രാഹുല്‍ ഗാന്ധിയുടെ പുതിയ ടീമിലേക്ക് 6 ജനറല്‍ സെക്രട്ടറിമാര്‍..... 4 പേര്‍ പുതുമുഖങ്ങള്‍!!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന്റെ തലപ്പത്ത് കാര്യമായ മാറ്റങ്ങളുമായി രാഹുല്‍ ഗാന്ധി. പുതിയ ജനറല്‍ സെക്രട്ടറിമാരെ തന്റെ ടീമിന്റെ ഭാഗമായി വലിയ നീക്കങ്ങള്‍ക്കാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതേസമയം മുതിര്‍ന്ന നേതാക്കളെ തഴയുന്നു എന്ന പരാതി ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ വയസ്സ് മാനദണ്ഡമാക്കിയതില്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പരാതിപ്പെട്ടിരുന്നു.
ഇത് മറികടക്കാന്‍ യുവാക്കളും മുതിര്‍ന്നവരുമായ നേതാക്കളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 19 അംഗ ടീമിനെയാണ് പുതിയതായി രൂപീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഓരോ മണ്ഡലത്തിലെയും സാധ്യതകള്‍ പരിശോധിക്കുകയും സീറ്റ് വിഭജനം, സഖ്യചര്‍ച്ചകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കലുമാണ് പ്രധാനമായും ചെയ്യേണ്ടത്. അതേസമയം കേരളത്തില്‍ നിന്നുള്ള നേതാവും രാഹുലിന്റെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ ടീമിന്റെ പ്രകടനമാകും ഏറ്റവും ശ്രദ്ധിക്കപ്പെടുക.
ആദ്യത്തെ നീക്കം
രാഹുലിന്റെ പൊളിറ്റിക്കല്‍ ടീമിനെ നയിച്ചിരുന്നത് പ്രിയങ്കാ ഗാന്ധിയായിരുന്നു. എന്നാല്‍ അവരെ യുപിയുടെ ചുമതലയിലേക്ക് കൊണ്ടുവന്നാണ് രാഹുല്‍ ആദ്യം ഞെട്ടിച്ചത്. ഇത് തുടക്കം മാത്രമമായിരുന്നു. ജോതിരാദിത്യ സിന്ധ്യ, കെസി വേണുഗോപാല്‍ എന്നിവരെയും രാഹുല്‍ പുതിയ ടീമിന്റെ ഭാഗമായി. ഇതിനിടെ അപ്രതീക്ഷിതമായി സിന്ധ്യയെ യുപിയുടെ ചുമതല നല്‍കുകയും ചെയ്തു. വേണുഗോപാലിനെ തന്റെ ടീമിന്റെ പ്രധാന ചുമതലയാണ് നല്‍കിയിരിക്കുന്നത്.
എന്തുകൊണ്ട് വേണുഗോപാല്‍
കെസി വേണുഗോപാലാണ് രാഹുലിന്റെ ടീമിലെ മലയാളം സാന്നിധ്യം. രാഹുല്‍ തന്റെ വിശ്വസ്തനായി കരുതുന്ന നേതാവാണ് വേണുഗോപാല്‍. അദ്ദേഹം കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാഹുലിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധിയും വേണുഗോപാലാണ് പരിഹരിച്ചത്. തുടര്‍ന്ന് ഹരിയാനയുടെ ചുമതലയും രാഹുല്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇപ്പോള്‍ പൊളിറ്റിക്കല്‍ ടീമിന് നിര്‍ദേശങ്ങള്‍ നല്‍കാനാണ് വേണുഗോപാലിനെ നിയമിച്ചിരിക്കുന്നത്.
യുവാക്കള്‍ മാത്രമല്ല
പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന രീതി തല്‍ക്കാലത്തേക്ക് രാഹുല്‍ നിര്‍ത്തിയിരിക്കുകയാണ്. യുവാക്കളും മുതിര്‍ന്നവരും ഒരേപോലുള്ള ടീമിനെയാണ് രാഹുല്‍ തയ്യാറാക്കിയിരിക്കുന്നത്. 19 പേരാണ് ടീം രാഹുലിന്റെ ഭാഗമായിട്ടുള്ള്. എല്ലാവരും ജനറല്‍ സെക്രട്ടറിമാരാണ്. ഇതില്‍ 13 പേര്‍ മുതിര്‍ന്നവരാണ്. 60 മുതല്‍ 90 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ നേതാക്കള്‍. ഇതില്‍ പല മേഖലയുടെ ചുമതലയാണ് ഓരോ നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്.
ടീമില്‍ ആരൊക്കെ
അഹമ്മദ് പട്ടേല്‍, അംബികാ സോണി, ഗുലാം നബി ആസാദ്, ഉമ്മന്‍ച്ചാണ്ടി, ഹരീഷ് റാവത്ത്, മോത്തിലാല്‍ വോറ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്നിവരാണ് മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖര്‍. മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാഹുലിന് വേണ്ട സഹായങ്ങള്‍ നല്‍കിയത് ഇവരാണ്. പ്രചാരണ രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയതും ഈ ടീമായിരുന്നു. മുതിര്‍ന്ന നേതാക്കളെ തള്ളരുതെന്ന നിര്‍ദേശം സോണിയാ ഗാന്ധി രാഹുലിനെ അറിയിച്ചിരുന്നു.
നാല് പുതുമുഖങ്ങള്‍
രാജീവ് സതവ്, ഗൗരവ് ഗൊഗോയ്, ആര്‍പിഎന്‍ സിംഗ്, ജിതേന്ദ്ര സിംഗ് എന്നിവരാണ് കോണ്‍ഗ്രസിന്റെ പുതുമുഖങ്ങള്‍. ഇതിന് പുറമേ സിന്ധ്യയും വേണുഗോപാലുമാണ് മറ്റ് രണ്ട് പേര്‍. നാല് പുതുമുഖങ്ങളും സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നവരാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ നേരിട്ട് കണ്ട് വിലയിരുത്തിയിരുന്നു. രാഹുലിന്റെ റാലികള്‍ മികച്ച രീതിയില്‍ നടത്തിയതും ഇവരുടെ മിടുക്കായിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസ് നയിക്കുന്നതെന്ന ആരോപണം പൊളിച്ചെഴുത്താനാണ് രാഹുല്‍ ഇത്തരം മാറ്റങ്ങള്‍ ആരംഭിച്ചത്.
യുവതുര്‍ക്കികള്‍....
രാജീവ് സതവും ഗൗരവ് ഗൊഗോയ് പാര്‍ട്ടിയിലെ യുവതുര്‍ക്കികളാണ്. ഗൊഗോയിക്ക് വെറും 36 വയസ്സാണുള്ളത്. രാജീവിന് 42 വയസ്സും. മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയാണ് രാജീവ്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിട്ടായിരുന്നു തുടക്കം. രാഹുലിന്റെ തുടക്കം തൊട്ടുള്ള പിന്തുണ രാജീവിനെ എഐസിസിയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിക്കുകയായിരുന്നു. ഗുജറാത്തിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. മോദി-അമിത് ഷാ തട്ടകത്തിലാണ് അദ്ദേഹം കഴിവ് തെളിയിക്കേണ്ടത്. തരുണ്‍ ഗൊഗോയുടെ മകനായ ഗൗരവിന് ബംഗാളിന്റെ ചുമതലയാണ് ഉള്ളത്. മമതയെ വീഴ്ത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
നേട്ടം ഉണ്ടാക്കുന്നവര്‍
ആര്‍പിഎന്‍ സിംഗും ജിതേന്ദ്ര സിംഗും കോണ്‍ഗ്രസിന്റെ ശക്തി നന്നായി മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ജാര്‍ഖണ്ഡിന്റെ ചുമതലയാണ് ആര്‍പിഎന്‍ സിംഗിനുള്ളത്. മുന്‍ കേന്ദ്ര മന്ത്രിയാണ് അദ്ദേഹം. പ്രമുഖ കക്ഷികളുമായി ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍പിഎന്‍ സിംഗാണ്. യുപിയില്‍ എന്ത് തന്ത്രം പ്രയോഗിക്കണമെന്നും അദ്ദേഹം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. ജിതേന്ദ്ര സിംഗിന് ഒഡീഷയുടെ ചുമതലയാണ് രാഹുല്‍ നല്‍കിയത്. പാര്‍ട്ടിയുടെ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്. ഇത് വലിയ വിജയം കാണുമെന്നാണ് സൂചന.
കേരളത്തില്‍ രണ്ട് സീറ്റില്‍ മാത്രം വിജയസാധ്യത, കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ മുന്നറിയിപ്പ്!!
ദക്ഷിണേന്ത്യയിൽ കണ്ണ് വെച്ച് ബിജെപി! 50 സീറ്റുകൾ കിട്ടിയേ തീരൂ, കർണാടകത്തിൽ പ്രതീക്ഷ