അശോക് ഗെലോട്ടിനും വസുന്ധര രാജെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
രാജസ്ഥാ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഗെലോട്ടിന് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും അടുത്ത കുറച്ച് ദിവസത്തേക്ക് അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് ജോലി ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം വസുന്ധര രാജെ പൂർണമായും ഐസോലേഷനിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതായി പൊതുജനങ്ങളെ അറിയിക്കുന്നതിനിടയിൽ ആണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം പറഞ്ഞത്. "എനിക്ക് തന്നെ കൊവിഡിന്റെ നേരിയ ലക്ഷണങ്ങളാണ് ബാധിച്ചത്. ഡോക്ടർമാരുടെ ഉപദേശപ്രകാരം, അടുത്ത കുറച്ച് ദിവസത്തേക്ക് ഞാൻ എന്റെ വസതിയിൽ നിന്ന് ജോലി തുടരും. നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുകയും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം," ഗെലോട്ട് ട്വീറ്റ് ചെയ്തു.
വസുന്ധര രാജയും തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ട്വീറ്ററിലൂടെ വ്യക്തമാക്കി. "കോവിഡ് പരിശോധനയിൽ എന്റെ റിപ്പോർട്ട് പോസിറ്റീവായി. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ പൂർണ്ണമായും ഐസൊലേഷനിലാണ്," അവർ ട്വീറ്റ് ചെയ്തു."ഞാനും ആയി സമ്പർക്കം പുലർത്തിയവർ സ്വയം പരിശോധന നടത്തി മുൻകരുതലുകൾ എടുക്കണം," അവർ ഉപദേശിച്ചു. തിങ്കളാഴ്ച സംസ്ഥാനത്ത് 17 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 189 പേർ ചികിത്സയിലാണ്.
രാജ്യത്ത് 3,038 പേർക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഒൻപത് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,30,901 ആയി. ഒൻപത് മരണത്തിൽ രണ്ടെണ്ണം വീതം കേരളം, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും ഒരോ മരണം വീതം ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 4.47 കോടി പേർക്കാണെന്നാണ് ഔദ്യോഗിക കണക്ക്.
അതേസമയം, കോവിഡ് 19, ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ സതാറയിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപാനങ്ങൾക്കും ബാങ്കുകൾക്കും ഉത്തരവ് ബാധകമാണ് സത്താറ ജില്ലാ കലക്ടർ റുചേഷ് ജെയ്‍വാൻഷിയാണ് അടിയന്തര പ്രാധാന്യത്തോടെ ഉത്തരവിറക്കിയത്.












Click it and Unblock the Notifications