രാജസ്ഥാനിൽ ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി വിമതർ; അനുനയ ശ്രമങ്ങൾ പാളുന്നു
ജയ്പ്പൂർ: രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളോടെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കുകയാണ് രാജസ്ഥാനിലെ നേതാക്കൾ. ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടുന്ന വസുന്ധര രാജെ സർക്കാരിനെ അനായാസമായി തറപറ്റിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അപ്രീക്ഷിത നീക്കങ്ങളാണ് ഇരുപാർട്ടികളിലും നടക്കുന്നത്. വിമത ശല്യമാണ് രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും നേരിടുന്ന വെല്ലുവിളി. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലെ വിമതന്മാരെ അനുനയിപ്പാക്കുള്ള അവസാനവട്ട ശ്രത്തിലാണ് നേതാക്കൾ.

വിമത ശല്യം
അമ്പതോളം വിമതരാണ് കോൺഗ്രസ് വെല്ലുവിളി നേരിടുന്നതെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു. നാലു മുൻ മന്ത്രിമാരും 6 മുൻ എംഎൽഎമാരും ഉൾപ്പെടെയുള്ള വിമതർ പാർട്ടിക്ക് വലിയ ഭീഷണിയുണ്ടാകുമെന്ന് അദ്ദേഹം സമ്മതിക്കുന്നു. ബിജെപിയിൽ നിന്നും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാവുകയാണ് വിമതശല്യം.

അനുനയ ശ്രമം
പാർട്ടിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളെ നിയോഗിച്ചിരിക്കുകയാണ് നേതൃത്വം. ഗുലാം നബി ആസാദും, മുകുൾ വാസ്നിക്കും, രാജീവ് ശുക്ലയുമാണ് തലസ്ഥാന നഗരത്തിലെ വിമതന്മാരെ വരുതിയിലാക്കേണ്ടവർ. ഇതിനായി മേഖലാടിസ്ഥാനിത്തിൽ പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് കോൺഗ്രസ്. സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും വിമതരുമായി ചർച്ചകൾ നടത്തിവരുന്നുണ്ട്.

പ്രധാന വിമതന്മാർ
മുൻ മന്ത്രിമാരായ മഹാദേവ് സിംഗ് ഖാൻഡേലാ, ബാബുലാൽ നാഗാർ, അജ്മീരിൽ നിന്നും ലളിത് ഭാട്ടി, മദുദയിൽ നിന്നുള്ള ബ്രഹ്മദേവ് കുമാവാത് തുടങ്ങിയവരാണ് എന്നിവരാണ് പാർട്ടിക്ക് ഭീഷണിയുയർത്തുന്ന പ്രധാനവിമതന്മാർ. സ്വതന്ത്ര്യ സ്ഥാനാർത്ഥികളായാണ് ഇവർ മത്സരിക്കുന്നത്.

സീറ്റ് ലഭിക്കാത്തവർ
പാർട്ടി ടിക്കറ്റ് നിഷേധിച്ച 6 മുൻ എംഎൽഎമാരും നാമനിർദ്ദേക പത്രിക സമർപ്പിച്ചിട്ടുണ്ട്. 110 പുതുമുഖങ്ങളെയാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. 85 പേർ സിറ്റിംഗ് എംഎൽഎമാരാണ്.

ബിജെപിക്കും കോട്ടം
20 വിമത സ്ഥാനാർത്ഥികളാണ് ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നത്. ഭരണ വിരുദ്ധ വികാരം നേരിടാനായി നിരവധി സിറ്റിംഗ് എംഎൽഎമാരെ ഇത്തവണ ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് മന്ത്രിമാരും നിരവധി എംഎൽഎമാരും പാർട്ടിവിട്ടിരുന്നു. സ്വതന്ത്ര്യ സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇവരുടെ തീരുമാനം. അധികാരത്തിലെത്തിയാൽ സ്ഥാനമാനങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് പ്രധാനമായും അനുനയ നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അനുനയ ശ്രമം
വിമതരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി വസുന്ധര രാജെയും സംഘവും. ഇതിനായി മുതിർന്ന നേതാക്കളുടെ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻലാൽ സെയ്നി, സംസ്ഥാനത്തിന്റെ ചുമതലയുള്ള അവിനാശ് റായ് ഖന്ന, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനുനയ ശ്രമം. നാല് മന്ത്രിമാരെയും 60 എംഎൽഎ മാരെയും ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പകരം 82 പുതുമുഖങ്ങൾക്ക് അവസരം നൽകി.












Click it and Unblock the Notifications