രാഹുൽ ഒന്നുവന്നു സംസാരിച്ചപ്പോൾ അവസാനിച്ചത് 29 വർഷത്തെ പിണക്കം; സംഭവമിങ്ങനെ
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടുന്നത്. കന്യാകുമാരിയിൽ നിന്ന് കേരളത്തിലെത്തിയ ഭാരത് ജോഡോ ഇപ്പോൾ കർണാടകയിൽ എത്തിനിൽക്കുകയാണ്. രാഹുൽ ഗാന്ധിയുടെ മുഴുവൻ സമയ സാന്നിധ്യം തന്നെയാണ് ഭാരത് ജോഡോയുടെ പ്രധാന ആകർഷണം.
അദ്ദേഹം ജനങ്ങളോട് പെരുമാറുന്ന രീതിയും അദ്ദേഹത്തോടു ജനങ്ങൾ കാണിക്കുന്ന സ്നേഹവുമൊക്കെ വലിയ ചർച്ച ആയിട്ടുണ്ട്. ഇപ്പോൾ ഭാരത് ജോഡോ യാത്രയ്ക്കിടെ മറ്റൊരു പ്രധാനപ്പെട്ട സംഭവം കൂടി നടന്നിരിക്കുകയാണ്. കര്‍ണാടകയില്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി അടഞ്ഞ് കിടന്ന റോഡ് രാഹുൽ ഗാന്ധി തുറന്നിരിക്കുകയാണ്. ബദനവലു ഗ്രാമത്തിലെ രാഹുല്‍ ഗാന്ധി തുറന്ന് നല്‍കിയ റോഡ് ഇനി ഭാരത് ജോഡോ റോഡ് എന്ന് അറിയപ്പെടും.
ജോഡോ യാത്രയ്ക്ക് ഇടവേള നല്‍കി ആണ് ഗാന്ധി ജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധി ബദനവലു ഗ്രാമത്തിലേക്കു എത്തിയത്.ഖാദി ഗ്രാമോദയ് കേന്ദ്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ദളിതരും ലിംഗായത്ത് വിഭാഗക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്നിൽ നിൽക്കുകയായിരുന്നു. 1993ലാണ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച റോഡാണ് കല്ലുകള്‍ പാകി ഭാരത് ജോഡോ റോഡ് എന്ന് നാമകരണം ചെയ്തത്. 1927ലും 1932ലും ഗാന്ധിജി ഖാദി ഗ്രാമോദയ് സന്ദര്‍ശിച്ചിരുന്നു.
' സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസ് നേക്കള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് അവര്‍ ഭക്ഷണം കഴിച്ചു. വിഭാഗീയതയും ഭിന്നിപ്പും ഒഴിവാക്കി രാജ്യത്തെ ഒന്നിപ്പിക്കലാണ് ഭാരത് ജോഡോ യാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യം' കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.
120 മീറ്റര്‍ നീളമുള്ള റോഡ് പുനഃരുദ്ധാരണം ചെയ്തതിലൂടെ രണ്ട് സമുദായങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം വീണ്ടെടുക്കാന്‍ സാധിച്ചുവെന്നും ഈ ഐക്യം മറ്റ് സമുദായങ്ങളിലും പ്രതിഫലിക്കും എന്നും കെപിസിസി ആശയവിനിമയ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു. ബിജെപി ഭിന്നിപ്പിച്ച രാജ്യത്തെ ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ഒന്നിപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
അതേസമയം, രാഹുലിന്റെ ഭാരത് ജോഡോ കർണാടകയിൽ ആവേശത്തോടെ പുരോഗമിക്കുകയാണ്. ഭാരത് ജോഡോ യാത്രക്കിടെ ശക്തമായ മഴയെ അവഗണിച്ച് കര്‍ണാടകയിലെ മൈസൂരുവില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വലിയ രീതിയിൽ ലോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കോൺഗ്രസ്പ്രവർത്തകർക്ക് വലിയ ആവേശം പകരുന്നതായിരുന്നു രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത്.
കനത്ത മഴയിലും തളരാതെ ജനങ്ങളുമായി രാഹുല്‍ സംവദിക്കുന്നുവെന്ന കുറിപ്പോടെ ജയറാം രമേശ് ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മഴയത്തും പ്രസംഗിക്കുന്നതിന്റെ വീഡിയോ രാഹുലും പങ്കുവെച്ചിരുന്നു. 'ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ നിന്നും ആര്‍ക്കും നമ്മെ തടയാനാവില്ല. ഇന്ത്യയുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍ക്കും ഞങ്ങളെ തടയാനാകില്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യാത്ര ആര്‍ക്കും തടയാന്‍ കഴിയില്ല.' എന്നാണ് വീഡിയോ പങ്കുവെച്ച് രാഹുൽ കുറിച്ചത്