മോദിക്കെതിരായ രാഹുലിൻറെ ആരോപണം: സഭയെ തെറ്റിദ്ധരിപ്പിച്ചതിന് നടപടിവേണമെന്ന് ബിജെപി എംപി
മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും മതിയായ തെളിവുകൾ ഇല്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുൽ ഉന്നയിച്ചതെന്നും ദുബെ പറഞ്ഞു.

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന് പാർലമെൻറിൽ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എം.പി. നിഷികാന്ത് ദുബെ. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാ നിയമങ്ങൾ രാഹുൽ ലംഘിച്ചെന്ന് പറഞ്ഞാണ് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കു കത്തുനൽകിയിരിക്കുന്നത്.
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കവേ, മുൻകൂർ നോട്ടീസ് നൽകാതെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, സ്ഥിരീകരിക്കാത്തതും കുറ്റകരവും അപകീർത്തികരവുമായ ചില പ്രസ്താവനകൾ നടത്തിയെന്നാണ് ദുബെ കത്തിൽ പറയുന്നത്.
മതിയായ തെളിവുകളില്ലാതെ മോദിയ്‌ക്കെതിരായി നടത്തിയ ആരോപണം അപകീർത്തികരവും ലജ്ജാകരവുമാണെന്നും ദുബെ പറഞ്ഞു. പ്രമേയ ചർച്ചയിൽ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, ചില പ്രസ്താവനകൾ നടത്തി. മുൻകൂർ നോട്ടീസ് നൽകാതെ നടത്തിയ പ്രസ്താവനകൾ തീർത്തും അപകീർത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും 'അൺപാർലമെൻററി'യും ആണ് എന്ന് ദുബെ കത്തിൽ പറയുന്നു. മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും മതിയായ തെളിവുകൾ ഇല്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുൽ ഉന്നയിച്ചതെന്നും ദുബെ പറഞ്ഞു.
തന്റെ പ്രസ്താവനകൾ സാധൂകരിക്കുന്ന ആധികാരികമായ ഒരു തെളിവും ഹാജരക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല എന്നും കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിച്ചതെന്നുെ ഇത് വ്യക്തമായും സഭയെയും അംഗങ്ങളെയും അവഹേളിക്കലും അവകാശലംഘനവുമാണെന്നും നടപടി എടുക്കണമെന്നും ഇദ്ദേഹം പറയുന്നു "രാഹുൽ ഗാന്ധി... തന്റെ പ്രസ്താവനകളെ പിന്തുണയ്ക്കുന്നതിന് കൃത്യമായ ആധികാരിക രേഖയൊന്നും സമർപ്പിച്ചിട്ടില്ല. അതിനാൽ, ഡോക്യുമെന്ററി തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയത്," ദുബെ എഴുതി.
വർഷങ്ങൾക്ക് മുമ്പ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനി മോദി ബന്ധങ്ങൾ ആരംഭിക്കുന്നതെന്നും ഗൗതം അദാനി പ്രധാനമന്ത്രി മോദിക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ സേവകനായി, പുനരുത്ഥാന ഗുജറാത്ത് എന്ന ആശയം നിർമ്മിക്കാൻ മോദിയെ സഹായിച്ചുവെന്നും രാഹുൽ പറഞ്ഞു.. 2014ൽ മോദി പ്രധാനമന്ത്രിയായി ദില്ലിയിലെത്തിയതോടെയാണ് യഥാർത്ഥ 'മാജിക്ക്' തുടങ്ങിയത് എന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും അനുകൂലമായി നിരവധി നിയമങ്ങളിൽ മാറ്റം വരുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.












Click it and Unblock the Notifications