പുറത്താക്കൽ നടപടി പിൻവലിക്കില്ല, എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ ആലോചിക്കാമെന്ന് വെങ്കയ്യ നായിഡു
ദില്ലി: എട്ട് പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ രാജ്യസഭാ അധ്യക്ഷന്‍. എംപിമാരെ പുറത്താക്കിയ നടപടി പിന്‍വലിക്കുക സാധ്യമല്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു വ്യക്തമാക്കി. അവിശ്വാസ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നില്ല. അക്രമത്തെ ന്യായീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. പ്രതിപക്ഷ എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാം എന്നാണ് രാജ്യസഭാ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കി.
എംപിമാരെ പുറത്താക്കുന്നതില്‍ താന്‍ സന്തോഷവാനല്ല. എന്നാല്‍ അംഗങ്ങളുടെ പെരുമാറ്റം പരിഗണിച്ചാണ് അത്തരമൊരു നടപടി ആവശ്യമായി വന്നത്. തങ്ങള്‍ക്ക് ഒരു അംഗത്തോടും എതിര്‍പ്പില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയ രീതിയിലും പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി സഭ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.

പുറത്തേക്ക് ഇറങ്ങിയ പ്രതിപക്ഷത്തെ അംഗങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. പുറത്താക്കപ്പെട്ട 8 പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിന് പുറത്ത് കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധം തുടരുകയാണ്. പുറത്താക്കിയവരെ തിരിച്ചെടുക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് എംപിമാരുടെ തീരുമാനം. മാപ്പ് പറയണമെന്ന സഭാ അധ്യക്ഷന്റെ ആവശ്യത്തോട് പ്രതിപക്ഷം പ്രതികരിച്ചിട്ടില്ല.
രാജ്യസഭയില്‍ നടന്ന കാര്യങ്ങള്‍ വേദനാജനകമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രിയായ പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചു. പ്രതിപക്ഷം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാരിന് അവരില്ലാതെ സഭ നടത്തണം എന്ന വാശിയില്ല. തങ്ങളുടെ ഉറച്ച നിലപാടില്‍ നിന്ന് കൊണ്ട് തന്നെ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി.
അതേസമയം രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവംശ് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുകയാണ്. സംഭവങ്ങളില്‍ നിരാശ പ്രകടമാക്കി രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡുവിന് ഹരിവംശ് കത്തെഴുതി. രാജ്യസഭയില്‍ നടന്ന സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ് എന്നും രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും കത്തില്‍ പറയുന്നു.












Click it and Unblock the Notifications