മുഫ്തിയെ മോചിപ്പിക്കുന്നതിനുള്ള സമയം അതിക്രമിച്ചു; ചിദംബരത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി
ദില്ലി: ജമ്മുകശ്മീര്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തിന് ക്ഷതമേറ്റെന്നും മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

മൂന്ന് മാസത്തേക്ക് കൂടിയാണ് ജമ്മുകശ്മീര്‍ ഭരണകൂടം മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ നീട്ടിയിരിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ച് മുതലായിരുന്നു മുഫ്തി അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കിയത്. ചിലരെ പലതവണയായി മോചിപ്പിച്ചെങ്കിലും നിരവധി പേര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. രണ്ടാമത്തെ തവണയാണ് മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണ കാലത്ത് ഷെയിഖ് അബ്ദുള്ളയെ തടഞ്ഞുവെച്ചതിന്റെ കുപ്രസിദ്ധമായ ചരിത്രത്തെ ഓര്‍മപ്പെടുത്തി കൊണ്ടായിരുന്നു ജിതേന്ദ്ര സിംഗിന്റെ മറുപടി.
'നെഹ്‌റുവീയന്‍ കാലത്തെ കുപ്രസിദ്ധമായ ചരിത്രം രാഹുലിനെ ആരെങ്കിലും പഠിപ്പിക്കാന്‍ കഴിയുമെങ്കില്‍ ചെയ്യണം. ജവഹര്‍ ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഷെയ്ഖ് അബ്ദുള്ളയെ 12 വര്‍ഷകാലമാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്.' ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.
മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരുന്നു. പൊതുസുരക്ഷാ നിയമ പ്രകാരം മുഫ്തിയുടെ തടങ്കലില്‍ നിര്‍ത്തുമ്പോള്‍ രാജ്യത്തിന്റെ ഓരോ പൗരന്റേയും അവകാശങ്ങളുടെ ദുരുപയോഗമാണ് നടക്കുന്നതെന്ന് പി ചിദംബരം പറഞ്ഞു.
മെഹ്ബൂബ മുഫ്തിക്കൊപ്പം വീട്ടുതടങ്കലില്‍ ആയിരുന്നു പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെ കഴിഞ്ഞ ദിവസമായിരുന്നു മോചിപ്പിച്ചത്. എന്നാല്‍ മുഫ്തിയുടെ തടങ്കല്‍ നീട്ടുകയായിരുന്നു.












Click it and Unblock the Notifications