തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്‌ച ചെയ്തെന്ന് രാഹുൽ ഗാന്ധി യുഎസിൽ; രാജ്യദ്രോഹിയെന്ന് വിളിച്ച് ബിജെപി
ന്യൂഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായി യുഎസിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദത്തിൽ. ബോസ്‌റ്റണിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധി രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര വിമർശനങ്ങൾ നടത്തിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കൃത്യമായ ഡാറ്റ നൽകിയില്ലെന്ന് ആരോപിച്ചുകൊണ്ടാണ് രാഹുൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമർശനം യുഎസിലും ആവർത്തിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വാധീനങ്ങൾക്ക് വഴങ്ങിയെന്നും വിട്ടുവീഴ്‌ച ചെയ്‌തുമെന്നുമാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. 'തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്ടെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്, ഈ സംവിധാനത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് വളരെ വ്യക്തമാണ്. ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്... മഹാരാഷ്ട്രയിൽ പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ ആളുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തിട്ടുണ്ട്' രാഹുൽ പറഞ്ഞു.

വൈകുന്നേരം 5:30നും 7:30നും ഇടയിൽ 65 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ കാണിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് അസാധ്യമാണെന്നും രാഹുൽ പറഞ്ഞു. ഒരു വോട്ടർക്ക് വോട്ട് ചെയ്യാൻ ഏകദേശം 3 മിനിറ്റ് എടുക്കും, നിങ്ങൾ ഈ കണക്ക് പരിശോധിച്ചാൽ, പുലർച്ചെ 2 മണി വരെ വോട്ടർമാരുടെ നിരയുണ്ടായിരുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്; രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.
വോട്ടിംഗ് പ്രക്രിയയുടെ വീഡിയോ തെളിവ് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും അത് അവർക്ക് നിഷേധിക്കപ്പെട്ടുവെന്നും വീഡിയോകൾ ആരും കാണാതിരിക്കാനും അതിൽ ആക്‌സസ് അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിയമം മാറ്റിയെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉയർത്തിയ അതേ വാദങ്ങളാണ് രാഹുൽ ആവർത്തിച്ചത്.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. വിദേശ മണ്ണിൽ ഇന്ത്യയെ രാഹുൽ അപമാനിക്കുന്നത് ഇതാദ്യമല്ലെന്നായിരുന്നു ബിജെപി എംപി സംബിത് പത്ര ചൂണ്ടിക്കാട്ടിയത്. രാഹുലിനെ രാജ്യദ്രോഹി എന്ന് വിളിച്ച അദ്ദേഹം, യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയാണെങ്കിലും രാഹുൽ അമേരിക്കയിൽ ചെന്ന് സ്വന്തം രാജ്യത്തോട് അനാദരവ് കാണിക്കുന്നത് ലജ്ജാകരമാണെന്നും പറഞ്ഞു.
'ബോസ്‌റ്റണിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം ഒരു പ്രഭാഷണം നടത്തി, വിരോധാഭാസം നോക്കൂ, യുഎസ് വൈസ് പ്രസിഡന്റ് ഇവിടെയാണ് ഉള്ളത്. അപ്പോൾ അദ്ദേഹം യുഎസിൽ പോയി ഇന്ത്യയ്ക്കും അതിന്റെ ജനാധിപത്യത്തിനും എതിരെ സംസാരിക്കാൻ തീരുമാനിച്ചു. ഇത് കോൺഗ്രസിന്റെ ഒരു മാതൃകയായി മാറിയിരിക്കുന്നു. ഇത് ആദ്യമായല്ല, കോമൺവെൽത്ത് കാലഘട്ടത്തിലും സമാനമായ പെരുമാറ്റം നമ്മൾ കണ്ടിട്ടുണ്ട്' പത്ര വിമർശിച്ചു.
'2018ൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും 50,000 രൂപയുടെ ബലത്തിൽ ജാമ്യം നേടിയ കാര്യം എല്ലാവർക്കും അറിയാം... ജാമ്യം ലഭിച്ചതിന് ശേഷം അവർ ആഘോഷിക്കുകയായിരുന്നു, അന്ന് ഞങ്ങൾ പറഞ്ഞത് ഇത് അഴിമതിയുടെ ആഘോഷം മാത്രമാണെന്നാണ്. ഇപ്പോഴും കോൺഗ്രസ് പരസ്യമായി ആഘോഷിക്കാൻ ശ്രമിക്കുകയാണ്... അവരെ വെറുതെ വിടില്ല' അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആക്ഷേപങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിക്കുകയും ചെയ്‌തിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അനുസരിച്ച് കൃത്യമായി പ്രത്യേക സംഗ്രഹ പരിഷ്‌കരണത്തിലൂടെ (എസ്എസ്ആർ) വോട്ടർ പട്ടിക അവലോകനം ചെയ്യുകയും കരട് വോട്ടർ പട്ടിക പുറത്തിറക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വോട്ടർ പട്ടികയ്ക്ക് എതിരായ ആരോപങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.












Click it and Unblock the Notifications