രാഹുല്‍ മുസ്ലിങ്ങളോട് മാപ്പ് പറയണം: ജയറാം
ദില്ലി: കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി മുസ്ലിങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. ഉത്തർപ്രദേശിലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നാണ് കോൺഗ്രസിൻറെ മുതിർന്ന നേതാവും കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായ ജയറാം രമേശ് ആവശ്യപ്പെടുന്നത്.
മുസാഫർനഗർ കലാപത്തിന് ശേഷം പാക് ഭീകരസംഘടനയായ ഐ എസ് ഐ ഉത്തർപ്രദേശിലെ മുസ്ലിങ്ങളെ സമീപിച്ചിരുന്നു എന്നാണ് രാഹുൽ വിവാദ പ്രസംഗത്തിൽ പറഞ്ഞത്. ഈ പരാമർശം ശരിയായില്ല. രാജ്യത്തെ മുസ്ലിം സമുദായത്തോട് രാഹുൽ ഗാന്ധി മാപ്പു പറയണം. ബി ജെ പി നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസയച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യമെങ്ങും പ്രതിഷേധവും എതിർപ്പും നേരിട്ടതിനെത്തുടർന്നാണ് മുതിർന്ന നേതാവായ ജയറാം രമേശ് ആവശ്യവുമായി രംഗത്തുവന്നത്. എന്നാൽ രാഹുൽ ഗാന്ധി ബോധപൂർവ്വം മുസ്ലിങ്ങളെ അപമാനിക്കാൻ ശ്രമിക്കില്ല എന്നും മന്ത്രി പറഞ്ഞു. രാഹുൽ അങ്ങേയറ്റം മതേതരസ്വഭാവം പുലർത്തുന്ന നേതാവാണ്. മുസ്ലിങ്ങളെക്കുറിച്ചും, ദളിതരെക്കുറിച്ചും അദ്ദേഹത്തിന് അതീവ ശ്രദ്ധയുണ്ട്.
രാഹുൽ ഗാന്ധി മുസ്ലിങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചിട്ടില്ല. അവരെ സംശയത്തിൻറെ നിഴലിൽ നിർത്തുന്ന തരത്തിൽ ഒരു പരാമർശം ഉണ്ടായി എങ്കിൽ മാപ്പ് ചോദിക്കുന്നതാണ് നല്ലത്. മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി റഹ്മാൻ ഖാൻ, രാജീവ് ശുക്ല തുടങ്ങിയവർ ജയറാം രമേശിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കവേയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശങ്ങൾ നടത്തിയത്.












Click it and Unblock the Notifications