സച്ചിൻ പൈലറ്റിനെ മെരുക്കിയ കോൺഗ്രസ് തന്ത്രം; മുന്നിൽ വെച്ച വാഗ്ദാനങ്ങൾ ഇതാണ്!! ദില്ലിയിൽ
ജയ്പൂർ; ഒന്നരമാസമായി രാജസ്ഥാനിൽ നിലനിന്ന പ്രതിസന്ധിയ്ക്ക് തിങ്കളാഴ്ചയോടെ വിരാമമായിരിക്കുകയാണ്. ഗെഹ്ലോട്ട് സർക്കാരിനെതിരെ വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും ഒടുവിൽ കോൺഗ്രസിലേക്ക് മടങ്ങി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായുള്ള സച്ചിൻ പൈലറ്റിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടതായി കോൺഗ്രസ് വ്യക്തമാക്കിയത്.
താൻ ഉയർത്തിയ എല്ലാ ആവശ്യങ്ങളും പാർട്ടി നേതൃത്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നായിരുന്നു മടക്കത്തിന് പിന്നാലെ സച്ചിൻ വ്യക്തമാക്കിയത്. എന്നാൽ ഇനി രാജസ്ഥാൻ രാഷ്ട്രീയത്തിൽ സച്ചിൻ പൈലറ്റിന്റെ സ്ഥാനം എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സച്ചിനേയും ഗെഹ്ലോട്ടിനേയും ഒരു പോലെ മെരുക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ഹൈക്കമാന്റ് ഒരുക്കുന്നത്.

അധികാരം നേടിയത് മുതൽ
2018 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ അശോക് ഗെഹ്ലോട്ടിനും സച്ചിൻ പൈലറ്റിനും ഇടയിൽ ഉണ്ടായിരുന്ന ഭിന്നതയാണ് രണ്ട് വർഷത്തിന് ഇപ്പുറം മറ നീക്കി പുറത്തുവന്നത്. രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും അവസാനം സച്ചിനെ തഴഞ്ഞ് അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കുകയായിരുന്നു.

പരാതിയും അന്വേഷണവും
ഇക്കാലയളവിനിടയിൽ പലപ്പോഴായി ഇരുവരും തമ്മിലുള്ള ഭിന്നതകൾ സംസ്ഥാന സർക്കാരിൽ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും അതിൻമേലുള്ള സ്പീക്കറുടെ പരാതിയിൽ സച്ചിൻ പൈലറ്റിനെ സ്പെഷ്യൽ പോലീസ് ഗ്രൂപ്പ് ചോദ്യം ചെയ്തതുമായിരുന്നു പെട്ടെന്നുള്ള പൊട്ടിത്തെറിക്ക് വഴിവെച്ചത്.

വിട്ടുവീഴ്ച ചെയ്യാതെ ഹൈക്കമാന്റ്
ഇതോടെ ഇനി ഗെഹ്ലോട്ടിന് കീഴിൽ പ്രവർത്തിക്കില്ലെന്ന സച്ചിൻ വ്യക്തമാക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്ലോട്ടിനെ മാറ്റി നിർത്താതെ ഒരു സമവായം ഇല്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിന്നു. അതേസമയം ഗെഹ്ലോട്ടിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിന് ഹൈക്കമാന്റും തയ്യാറായിരുന്നില്ല.

സച്ചിനെ പുറത്താക്കി
അതേസമയം ഒരു മാസത്തിന് ഇപ്പുറം സച്ചിൻ മടങ്ങിയെത്തിയതോടെ ഇനി ഇരുവരേയും എങ്ങനെ മെരുക്കുമെന്ന ആലോചനയിലാണ് നേതൃത്വം. വിമത നീക്കത്തിന് പിന്നാലെ സച്ചിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കം ചെയ്തിരുന്നു. തൊട്ട് പിന്നാലെ പുതിയ അധ്യക്ഷനായി കോവിന്ദ് ദോത്സറയെ നിയമിക്കുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കില്ല
മടങ്ങിയെത്തിയാലും പൈലറ്റിന് ഈ പദവികൾ ലഭിച്ചേക്കില്ലെന്ന് തന്നെയാണ് സൂചന. മാത്രമല്ല നേതൃമാറ്റവും ഉണ്ടാകില്ലെന്ന് ദോത്സറെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.സംസ്ഥാന രാഷ്ട്രീയത്തിൽ സച്ചിനും ഗെഹ്ലോട്ടും തുടർന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുമെന്നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിഗമനം. നിലവിൽ സച്ചിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ ഹൈക്കാന്റ് ആലോചിക്കുന്നില്ല.
Recommended Video

തിരുമാനം നീട്ടരുതെന്ന്
2023 ൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി സച്ചിനെ ഉയർത്തികാട്ടുമെന്ന ഉറപ്പാണ് ഹൈക്കമാന്റ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നാണ് സച്ചിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ തിരുമാനം നീട്ടരുതെന്ന ആവശ്യവും സച്ചിൻ ഉയർത്തിയിട്ടുണ്ടത്രേ.

വിട്ട് നിൽക്കാൻ താത്പര്യമില്ല
ഈ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ രാജസ്ഥാന് പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ എഐസിസി ജനറല് സെക്രട്ടറിയായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കാൻ സച്ചിന് താത്പര്യമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മൂന്നംഗ സമിതി
അതേസമയം വിമതരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മൂന്നംഗ സമിതിയെ കോൺഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, കെസി വേണുഗോപാൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സച്ചിനൊപ്പം പോയ വിമത എംഎൽഎമാർക്കെതിരായ അയോഗ്യ നടപടി പിൻവലിക്കണമെന്ന സച്ചിന്റെ ആവശ്യവും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.

പുനസംഘടനയിൽ
വിമത എംഎൽഎമാർക്ക് മന്ത്രിസഭ പുനസംഘടനയിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം നിലവിലെ ധാരണകളോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രതിസന്ധികൾ രമ്യമായി പരിഹരിക്കാൻ സാധിച്ചെന്ന നിഗമനത്തിലാണ് കോൺഗ്രസ്. അതൊടൊപ്പം രാഹുൽ ഗാന്ധിയുടെ മടങ്ങി വരവിന്റെ സൂചനയും ഇതോടൊപ്പം ഉയർന്ന് കേൾക്കുന്നുണ്ട്.

രാഹുലിന്റെ ഇടപെടൽ
നേരത്തേ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാവാറില്ലെന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ രാഹുലിന്റെ നിർദ്ദേശങ്ങളും ഇടപെലുകളുമാണ് രാജസ്ഥാനിലെ പ്രശ്ന പരിഹാരത്തിന് വേഗത പകർന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടക്കം മുതല് തന്നെ സച്ചിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു രാഹുൽ സ്വീകരിച്ചത്.

മധ്യസ്ഥത വഹിച്ചത് പ്രിയങ്ക
പ്രിയങ്കയും പ്രശ്ന പരിഹാരത്തിന് നിർണായ ഇടപെടലായിരുന്നു നടത്തിയത്.
ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ ചുവടുവെപ്പായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.തുടക്കം മുതൽ തന്നെ ഹൈക്കമാന്റിന്റെ നിർദ്ദേശ പ്രകാരം സച്ചിനുമായി ചർച്ച നടത്തിയത് പ്രിയങ്കയായിരുന്നു. വിമത നീക്കം അവസാനിപ്പിച്ച് പാർട്ടിയിലേക്കു മാന്യമായി തിരിച്ചുവരാനും മുഖം രക്ഷിക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നായിരുന്നു പ്രിയങ്ക സച്ചിനെ ഉപദേശിച്ചത്.












Click it and Unblock the Notifications