തമിഴ്നാട്ടിൽ മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരും; 16 ജില്ലകളിൽ റെഡ് അലർട്ട്
ചെന്നൈ: തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അടുത്ത മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. തമിഴ്നാട്ടിലെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ സേന സംഘം രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.

തമിഴ്നാട്ടിൽ വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നവംബർ 10 മുതൽ 12-ാം തീയതി വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാറ് ജില്ലകളിലാണ് റെഡ് അലേർട്ട്. തീരദേശ ജില്ലകളായ കടലൂർ, രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ട, തഞ്ചാവൂർ തുടങ്ങി പതിനാറ് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
11,12 തീയ്യതികളിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവണ്ണാമലൈ, വിഴിപ്പുരം ജില്ലകളിലും ശക്തമായ മഴയുണ്ടാകും. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ജില്ലകളിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം അനുസരിച്ച് ഒമ്പത് ജില്ലകളിലെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി ആരക്കോണത്ത് നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന സംഘം ഇന്നലെ ചെന്നൈയിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നഗരത്തിൽ മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ട് തുടരുന്നുതായാണ് റിപ്പോർട്ടുകൾ.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാത ചുഴിയുടെ പ്രഭാവത്തെ തുടർന്നാണ് തമിഴ്നാട്ടിലും ശക്തമായ മഴ പെയ്യുന്നത്. മഴക്ക് ഒരല്പം ശമനമുണ്ടെങ്കിലും താഴ്ന്ന മേഖലകളിൽ അഞ്ചടി ഉയരത്തിൽ വരെ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആളുകൾ പലരും വീട് ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറി.

വെള്ളക്കെട്ട് കാരണം ഗതാഗതം സ്തംഭിച്ച മേഖലകളിൽ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പോലീസ്, റവന്യൂ, ഫയർ സർവീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വെള്ളം പമ്പുചെയ്തു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒട്ടേറെ മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിച്ചതും ദുരിതം ഇരട്ടിയാക്കി.
മഴയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ചെന്നൈയിലെ 169 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തോളം പേരാണ് കഴിയുന്നത്. തമിഴ്നാട്ടിലാകെ 5106 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി. ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികളോടു തീരത്ത് തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

അടിയന്തര സഹായത്തിന് ഹെലികോപ്റ്ററും ഒരുക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഗ്രേറ്റർ ചെന്നൈ കോർപറേഷൻ 3.36 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 15 അടുക്കളകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചെന്നൈയിലെ 200 ഡിവിഷനുകളിലും മെഡിക്കൽ ക്യാമ്പുകളും വാക്സിനേഷൻ ക്യാമ്പുകളും തുടരുകയാണ്.
കഴിഞ്ഞ ഒന്നു മുതൽ ഇന്നലെ വരെ 44 ശതമാനം കൂടുതൽ മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇതിന് പിന്നാലെയാണ് പുതിയ ന്യൂനമർദ്ദ ഭീഷണി ഉയരുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ഇന്നു ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പാടാത്ത പൈങ്കിളി... പൊളി ലുക്കിലാണല്ലോ; മനീഷയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications