രാഹുല്‍ വീണ്ടും വിദേശത്ത്: 'പട്ടായ ജയിലില്‍ നിന്നും വിട്ട് തരൂ' തായ്ലന്ഡ് പ്രസിഡന്റിനോട് പിവി അന്‍വർ
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോയി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേയുള്ള രാഹുലിന്റെ ഈ വിദേശയാത്രയെ വിമർശിച്ചും പരിഹസിച്ചും ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അടുത്തിടെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, ഏകദേശം ഒരു മാസത്തോളം വിദേശയാത്ര നടത്തിയ അദ്ദേഹം സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു രാജ്യത്തേക്ക് തിരിച്ച് വന്നത്.

രാഹുലിന്റെ വിദേശ യാത്രയില്‍ കിവംദന്തികള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. "രാഹുൽ ഗാന്ധി ഒരു ഹ്രസ്വ വ്യക്തിപരമായ സന്ദർശനത്തിലാണ്. ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അതിന്റെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായി കിംവദന്തികൾ പ്രചരിപ്പിക്കരുത്," കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല വാർത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. എന്നാൽ, രാഹുലിന്റെ സന്ദർശന സ്ഥലവും മടങ്ങിയെത്തുന്ന തീയതിയും പാർട്ടി വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, രാഹുലിന്റെ വിദേശ യാത്രയെ പരിഹസിച്ച് പിവി അന്‍വർ എം എല്‍ എ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തി. 'ആരും അഭ്യൂഹങ്ങൾ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും.'- എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. തായ്‌ലൻഡ് നാഷണൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ലിങ്ക് ഇവിടെ ഷെയർ ചെയ്യുന്നു. "ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല,പട്ടായയിൽ ആണെന്ന് അഭ്യൂഹം,അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു,അദ്ദേഹത്തെ മോചിപ്പിക്കണം"എന്ന സൈബർ കോൺഗ്രസ് നിലവാരത്തിലുള്ള കമന്റുകൾ ആരും ആ പേജിൽ പോയി ഇട്ടേക്കരുത്.- എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഇതോടൊപ്പം തന്നെ തായ്‌ലൻഡ് പ്രസിഡന്റിന്റെ പേജില്‍ 'ഞങ്ങടെ എം.പീനേ പട്ടായ ജയിലിൽ നിന്ന് വിട്ട് തരൂ പ്രസിഡന്റേ'- എന്ന കമന്റും പിവി അന്‍വർ ഇടിട്ടുണ്ട്. നേരത്തെ ബിസിനസ് ആവശ്യത്തിനായി പിവി അന്‍വർ ആഫ്രിക്കയിലെ സിയാറ ലിയോണില്‍ പോയപ്പോള്‍ കോണ്‍ഗ്രസ് സൈബർ അണികളുടെ ഭാഗത്ത് നിന്നും സമാനമായ രീതിയിലുള്ള പരിഹാസം നേരിട്ടിരുന്നു. അതിന് അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് പിവി അന്‍വറിപ്പോള്‍

അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ വിദേശ സന്ദർശനം. പാർട്ടി അധികാരത്തിലുള്ള പഞ്ചാബില്‍ പ്രചാരണം ആരംഭിക്കുന്നതിനായി ജനുവരി 3 ന് മോഗ ജില്ലയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യാൻ രാഹുൽ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായ വിദേശ യാത്രയുടെ പശ്ചാത്തലത്തില്‍ രാഹുലിന്റെ റാലി മാറ്റിവെക്കാനാണ് സാധ്യത

പ്രചാരണത്തിൽ കാലതാമസമുണ്ടായാൽ, അത് സംസ്ഥാനത്ത് പാർട്ടിയുടെ വോട്ട് ബാങ്കിനെ ബാധിക്കുകയും പാർട്ടിക്ക് അധികാരം നിലനിർത്താനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന വിലയിരുത്തലും ശക്തമാണ്. അതുകൊണ്ട് തന്നെ രാഹുലിന്റെ ഈ അപ്രതീക്ഷിത വിദേശയാത്രയില്‍ പാർട്ടിക്കുള്ളിലും അതൃപ്തിയുണ്ട്. പഞ്ചാബില്‍ ബിജെപിയും ആംആദ്മിയുമൊക്കെ ശക്തമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയില്‍ ചേർന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 5 ന് സംസ്ഥാനത്ത് റാലി നടത്തിയേക്കുമെന്നാണ് ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചത്. ഇതോടെ ബി ജെ പിയുടെ പ്രചരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമാവും. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം പഞ്ചാബിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ റാലിയാണിത്. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കി സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications