ബെഹൻജി കൈവിട്ടപ്പോൾ ദീദിയെ ഓർമ്മ വന്നു.. രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
Recommended Video
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുളള പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി കൊല്‍ക്കത്തയില്‍ സമ്മേളിച്ച മഹാറാലി. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെ കരുത്തര്‍ അണി നിരന്ന വേദിയിലെ ശ്രദ്ധേയമായ അസാന്നിധ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ്. അതേസമയം പ്രതിപക്ഷ റാലിക്ക് പിന്തുണ അറിയിച്ച് കൊണ്ട് മമത ബാനര്‍ജിക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കിയിരുന്നു.
രാഹുല്‍ കത്ത് നല്‍കിയതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബെഹന്‍ജി കയ്യൊഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി ദീദിയെ ഓര്‍ക്കുന്നത് സ്വാഭാവികമാണ് എന്നാണ് സ്മൃതി ഇറാനിയുടേ പരാമര്‍ശം. മായാവതിയേയും മമത ബാനര്‍ജിയേയും സൂചിപ്പിച്ചാണ് കേന്ദ്ര മന്ത്രിയുടെ ഈ പരിഹാസം.
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് അഖിലേഷ് യാദവും മായാവതിയും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്. ഇതോടെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് തനിച്ച് മത്സരിക്കേണ്ടതായി വന്നിരിക്കുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സ്മൃതി ഇറാനിയുടെ പരിഹാസം. മമത ബാനര്‍ജിയുടെ റാലി ബിജെപിയുടെ എതിരാളികളെ തുറന്ന് കാണിക്കുന്നുവെന്നും അവര്‍ ഒറ്റയ്ക്ക് പൊരുതാന്‍ കെല്‍പ്പില്ലാത്തവര്‍ ആണെന്നും സ്മൃതി പരിഹസിച്ചു.
ഇത്തവണയും ജനഹിതം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പമായിരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യം ചിതറിയ കൂട്ടത്തെ അല്ലെന്നും മറിച്ച് ഉറച്ച സര്‍ക്കാരിനെ ആണെന്നും സ്മൃതി ഇറാനി പറഞ്ഞു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സാധിക്കില്ല എന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞ് കൊണ്ടേയിരിക്കുന്നു. അത് തന്നെ അവരുടെ തോല്‍വിയെ സൂചിപ്പിക്കുന്നതാണ് എന്നും സ്മൃതി ഇറാനി പറഞ്ഞു.