ലൗ ജിഹാദ് തടയാൻ ദൗത്യ സംഘം; രാജശേഖരാനന്ദ സ്വാമിയുടെ പ്രസ്താവന വിവാദത്തില്‍, പ്രതിഷേധം ആഞ്ഞടിക്കുന്നു
ബെംഗളൂരു: ലവ് ജിഹാദ് തടയുന്നതിന് സ്വന്തംനിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഇതിനായി പ്രത്യേക ദൗത്യസംഘത്തിന് രൂപം നല്‍കുമെന്ന മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമിയുടെ പ്രസ്താവന വിവാദത്തില്‍. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി രാജശേഖരാനന്ദ സ്വാമി മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസാതവന വന്നിരിക്കുന്നത്. സ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ വിവധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും സമാധാനത്തിന്റെ മാര്‍ഗത്തില്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിഷേധത്തിന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദ് പരാതികള്‍ പോലീസിലെത്തുന്നതിനുമുന്‍പ് തീര്‍ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതങ്ങളില്‍പ്പെട്ടവരുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും
ഇതിനുവേണ്ടി കോളേജ് വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും രാജശേഖരാനന്ദ സ്വാമി പറഞ്ഞു. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ദൗത്യസംഘത്തിന് രൂപം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്തര കന്നഡ ജില്ലകളില്‍ ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ് രാജശേഖരാനന്ദ സ്വാമി.
മതം സംരക്ഷിക്കാനും അവകാശമുണ്ട്
ഇത്തരം പ്രവൃത്തികള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലേ എന്ന ചോദ്യത്തിന് മതം സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്നു മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമിയുടെ മറുപടി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിട്ടിട്ടുണ്ട്.
ശക്തമായ നടപടി സ്വീകരിക്കും
ലവ് ജിഹാദ് പോലുള്ള സംഭവങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പോലീസിനെയാണ് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ നിയമം കൈയ്യിലെടുക്കാൻ സമ്മതിക്കില്ല. ഇതിന്റെപേരില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സംഘടനകള്‍ നിയമം കൈയിലെടുത്താല്‍ ശക്തമായ നടപടി സ്വീകരിക്കുംമെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ലൗ ജിഹാദിന്റെ പേരിൽ തീ കൊളുത്തി കൊന്നു
ലൗജിഹാദിന്റെ പേരിൽ രാജസ്ഥാനിൽ തീ കൊളുത്തി കൊന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ട് അധികം നാളുകൾ ആകുന്നതിന് മുമ്പാണ് മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്. രാജസ്ഥാനില്‍ യുവാവിനെ ലൗജിഹാദ് ആരോപിച്ച് തീക്കൊളുത്തി കൊന്ന കേസിലെ പ്രതി ശംഭുലാലിന് വേണ്ടി നടത്തിയ പ്രകടനത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടിയെന്ന വാർത്തയും പുറത്തു വന്നിരുന്നു.
പിക്കാസുകൊണ്ട് കുത്തി വീഴ്ത്തി
ഡിസംബര്‍ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭുലാല്‍ അഫ്രാസുല്‍ എന്ന മുസ്‌ലിം യുവാവിനെ പിക്കാസ് കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നത്. തുടര്‍ന്ന് ലവ് ജിഹാദിന്റെ പേരിലാണ് താനിത് ചെയ്യുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വിധി ഇതായിരിക്കുമെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മര്‍ദ്ദനവും കൊലപാതകവും 14 വയസുള്ള മരുമകനെ കൊണ്ടായിരുന്നു ഇയാള്‍ ഷൂട്ട് ചെയ്യിപ്പിച്ചത്.
അക്രമിക്ക് വേണ്ടി ധനസമാഹരണവും
പിടിയിലായ ശംഭുലാലിന്റെ കുടുംബത്തിന് വേണ്ടി വലതുപക്ഷ സംഘടനകള്‍ ധനശേഖരണമടക്കം നടത്തിയിരുന്നു. ശുഭുലാലിന്റെ ഭാര്യ സീതയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നു ലക്ഷം രൂപയാണ് എത്തിയത്. ശംഭുലാലിന്റെ കുടുബത്തിന് സഹായം നല്‍കണമെന്ന് കാണിച്ച് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.