യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ; മണിപ്പൂർ കലാപം ചർച്ചയായി
ബ്രസൽസിൽ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്. മണിപ്പുർ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തേ യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചർച്ച.
ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നായിരുന്നു യൂറോപ്യൻ യൂണിയൻ ജുലൈയിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനെതിരെ യൂണിയനിലെ എല്ലാ അംഗങ്ങളും ആവശ്യം ഉന്നയിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ കടുത്ത എതിർപ്പ് മറികടന്നായിരുന്നു പാർലമെന്റ് പ്രമേയം പാസാക്കിയത്.അതേസമയം അന്ന് കടുത്ത ഭാഷയിലായിരുന്നു ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. മണിപ്പുർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞത്.

അതിനിടെ രാഹുൽ ഗാന്ധിയുടെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച വിജയകരമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഗം പൗരസമൂഹ സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു. യൂറോപ്പിൽ ത്രിദിന സന്ദർശനത്തിന് എത്തിയതാണ് രാഹുൽ ഗാന്ധി.
കഴിഞ്ഞ ദിവസം ബ്രസൽസിൽ നടന്ന പത്രസമ്മേളനത്തിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. 'രാജ്യത്തിന്റെ ഭരണഘടന മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.ഇന്ത്യയെ ഭരിക്കുന്ന ആൾക്കൂട്ടം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തന്നെ ആക്രമിക്കുകയാണ്. ഞങ്ങൾ ജനാധിപത്യ പോരാട്ടം തുടരും. ഞങ്ങൾ ജനാധിപത്യം പരിപാലിക്കും. ജനാധിപത്യ സ്ഥാപനങ്ങൾ നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കും', രാഹുൽ പറഞ്ഞു.
ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദ് ചെയ്ത നടപടിയേയും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 'കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. മ്മുടെ സ്വന്തം കാര്യമാണ്. ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് വളരെ അനിവാര്യമാണ്. കാശ്മീർ ഉൾപ്പെടെ ഇന്ത്യയുടെ ഓരോ ഭാഗത്തിനും ഇത് ബാധകമാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ ആ്ക്രമണമാണ് നടക്കുന്നത്.ദളിതരും താഴ്ചന്ന ജാതി വിഭാഗങ്ങളുമെല്ലാം ആക്രമിക്കപ്പെടുന്നുണ്ട്.മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടും നാഥുറാം ഗോഡ്‌സെയുടെ ദർശനവും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്', രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications