ദില്ലിയിൽ കനത്ത മഴയും കാറ്റും; വിമാന സർവ്വീസുകൾ റദ്ദാക്കി, മുംബൈയിലും ജാഗ്രതാ നിർദേശം
ദില്ലി: ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദില്ലിയിൽ കനത്ത മഴ പെയ്തത്. ദില്ലിയിൽ ശക്തമായ കാറ്റും മഴയും കാരണം വിമാന സർവ്വീസ് റദ്ദാക്കി. 40.5 ഡിഗ്രി സെൽഷ്യസാണ് മാക്സിമം ടെംപറേച്ചർ രേഖപ്പെടുത്തിയത്. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 18 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഡല്‍ഹിയില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാലാവസ്ഥ പ്രവചനങ്ങൾ ശരിവച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതിയിൽ ജനങ്ങൾ വലഞ്ഞു. കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കാലവർഷം ശക്തിപ്രാപിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ആരംഭിച്ച കാലവർഷത്തിൽ മുംബൈ നഗരത്തിൽ കനത്ത മഴ ലഭിച്ചു. രാവിലെ മുതൽ ശക്തമായ മഴ പെയ്ത മുംബൈയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.
മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. 12 വിമാന സർവ്വീസുകൾ മണിക്കൂറുകൾ വൈകിയേ മുംബൈയിൽ നിന്ന് പുറപ്പെടൂ. ഇരുപത് ആഭ്യന്തര വിമാനങ്ങളും മണിക്കൂറുകളോളം വൈകി. ലോക്കൽ, സബർബൻ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഞായറാഴ്ച വൈകീട്ട് വരെ മുംബൈയിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2005ൽ ലഭിച്ചതിനെക്കാൾ കൂടുതൽ മഴ ഇത്തവണ കാലവർഷത്തിൽ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.