'എന്ത് വില കൊടുക്കാനും തയ്യാർ, പോരാടുന്നത് ഇന്ത്യയ്ക്ക് വേണ്ടി'; പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് താൻ പോരാടുന്നതെന്നും അതിനു വേണ്ടി എന്തു വില കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിലൂടെ വ്യക്തമാക്കി. ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി.
വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി.ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ചയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.

അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി. കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ ലഭിക്കാൻ കാരണമായത്.' എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുള്ളത് ', എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം.
ഇതിനെതിരെ സൂറത്തിലെ ബി ജെ പി എം എൽ എ ആയ പൂർണേഷ് മോദിയായിരുന്നു കേസ് കൊടുത്തത്. കോടതി വിധി നിലനിൽക്കുകയാണെങ്കിൽ ആകെ എട്ട് വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകില്ല. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഉണ്ടാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മേൽക്കോടതികളിൽ നിന്നും രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധി നേടിയെടുക്കാൻ സാധിച്ചാൽ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കില്ല












Click it and Unblock the Notifications