ പോലീസിൽ പരാതി നൽകിയത്. ഫ്ലാറ്റുകളിൽ നിന്ന് പുറത്തേക്ക് എറിഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കുപ്പികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും എഫ്ഐആറിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

1400 കേസുകൾ
ദില്ലി നിസാമുദ്ദീനിൽ മാർച്ച് 13നും 18നും ഇടയിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് രാജ്യത്ത് 1,400 ഓളം കേസുകൾ റിപ്പോട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവം. ഉത്തർപ്രദശിലെ ഗാസിയാബാദിൽ മെഡിക്കൽ സ്റ്റാഫിനെ ആക്രമിച്ച സംഭവത്തിൽ സർക്കാർ എൻഎസ്എ പ്രകാരം കുറ്റവാളികൾക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലിയിൽ നിന്ന് ഈ ആരോപണം ഉയരുന്നത്.

5000 കടന്ന് രോഗബാധിതർ
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ഇതിനകം തന്നെ 5000 കടന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 1000 ഓളം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ 1445 കേസുകളും തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കഴിഞ്ഞ ദിവസം സർക്കാർസ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ പ്രാദേശിക തലത്തിൽ 25,500 പേരും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. ഇവരെയും നിരീക്ഷിച്ച് വരികയാണെന്ന് തിങ്കളാഴ്ച സർക്കാർ വ്യക്തമാക്കിയിരുന്നു.

തബ്ലീഗ് ജമാഅത്ത്
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ 1500 ലധികം പേർ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ പരപാടിയുടെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ജമാഅത്ത് പണ്ഡിതൻ മൌലാനാ സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് പകർച്ചാവ്യാധി നിയമപ്രകാരം കേസേടുത്തിട്ടുള്ളത്. 56 കാരനായ മൌലാനാ സാദിനെ സംഭവത്തോടെ കാണാതായിരുന്നു. താൻ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അറിയിച്ചുകൊണ്ട് ഒരു വീഡിയോ സന്ദേശവും സാദിന്റെതായി പുറത്തുവന്നിരുന്നു. 100 വർഷം പഴക്കമുള്ള പള്ളി സമുച്ചയമാണ് ദില്ലിയിലെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ദിൽഷാദ് ഗാർഡൻ, സൌത്ത് മോട്ടി ബാഗ് എന്നിവയാണ് മറ്റ് രണ്ട് സ്ഥലങ്ങൾ.

16 വിദേശികൾ പിടിയിൽ
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ ഇന്ത്യയിലെത്തിയ 1300 ഓളം വിദേശികൾ കൂടി പങ്കെടുത്ത പരിപാടിയാണ് ദില്ലി നിസാമുദ്ദീനിൽ സംഘടിപ്പിച്ച മത സമ്മേളനം. ഇന്ന് വരെ ഇവരിൽ എട്ട് പേരെയാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. എട്ടുപേരും മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു പള്ളിയിലാണുള്ളത്. ഇവർക്കെതിരെ ഫോറിനേഴ്സ് ആക്ട് ആൻഡ് വിസ ചട്ട ലംഘത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മലേഷ്യൻ പൌരന്മാരായ എട്ട് പേരെയും കണ്ടെത്തിയിരുന്നു. വിമാനത്തിൽ മലേഷ്യയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്. ദില്ലിയിൽ വിവിധ സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു ഇവർ.

നിർദേശം ലംഘിച്ചു
ദില്ലി നിസാമുദ്ദീനിൽ വെച്ച് മാർച്ച് 13നും 18നും ഇടയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതും അധികൃതർക്ക് കണ്ടെത്താൻ കഴിയാതെ പോയ ഇന്ത്യക്കാരും വിദേശികളും രോഗ വ്യാപനം തടയുന്നതിനായി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് അധികൃതർ നൽകിയിട്ടുള്ള നിർദേശം. ഇത് ലംഘിച്ച് രാജ്യം വിടാൻ ശ്രമിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ആഗോള തലത്തിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 82,000 കടന്നു. 14.3 ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതെന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയുടെ കണക്ക്.












Click it and Unblock the Notifications