രാജസ്ഥാനിൽ രാഹുൽ ഗാന്ധി ഇടപെട്ടു; പൈലറ്റിന് അവസാന വർഷം മുഖ്യമന്ത്രി പദവി? അഹമ്മദ് പട്ടേലും കളത്തിൽ
ജയ്പൂർ; സംസ്ഥാന രാഷ്ട്രീയത്തിലെ പ്രതിസന്ധിയ്ക്ക് പിന്നിൽ ബിജെപിയാണെന്നായിരുന്നു മുഖ്യമന്ത്രി ഗെഹ്ലോട്ട് തുടക്കം മുതൽ ആരോപിച്ചത്. സച്ചിൻ പൈലറ്റിനെ ഉപയോഗിച്ച് ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്കിപ്പുറം സച്ചിൻ പൈലോട്ടിനെ മാത്രം ലക്ഷ്യം വെച്ചാണ് ഗെഹ്ലോട്ടിന്റെ കടന്നാക്രമങ്ങൾ. പൈലറ്റ് ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെതിരെ ഗൂഡാലോചന നടത്തുകയാണെന്നാണ് ഗെഹ്ലോട്ട് കുറ്റപ്പെടുത്തുന്നത്.
അതേസമയം സച്ചിനെതിരായ വിമർശനങ്ങൾ കടുപ്പിച്ച സംസ്ഥാന നേതൃത്വത്തിന് താക്കീതുമായി എത്തിയിരിക്കുകയാണ് ദേശീയ നേതൃത്വം. പൈലറ്റിനെ മടക്കികൊണ്ടുവരണമെന്ന ശക്തമായ നിർദ്ദേശമാണ് ഹൈക്കാന്റ് നൽകിയിരിക്കുന്നത്. ചില ഉപാധികളാണ് സച്ചിന് മുൻപിൽ നേതൃത്വം വെച്ചിരിക്കുന്നതെന്നാണ് സൂചന.
സച്ചിനെതിരെ ഗെഹ്ലോട്ട്
സച്ചിൻ പൈലറ്റിനെ കടന്നാക്രമിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്, മാധ്യമങ്ങളോട് പ്രതികരിക്കൽ, സൗന്ദര്യം ഇവയല്ല ഒരു നേതാവിനു വേണ്ടത് എന്നായിരുന്നു സച്ചിൻ പൈലറ്റിനെ ലക്ഷ്യം വെച്ച് ഗെഹ്ലോട്ട് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. സ്വർണം കൊണ്ട് ഉണ്ടാക്കിയ കത്തി തീൻമേശയിൽ ഉപയോഗിക്കാറില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
അധികാരമോഹമെന്ന്
യുവതലമുറയുടെ അധികാരമോഹത്തിനെതിരേയും ഗെഹ്ലോട്ട് ആഞ്ഞടിച്ചു. നാൽപത് വർഷമായി താൻ രാഷ്ട്രീയത്തിലുണ്ട്. നമ്മളൊക്കെ പിന്നിട്ട് വന്ന വഴി യുവനേതാക്കൾ മനസിലാക്കിയിരുന്നെങ്കിൽ എന്നും ഗെഹ്ലോട്ട് പറഞ്ഞു. അതേസമയം സച്ചിനെതിരായ ഗെഹ്ലോട്ടിന്റെ പ്രതികരണത്തിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പരസ്യ വിമർശനം പാടില്ല
ഇതോടെ സച്ചിനെതിരെ പരസ്യ വിമർശനങ്ങൾ ഒന്നും പാടില്ലെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്രേ. സച്ചിനെ അനുനയിപ്പിച്ച് മടക്കിയെത്തിക്കണം എന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന് മറ്റൊരു അവസരം കൂടി നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നത്.
സച്ചിനുമായി ബന്ധപ്പെട്ട് അഹമ്മദ് പട്ടേൽ
കുടംബത്തിലേക്ക് മടങ്ങി വരാൻ അദ്ദേഹത്തിന് മറ്റൊരും കൂടി നൽകണമെന്നാണ് രാഹുൽ നൽകിയ നിർദ്ദേശം എന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മുതിർന്ന നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേലും സച്ചിൻ പൈലറ്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Recommended Video
രണ്ട് അവസരം നൽകി
നേരത്തേ രണ്ട് അവസരം കോൺഗ്രസ് സച്ചിൻ പൈലറ്റിനും സംഘത്തിനും നൽകിയിരുന്നു. ചൊവ്വാഴ്ച വിളിച്ച് ചേർത്ത നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ പരസ്യമായി വെല്ലുവിളിച്ച് വിമതർ രംഗത്തെത്തി. തുടർന്നും അടുത്ത ദിവസം നടന്ന നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കണമെന്നും സച്ചിനോട് ദേശീയ നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടിരുന്നു.
യോജിപ്പില്ലെന്ന്
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. മുതിർന്ന നേതാവ് പി ചിദംബരവുമായിരുന്നു അനുനയ ചർച്ചകൾക്ക് നേതൃത്വം വഹിച്ചത്. എന്നാൽ പാർട്ടിയുടെ ഈ നിർദ്ദേശവും സച്ചിൻ പൈലറ്റും കൂട്ടരും തള്ളി. ഇതോടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയത്. അതേസമയം പുറത്താക്കൽ നടപടിയിൽ ഹൈക്കമാന്റിനും രാഹുൽ ഗാന്ധിക്കും യോജിപ്പില്ലെന്നാണ് റിപ്പോർട്ടകൾ.
ഉപാധി വെയ്ക്കും
ബിജെപിയിലേക്ക് ഇല്ലെന്ന നിലപാട് സച്ചിൻ പൈലറ്റ് ആവർത്തിച്ചതോടെ കോൺഗ്രസുമായി ചർച്ചക്കുള്ള സാധ്യതയാണ് തെളിയുന്നതെന്നാണ് നേതൃത്വം കണക്കാക്കുന്നത്. ഇതോടെയാണ് മറ്റൊരു അവസരം കൂടി നൽകാൻ ഹൈക്കാന്റ് ഒരുങ്ങുന്നത്. പാർട്ടിയിലേക്ക് മടങ്ങണമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം.
പൊട്ടിത്തെറിയുടെ വക്കിൽ
നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയായി ഗെഹ്ലോട്ടിനെ ദേശീയ നേതൃത്വം നിയോഗിച്ചത്. അന്ന് മുതൽ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. ഇതാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിൽ എത്തിയത്.
നൽകിയേക്കുമെന്ന്
ഈ സാഹചര്യത്തിൽ അവസാനത്തെ ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റിന് നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പൈലറ്റിന് മുൻപിൽ അത്തരം ഒരു ഉപാധി വെയക്കുന്നത് ഗെഹ്ലോട്ട് ക്യാമ്പിനിടയിൽ വിള്ളൽ വീഴ്ത്തുമെന്ന ഭയം ഹൈക്കാന്റിനുണ്ട്
വിശദീകരണം നൽകണം
എന്തുതന്നെയായാലും വെള്ളിയാഴ്ചയ്ക്കുള്ളിൽ സച്ചിന് പൈലറ്റ് തന്റെ നിലപാട് വ്യക്തമാക്കണം. നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതിനും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിനും സച്ചിനോട് സ്പീക്കർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു
അതേസമയം അനുനയ ചർച്ചയ്ക്കായി കെസി വേണുഗോപാലിനെ വീണ്ടും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധിയും ഇതിനായി മുന്നിട്ട് ഇറങ്ങിയിട്ടുണ്ടെണ്ട്. പൈലറ്റുമായി പ്രശ്ന പരിഹാരത്തിന് തയ്യാറാകമെന്ന് ആവശ്യപ്പെട്ട് ഇരുവരും മുഖ്യമന്ത്രി ഗെഹ്ലോട്ടിനെ സമീപിച്ചിട്ടുണ്ട്.
പുറത്താക്കണമെന്ന്
രാജസ്ഥാനിലെ പ്രശ്നങ്ങളിൽ ഗെഹ്ലോട്ടിനും പങ്കുണ്ടെന്നാണ് നേതാക്കളുടെ നിലപാട്. അതേസമയം ഇനി സച്ചിൻ പൈലറ്റിനോട് വിട്ട് വീഴ്ച ചെയ്യാൻ പാടില്ലെന്ന നിലപാടിലാണ് ഗെഹ്ലോട്ട്. എത്രയും പെട്ട് സച്ചിനേയും മറ്റ് വിമതരേയും പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പറത്താക്കാണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെടുന്നു.
'സർക്കാർ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണ്'; വിമർശനവുമായി ഷാഫി