കുതിരക്കച്ചവടത്തിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം: മോദിക്ക് ഗെഹ് ലോട്ടിന്റെ കത്ത്
ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി യ്ക്ക് അയച്ച കത്തിൽ പരാമർശിക്കുന്നത്. 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിയിരിക്കെ ഭേദഗതിയിലൂടെ പാസാക്കിയ കൂറുമാറ്റ നിരോധന നിയമം മറികടന്ന് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടന്നുവരുന്നതായും ഗെഹ് ലോട്ട് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മോദിക്ക് കത്തെഴുതി
രാജസ്ഥാൻ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി അശോക് ഗെഹ് ലോട്ട്. ബിജെപി കോൺഗ്രസ് എംഎൽഎമാരെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും ഗെഹ് ലോട്ട് കത്തിൽ ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെതിരെയും കത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അശോക് ഗെഹ് ലോട്ടും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര പോരാട്ടം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ഗെഹ് ലോട്ട് മോദിക്ക് നേരിട്ട് കത്തെഴുതുന്നത്.

സർക്കാർ തകർച്ചയുടെ വക്കിലോ?
രാജസ്ഥാനിൽ തിരഞ്ഞെടുക്കപ്പെട്ട തന്റെ സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ഗെഹ് ലോട്ട് ആരോപിക്കുന്നത്. ഇതിനെക്കുറിച്ച് നിങ്ങൾക്ക് എത്രമാത്രം അറിയാമെന്ന് എനിക്കറിയില്ല. നിങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ എന്നും എനിക്കറിയില്ല. രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായുള്ള അധികാര പോരാട്ടം ഏകദേശം സർക്കാരിന്റെ തകർച്ചയുടെ വക്കിലെത്തിയെന്നും കത്തിൽ പറയുന്നുണ്ട്. കൂറുമാറ്റത്തിനായി ബിജെപിയും കേന്ദ്രവും കോൺഗ്രസ് എംഎൽഎമാർക്ക് പണം വാഗ്ധാനം ചെയ്തെന്നും കത്തിൽ പറയുന്നു.

സച്ചിൻ പൈലറ്റിനെതിരെ
ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം കഴിർഞ്ഞ കുറച്ച് കാലമായി നടക്കുന്നുണ്ട്. ഇത് ഭരണഘടനാ മൂല്യങ്ങളുടെ തുറന്ന ലംഘനമാണ്. കർണാടകവും മധ്യപ്രദേശും ഇതിന്റെ ഉദാഹരണങ്ങളാണെന്നും ഗെഹ് ലോട്ട് കത്തിൽ പറയുന്നു. മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റ് ബിജെപിയുടെ സഹായം തേടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം തേടിയെന്നും മധ്യപ്രദേശിന് സമാനമായ തന്ത്രമാണ് പ്രയോഗിച്ചതെന്നും ഗെഹ് ലോട്ട് ചൂണ്ടിക്കാണിക്കുന്നു. മാർച്ചിൽ ബിജെപി മുൻ കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കൂറുമാറിയതോടെയാണ് കമൽനാഥ് സർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ചത്.

35 കോടി വാഗ്ധാനം
ബിജെപിയിലേക്ക് കൂറുമാറുന്നതിനായി സച്ചിൻ പൈറ്റ് തനിക്ക് 35 കോടി രൂപ വാഗ്ധാനം ചെയ്തെന്ന ആരോപണവുമായി തിങ്കളാഴ്ചയാണ് കോൺഗ്രസ് എംഎൽഎ രംഗത്തെത്തിയത്. സച്ചിൻ പൈലറ്റ് മുന്നോട്ടുവെച്ച വാഗ്ധാനം താൻ നിരസിച്ചെന്നും ഇക്കാര്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിക്കുകയും ചെയ്തെന്നും ഗിരിരാജ് സിംഗ് മലിംഗ ആരോപിക്കുന്നു. ഡിസംബറിന് ശേഷം സച്ചിൻ പൈലറ്റുമായി മൂന്ന് തവണ സംസാരിച്ചെന്നും മലിംഗ പറയുന്നു. സച്ചിൻ പൈലറ്റിന്റെ വീട്ടിൽ വെച്ചായിരുന്നു തങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നും എംഎൽഎ പറഞ്ഞിരുന്നു. പണം വാഗ്ധാനം ചെയ്തതിന് തന്റെ പക്കൽ തെളിവുണ്ടെന്നും മലിംഗ അവകാശപ്പെട്ടിരുന്നു.

ഖേദപ്രകടനം വേണമെന്ന്
കൂറുമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ആരോപണമുന്നയിച്ചതോടെ തന്നെ ഗിരിരാജ് സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിരുന്നു. ആരോപണത്തിൽ ദുഖമുണ്ടെന്ന് വ്യക്തമാക്കിയ സച്ചിൻ പൈലറ്റ് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും കുറ്റപ്പെടുത്തിയിരുന്നു. രാജസ്ഥാനിൽ പ്രതിസന്ധിയുടെ നടുവിലാണ് ഇപ്പോൾ സച്ചിനൈ പൈലറ്റുള്ളത്. രാജസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാനിൽ കുതിരക്കച്ചവടം നടന്നുവെന്നാണ് കോൺഗ്രസ് ഉന്നയിച്ച ആരോപണം. അതിന് തന്റെ പക്കൽ തെളിവുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും അവകാശപ്പെടുന്നത്.

അയോഗ്യരാക്കുമോ
സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്ത് നിന്നും നീക്കിയതിന് പിന്നാലെ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോടതിയിൽ നടന്നുവരികയാണ്. തനിക്കെതിരെയുള്ള ആരോപണം തള്ളി സച്ചിൻ പൈലറ്റും രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം തന്നെ എതിരാളിയായി കണക്കാക്കുന്നുവെന്നും അതുകൊണ്ട് തന്നെ തന്റെ പ്രശസ്തിക്ക് കളങ്കമേൽപ്പിക്കുന്നതിന് വേണ്ടിയാണ് പ്രചാരണമെന്നും സച്ചിൻ പൈലറ്റ് ആരോപിക്കുന്നു.

അങ്കം കോടതിയിലേക്ക്
സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെയുള്ള നടപടിക്രമങ്ങൾ നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള രാജസ്ഥാൻ ഹൈക്കോടതിക്കെതിരെ നിയമസഭാ സ്പീക്കർ സിപി ജോഷി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീംകോടതി നാളെയാണ് പരാതിയിൽ വാദം കേൾക്കുക. ഭരണഘടനാപരമായ പ്രതിസന്ധിയെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയിൽ നൽകിയ പരാതി യിൽ ചൂണ്ടിക്കാണിച്ചത്. സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് കോടതി തീരുമാനമെടുക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റും സംഘവും നിവേദനം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications