രാഹുൽ ഗാന്ധിയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ഉലഞ്ഞ് 56 ഇഞ്ച്.. സഭയിൽ നടത്തിയത് ചിപ്കോ സമരം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും നാണം കെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടിയാണ് ലഭിക്കുന്നത്. ബിജെപി വളര്‍ത്തുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ് എന്നും കോണ്‍ഗ്രസിന്റെത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടേയും രാഷ്ട്രീയമാണ് എന്നും സൂചിപ്പിച്ച് രാഹുല്‍ മോദിയെ ആലിംഗനം ചെയ്തതും സൂപ്പര്‍ ഹിറ്റായിരിക്കുന്നു.
ആലിംഗനത്തിന് ശേഷം മോദി സ്തബ്ദനായി സീറ്റില്‍ ഇരിക്കുമ്പോള്‍ കയ്യടികള്‍ക്കിടെ സ്വന്തം സീറ്റില്‍ വന്നിരുന്ന് കണ്ണിറുക്കിയ രാഹുലിന് വിങ്ക് ഗേള്‍ പ്രിയ വാര്യരേക്കാളും ആരാധകരുണ്ടായിരിക്കുന്നു നിമിഷങ്ങള്‍ക്കകം തന്നെ. എന്നാല്‍ അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ പകച്ച ബിജെപി ഒടുക്കം രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാഹുലിനെ പരിഹസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ലോക്‌സഭാ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി സഭയില്‍ നടത്തിയത് ചിപ്‌കോ സമരമായിരുന്നുവെന്നാണ് രാജ്‌നാഥ് സിംഗിന്റെ പരിഹാസം. രാഹുല്‍ ഗാന്ധിയുടേത് നാടകമാണെന്നും അത് കണക്കിലെടുക്കേണ്ട കാര്യമില്ലെന്നുമാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ പോലും സ്‌നേഹിക്കുക എന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയമെന്ന് പറഞ്ഞുവെച്ച രാഹുലിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
പ്രധാനമന്ത്രിയെ സീറ്റില്‍ നിന്നും ഇറങ്ങിച്ചെന്ന് ആലിംഗനം ചെയ്തതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്പീക്കര്‍ സുമിത്ര മഹാജനും രംഗത്ത് വന്നു. ലോക്‌സഭയില്‍ ചില മര്യാദകള്‍ പാലിക്കേണ്ടത് ആവശ്യമാണെന്ന് സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. ആലിംഗനങ്ങളെ വിലക്കുന്നില്ലെങ്കിലും സഭയുടെ അന്തസ് അംഗങ്ങള്‍ കാത്ത് സൂക്ഷിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത രീതി ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.