സർവ്വം സജ്ജമായിരിക്കൂ.. ഇന്ത്യൻ സൈന്യത്തിന് രാജ്നാഥ് സിംഗിന്റെ നിർദേശം! യുദ്ധഭീതിയിൽ കശ്മീർ
Recommended Video
ദില്ലി: ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. യുദ്ധഭീതിയില്‍ അമര്‍ന്നിരിക്കുന്നു കശ്മീര്‍ താഴ്വര. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് വിമാനങ്ങള്‍ ആക്രമണം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഇന്ത്യ തുരത്തി ഓടിച്ചു.
അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. ദില്ലിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്ന് കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ റദ്ദാക്കി ദില്ലിയിലേക്ക് മടങ്ങി. പൂര്‍ണസജ്ജരായിരിക്കാനാണ് സൈന്യത്തിനുളള നിര്‍ദേശം.
പുകഞ്ഞ് അതിർത്തി
ഏത് നിമിഷവും എന്തും സംഭവിക്കാം എന്നാണ് ഇന്ത്യാ- പാക് അതിര്‍ത്തിയിലെ നിലവിലെ അവസ്ഥ. അടിയും തിരിച്ചടിയും തുടരുന്നു. പാക് വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍, ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താനും അവകാശപ്പെടുന്നു. യുദ്ധസമാനമാണ് അവസ്ഥ.
തിരക്കിട്ട കൂടിയാലോചനകള്‍
അതിര്‍ത്തി പുകയുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നത്.
എങ്ങനെ തിരിച്ചടിക്കണം
ഐബി, റോ മേധാവികള്‍, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി എന്നിവരുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സേനാവിന്യാസം എത്തരത്തില്‍ വേണമെന്നതും പ്രകോപനം ഉണ്ടായാല്‍ എങ്ങനെ തിരിച്ചടിക്കണം എന്നതും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചകള്‍.
സർവ്വം സജ്ജമായിരിക്കൂ
സൈന്യത്തോട് സജ്ജമായിരിക്കാന്‍ രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ മുഴുവന്‍ കരുത്തും പ്രകടമാക്കിക്കൊണ്ടുളള സൈനിക വിന്യാസം തന്നെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടാകും. അതേസമയം ജനങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി യുവജനോത്സവത്തിൽ
അതിര്‍ത്തി പുകയുമ്പോള്‍ ദേശീയ യുവജനോത്സവ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ പിഎംഒ ജിവനക്കാരന്‍ വിവരം പ്രധാനമന്ത്രിക്ക് കൈമാറി.
പരിപാടി റദ്ദാക്കി മടങ്ങി
ഉടനെ തന്നെ പ്രധാനമന്ത്രി ചടങ്ങിലുണ്ടായിരുന്ന കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെ വിവരം അറിയിക്കുകയും പരിപാടി നിര്‍ത്തി ദില്ലിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
വിമാനത്താവളങ്ങൾ അടച്ചു
ബുഡ്ഗാമില്‍ വ്യോമ സേനയുടെ വിമാനം തകര്‍ന്ന് വീണതിന് പിന്നാലെ കശ്മീരിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളവും ചണ്ഡീഗഡ്, അമൃത്സര്‍ വിമാനത്താവളങ്ങളും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.
ഗ്രാമങ്ങൾ ഒഴിപ്പിച്ചു
അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ വീടുകള്‍ക്ക് അകത്ത് തന്നെ കഴിയാന്‍ സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജൗരി, പൂഞ്ച്, ഉറി അടക്കമുളള മേഖലകളിലെ ചില ഗ്രാമങ്ങള്‍ സൈന്യം ഒഴിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന അതിര്‍ത്തി പ്രദേശങ്ങളിലും സൈന്യം ജാഗ്രതയിലാണ്.
മേല്‍ക്കൂരയില്‍ റെഡ് ക്രോസ് ചിഹ്നം
ഏത് സമയത്തും അപകടം പ്രതീക്ഷിച്ച് കശ്മീരി ജനത കടുത്ത ഭീതിയിലാണ്. വ്യോമാക്രമണം തടയുന്നതിന് വേണ്ടി ആശുപത്രികളുടെ മേല്‍ക്കൂരയില്‍ റെഡ് ക്രോസ് ചിഹ്നം പെയിന്റ് ചെയ്യാന്‍ സൈന്യം അടിയന്തരമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ആശുപത്രികളില്‍ മരുന്ന് ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശമുണ്ട്.
അടിയും തിരിച്ചടിയും
ഇന്ന് രാവിലെയോടെയാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ആക്രമണം തുടങ്ങിയത്. ഗ്രാമീണരെ മറയാക്കി ആയിരുന്നു മോര്‍ട്ടാര്‍ ഷെല്ലാക്രമണം ഉണ്ടായത്. എന്നാല്‍ പാക് സൈനിക പോസ്റ്റ് തകര്‍ത്ത് ഇന്ത്യ തിരിച്ചടിച്ചു. ജനവാസ മേഖലകളിലെ ആക്രമണം ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.