പ്രിയങ്കയ്ക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ ഡബിൾ ചലഞ്ച്! യുപിയിൽ കോൺഗ്രസ് മുഖ്യമന്ത്രി
ദില്ലി: എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും ഉയരുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍. എന്നാലിത്തവണ രാഹുല്‍ ഗാന്ധിയുടെ പിറകില്‍ നിന്നും പ്രിയങ്ക ഗാന്ധി മുന്നിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ മുഖവും ചിരിയും ഊര്‍ജ്വസ്വലതയുമുളള പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് പുത്തന്‍ ഊര്‍ജം പകര്‍ന്നിരിക്കുന്നു.
മോദിക്ക് ഒത്ത എതിരാളിയായി വളര്‍ന്ന രാഹുല്‍ ഗാന്ധിക്ക് ഇരട്ടി കരുത്താവുകയാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം. ഡബിള്‍ ചലഞ്ചാണ് പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി വെച്ചിരിക്കുന്നത്.
രാഹുലിന്റെ ഡബിൾ ചലഞ്ച്
കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി സഖ്യമുണ്ടാക്കിയ എസ്പിയേയും ബിഎസ്പിയേയും ഞെട്ടിച്ച് കൊണ്ടാണ് ഉത്തര്‍ പ്രദേശില്‍ രാഹുല്‍ ഏല്‍പ്പിച്ച ദൗത്യവുമായി പ്രിയങ്ക ഗാന്ധിയുടെ വരവ്. പ്രിയങ്കയുടെ കരിസ്മ ബിജെപിയെ എന്ന പോലെ ഉത്തര്‍ പ്രദേശില്‍ മായാവതിയേയും അഖിലേഷിനേയും ആശങ്കയിലാഴ്ത്തുന്നു. പ്രിയങ്ക വരുന്നത് വൈകിയാണെങ്കിലും വെറുതേ ആവില്ല എന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്.
യുപി പിടിക്കണം
ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തൂത്ത് വാരിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ വന്‍ മുന്നേറ്റമുണ്ടാക്കുക എന്ന ചുമതല പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ആണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. കിഴക്കന്‍ യുപിയാണ് പ്രിയങ്കയുടെ തട്ടകം.
അടുത്തത് കോൺഗ്രസ് മുഖ്യമന്ത്രി
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ തീരുന്നില്ല പ്രിയങ്കയുടെ ദൗത്യം. ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുക എന്ന ഉത്തരവാദിത്തം കൂടി പ്രിയങ്കയ്ക്കുണ്ട്. യുപിയിലെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നാവണം എന്ന ചലഞ്ചാണ് പ്രിയങ്കയ്ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി വെച്ചിരിക്കുന്നത്.
മോദിക്കെതിരെ മത്സരിക്കണം
മോദിക്കും മേലെ വളരുന്ന, തീവ്ര ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥിനെ ചെറുക്കുക എന്ന ശ്രമകരമായ ദൗത്യവും പ്രിയങ്കയുടെ ആദ്യ മിഷനില്‍ ഉള്‍പ്പെടുന്നു. നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണം എന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. കോണ്‍ഗ്രസിനകത്ത് തന്നെ ഇത്തരമൊരു ആവശ്യമുണ്ട്.
പെട്ടെന്നുളള തീരുമാനമല്ല
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പെട്ടന്നുളള തീരുമാനമല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ എടുത്ത തീരുമാനമാണ് എന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. താനും പ്രിയങ്കയും നിരവധി പ്രതിസന്ധികളിലൂെ കടന്ന് പോയിട്ടുണ്ട്. വലിയ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് എല്ലാം എളുപ്പമായിരിക്കും എന്നാണ് എല്ലാവരും കരുതുന്നതെന്നും എന്നാല്‍ അങ്ങനെ അല്ലെന്നുമാണ് രാഹുല്‍ പറയുന്നത്.
വരുണിനെ കൊണ്ടു വരണം
അച്ഛനും മുത്തശ്ശിയും കൊല്ലപ്പെട്ടുവെന്നും രാഷ്ട്രീയ നഷ്ടങ്ങളും തങ്ങള്‍ നേരിട്ടുവെന്നും രാഹുല്‍ ഗാന്ധി ഭുവനേശ്വറില്‍ പറഞ്ഞു. മറ്റൊരു സുപ്രധാന ചുമതല കൂടി പ്രിയങ്കയെ രാഹുല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അത് സഞ്ജയ് ഗാന്ധിയുടെ മകനായ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരിക എന്നതാണെന്നും സൂചനയുണ്ട്.
പ്രചരണം ശക്തം
സുല്‍ത്താന്‍പൂരില്‍ നിന്നുളള ബിജെപി എംപിയായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് വരുന്നു എന്നത് ഏറെ നാളായി പ്രചരിക്കുന്ന അഭ്യൂഹമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ അത്തരം പ്രചാരണങ്ങള്‍ക്ക് കരുത്ത് ഏറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയിലൂടെ വരുണിനെ മറുകണ്ടം ചാടിക്കാനുളള രാഹുലിന്റെ പദ്ധതിയൊരുങ്ങുന്നത്.