ഗുജറാത്തില്‍ ഗെയിം പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്, ബാഗലും സച്ചിനും തന്ത്രം മെനയും, രാഹുല്‍ തീരുമാനിച്ചു
ദില്ലി: ഗുജറാത്തിലെ മുഖ്യമന്ത്രി മാറിയത് അവസരമാക്കാന്‍ കോണ്‍ഗ്രസ്. വന്‍ പ്ലാനുമായി ദില്ലിയില്‍ നിന്ന് നേതാക്കള്‍ സംസ്ഥാനത്തെത്തും. രാഹുല്‍ ഗാന്ധിയുടെ മേല്‍നോട്ടവും ഇവിടെയുണ്ടാവും. ഹര്‍ദിക് പട്ടേലിന് പരിചയസമ്പത്തിന്റെ കുറവുണ്ടെന്ന് ഹൈക്കമാന്‍ഡ് കരുതുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കൂടിയാണ് നേതാക്കളുടെ വരവ്.
ഇവിടെ പട്ടേല്‍ വിഭാഗത്തെ അടക്കം കാണാനാണ് നിര്‍ദേശം. രാഹുല്‍ നേരത്തെ പ്രചാരണത്തില്‍ തരംഗം തീര്‍ത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. 2017ല്‍ ചിത്രത്തിലേ ഇല്ലാതിരുന്ന കോണ്‍ഗ്രസിനെ ഭരണം പിടിക്കുന്നതിന്റെ വക്കിലെത്തിച്ചത് രാഹുലിന്റെ പ്രചാരണമാണ്.

ബിജെപി മൂന്നിടത്തെ മുഖ്യമന്ത്രിമാരെ ഒറ്റയടിക്കാണ് തെറിപ്പിച്ചത്. ഇതിന് കാരണവുമുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളൊക്കെ പുതിയ മുഖ്യമന്ത്രി വരുന്നതോടെ അപ്രസക്തമാവും. ആരെയും ആക്രമിക്കാനില്ലാത്ത അവസ്ഥയ വരും. ഇത് ജയിക്കാനുള്ള സാധ്യത ശക്തമാക്കും. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ബാധ്യതയാവുമെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിമാരാണ് ഉത്തരാഖണ്ഡിലും ഗുജറാത്തിലും കര്‍ണാടകത്തിലും മാറിയത്. സംസ്ഥാനങ്ങളില്‍ മോദിയുടെ മികവ് ഏല്‍ക്കില്ലെന്നും, അതിന് മുഖ്യമന്ത്രിമാര്‍ ക്ലീന്‍ ആയിരിക്കണമെന്നും ബിജെപി തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഗുജറാത്തിലെ വിജയ് രൂപാണിയെ മാറ്റിയതിന് പ്രതിപക്ഷം കടന്നാക്രമിച്ചിട്ടും ബിജെപി അതൊന്നും ഗൗനിച്ചിട്ട് പോലുമില്ല. പ്രധാന കാരണം അതൊന്നും ബാധിക്കുന്നേയില്ല എന്നതാണ്. പാട്ടീദാര്‍ വിഭാഗത്തെയാണ് ബിജെപി ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. രൂപാണിയുടെ പെര്‍ഫോമന്‍സ് മോശമായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതൊരു അവസരമായി കണ്ട് ഗുജറാത്തിലേക്കുള്ള തന്ത്രങ്ങള്‍ സജ്ജമാക്കുകയാണ്. 2017ല്‍ 40 ശതമാനത്തിന് മുകളില്‍ വോട്ട് നേടി ബിജെപിയെ അമ്പരിപ്പിച്ചിരുന്നു കോണ്‍ഗ്രസ്. ബിജെപിയുടെ അടുത്ത് വരെ എത്തിയിരുന്നു കോണ്‍ഗ്രസ്.

അന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനുള്ളില്‍ കൊണ്ടുവന്ന ഒരു തന്ത്രമാണ് ഇങ്ങനൊരു കുതിപ്പിന് വഴിയൊരുക്കിയത്. ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ ചേര്‍ന്ന് ഒബിസി-ദളിത് വോട്ടുകളെ ശരിക്കും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചോര്‍ത്തി. ഒപ്പം രാഹുലിന്റെ ഫയര്‍ബ്രാന്‍ഡ് പ്രസംഗങ്ങളും വലിയ രീതിയില്‍ ഗുണകരമായിരുന്നു. സംസ്ഥാനത്താകെ പാട്ടീദാര്‍ സംവരണവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിജെപിക്ക് ഈ വിഷയത്തില്‍ നിലപാടെടുക്കാനാവാത്ത അവസ്ഥയായിരുന്നു. കോണ്‍ഗ്രസ് ഇത് കൃത്യമായി ഉപയോഗിച്ചാണ് നേട്ടമുണ്ടാക്കിയത്.

രാഹുലിന്റെ അന്നത്തെ തന്ത്രം ഒരുവര്‍ഷം കൂടി കോണ്‍ഗ്രസില്‍ പ്രകടമായിരുന്നു. പിന്നീടാണ് കൈവിട്ട് പോയത്. ഗുജറാത്തില്‍ കര്‍ഷകര്‍, പട്ടേല്‍ വിഭാഗം, ആദിവാസികള്‍ എന്നിങ്ങനെ എല്ലാ സുപ്രധാന ഗ്രൂപ്പുകളില്‍ ഉള്ളവരെയും രാഹുല്‍ നേരിട്ട് കണ്ട് വന്‍ പ്രചാരണം നടത്തി. അതിലുപരി വിവാദങ്ങളിലൊന്നും ചാടാതെ മോദിക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങളൊക്കെ രാഹുല്‍ മാറ്റിവെച്ചു. മോദിക്ക് ജനകീയ ഇമേജ് ഗുജറാത്തിലുണ്ടെന്ന് രാഹുലിന് അറിയാമായിരുന്നു. വികസനത്തിന് ഭ്രാന്ത് പിടിച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ഇതും ക്ലിക്കായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം പക്ഷേ അധിക കാലം നിന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ദ, പ്രതിപക്ഷ നേതാവ് പരേഷ് ധനാനി എന്നിവരുടെ രാജിയാണ് പിന്നീട് കണ്ടത്. ഹര്‍ദിക് പട്ടേല്‍ വര്‍ക്കിംഗ് പട്ടേലായി എത്തി. പാട്ടീദാര്‍ വിഭാഗത്തിന് വേണ്ടിയായിരുന്നു ഈ തീരുമാനം. എന്നാല്‍ അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് മരവിച്ചിരിക്കുകയാണ്. ഈ സ്‌പേസിലേക്കാണ് ആംആദ്മി പാര്‍ട്ടി വന്നുകൊണ്ടിരിക്കുന്നത്. തലമുറ മാറ്റവും തന്ത്രങ്ങളുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിച്ച വിജയമെല്ലാം ബിജെപിയെ അമ്പരിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതിന് പിന്നില്‍ അഹമ്മദ് പട്ടേലായിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ് പ്രത്യേക ഫോക്കസ് നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗുജറാത്തിന്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ തോറ്റാല്‍ അത് ദേശീയ തലത്തിലെ തന്നെ കാര്യങ്ങളെ മാറ്റും. നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമാണെന്ന ബ്രാന്‍ഡും ഗുജറാത്തിനുണ്ട്. രാജീവ് സതവിന്റെ ഒഴിവിലേക്ക് പുതിയ നേതാക്കളെയാണ് രാഹുല്‍ നിയമിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച രണ്ട് നേതാക്കളെയാണ് രാഹുല്‍ ഗുജറാത്തിലേക്ക് അയക്കുന്നത്. നല്ലൊരു ഭരണാധികാരിയായിരിക്കണം. ഒപ്പം നല്ല സംഘടനാ മികവും ഇവര്‍ക്കുണ്ടാവണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭൂപേഷ് ബാഗലിന്റെ പേരാണ് രാഹുല്‍ നിര്‍ദേശിച്ചത്. മറ്റൊരു പേര് സച്ചിന്‍ പൈലറ്റിന്റേതാണ്. ഇവര്‍ രണ്ട് പേരും ഗുജറാത്തിലേക്ക് പോകാനാണ് സാധ്യത. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചുമതല ഇവര്‍ക്കാവും നല്‍കുക. രാജസ്ഥാനില്‍ ഭരണം പിടിച്ചത് സച്ചിന്റെ മികവ് കൊണ്ടാണ്. സംസ്ഥാന സമിതിയെയും നല്ല രീതിയില്‍ നയിച്ചിരുന്നു സച്ചിന്‍. ബാഗല്‍ ഛത്തീസ്ഗഡില്‍ ഇതേ നിലവാരമുള്ളയാളാണ് സച്ചിനെ പോലൊരു യുവനേതാവിന് ഗുജറാത്തില്‍ നന്നായി വര്‍ക്കാവുമെന്ന് രാഹുല്‍ കരുതുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സച്ചിന്‍ വരണമെന്ന ആവേശമാണ് ഉള്ളത്.
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications