രജനിക്ക് സഹായവുമായി മോദിയുണ്ടാകും; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് മുതൽകൂട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും പിന്തുണച്ച് രജനി രംഗത്തെത്തിയിരുന്നു.
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് ബിജെപിയിലേയ്ക്ക് ചേക്കേറുന്നു എന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനിടൊണ് ഏവരേയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ രാഷ്ട്രീയപ്രവേശനം. സ്വന്തം പാർട്ടിയിലൂടെയാണ് രജനി രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരുന്നത്. അതേസമയം രജനികാന്തും ബിജെപിയുമായി അടുത്ത ബന്ധമാണുള്ളത്. പല സമയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും പിന്തുണച്ച് രജനി രംഗത്തെത്തിയിരുന്നു.
45ാം വയസില്‍ തോന്നാത്തത് 68ാം വയസിലോ! കൈയടി ഏറ്റുവാങ്ങി സ്റ്റൈല്‍മന്നന്റെ മരണമാസ് പ്രസംഗം
1996 ആയിരുന്നു രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ദുർഭരണത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു. അന്നു നടന്ന തിരഞ്ഞെടുപ്പിൽ ജയലളിത നിലംപതിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുളള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ 2004 ലും ഇതു പോലുള്ള സമാനമായ നീക്കം തമിഴ്നാട്ടിൽ നടന്നിരുന്നു. എന്റെ വോട്ട് ബിജെപിക്ക് എന്ന രജനിയുടെ പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചിരുന്നു.
നരേന്ദ്രമോദിയുമായുള്ള ചങ്ങാത്തം
എന്നാൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമില്ലെന്ന് പല തവണ പറയാതെ പറഞ്ഞ താരം പെട്ടെന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ എന്നുള്ള സംശയങ്ങൾ ഉയരുന്നുണ്ട്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത്തരം സംശയം ബലപ്പെടുത്തുന്നത്. പല അവസരത്തിലും ബിജെപിയ്ക്കും മോദിയുടെ കർമ്മ പദ്ധതിയ്ക്ക് പിന്തുണയുമായി താരം രംഗത്തെത്തിയിരുന്നു.
തമിഴ്നാട് പിടിക്കുക
ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ ബിജെപി ഇതര സർക്കാരുകളാണ് ഭരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട സംസ്ഥാനമാണ് തമിഴ്നാട്. ജയലളിതയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട് പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ബിജെപി മെനഞ്ഞു വരുകയായിരുന്നു. എന്നാൽ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നിന്ന് നേടിയ നാണംകെട്ട തോൽവി ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. കൂടാതെ എടപ്പാടി പളനിസ്വാമിയും ഒ.പനീര്‍ശെല്‍വത്തിലൂടെ തമിഴകം പിടിക്കാനാവില്ലെന്ന് ബിജെപിക്ക് ഇതിനോടകം തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ അവസരത്തിൽ രജനിയെ മുൻ നിർത്തി തമിഴ്നാട് പിടിക്കാമെന്നുള്ള വിശ്വാസത്തിലാണ് ബിജെപി.
മോദിയെ പിന്തുണക്കും
കോടമ്പകത്ത് നടന്ന ആരാധകരുടെ സമ്മേളനത്തിൽ രജനികാന്ത് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. 2019 ലാണ് തമിഴ്നാട്ടിൽ ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പിനു തമിഴ്നാട്ടിൽ വേദിയൊരുങ്ങുന്നുണ്ട്. തമിഴ്നാട്ടിൽ രജനി മത്സരിച്ചാൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നത് ഉറപ്പാണ്.അങ്ങിനെ വന്നാല്‍ പാര്‍ലമെന്റിലേക്ക് മോദിയെ പിന്തുണയ്ക്കുക എന്ന നയമായിരിക്കും രജനി സ്വീകരിക്കുക എന്നതില്‍ സംശയമില്ല.
തലൈവിയ്ക്കും കലൈഞ്ജറിനും ശേഷം
തമിഴ്നാട്ടിലെ പ്രബലരായ നേതാക്കളായിരുന്നു തലൈവി ജയലളിതയും കലൈഞ്ജർ കരുണാനിധിയും. ഇരു നേതാക്കന്മാരുടെ അഭാവം തമിഴ്നാട് രാഷ്ട്രീയത്തിൽ മുഴച്ചു കാണിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ പശ്ചത്തലത്തിൽ തമിഴകത്തിന് ഒരു ശക്തനായ നേതാവിന്റെ ആവശ്യമുണ്ട്. ജനങ്ങളുടെ ശക്തനായ നേതാവാകാൻ രജനിയ്ക്ക് ആകുമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ രജനിയിലൂടെ തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ ബിജെപിയ്ക്ക് ആകുമോയെന്ന് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ് തമിഴ്നാട്ടിൽ രജനിയ്ക്ക് പാർട്ടി വളർത്താൻ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സംഘപരിവാർ സംഘടനകളുടേയും എല്ലാവിധ പിൻതുണയുമുണ്ടാകും.