രാം റഹീം സിങ്ങിന്റെ ബലാത്സംഗ കേസ് വിധി: പഞ്ചാബില്‍ അവധി, ഇന്റര്‍നെറ്റിന് വിലക്ക്
ചണ്ഡിഗഢ്: ദേര സച്ച സൗധ സ്ഥാപകന്‍ ഗുര്‍മീത് രാം റഹീം സിങ്ങിനെതിരെയുള്ള ബലാത്സംഗ കേസില്‍ കോടതി ഓഗസ്റ്റ് 25 ന് വിധി പറയും. കനത്ത സുരക്ഷ ഭയത്തിന് ഇടയിലാണ് വിധി പ്രഖ്യാപനം വരുന്നത്.
അക്രമ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പഞ്ചാബില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് നിരോധനം പഞ്ചാബില്‍ മാത്രമല്ല ഒതുങ്ങുന്നത്. ഹരിയാണയിലും മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിധി രാം റഹീം സിങ്ങിന് എതിരാണെങ്കില്‍ വലിയ അക്രമ സംഭവങ്ങള്‍ ഉണ്ടായേക്കാം എന്നാണ് ഭയപ്പെടുന്നത്.
ആയിരക്കണക്കിന് ആരാധകരാണ് ഇപ്പോള്‍ തന്നെ പഞ്ച്കുലയില്‍ രാം റഹീം സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. കൂടുതല്‍ ആരാധകര്‍ ഇവിടെ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാന പാലനത്തിനായി അയ്യായിരം പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെങ്കില്‍ സൈന്യത്തിന്റെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പഞ്ച്കുലയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 28 ന് മാത്രമേ ഇനി ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു.
ഹരിയാണയിലും പഞ്ചാബിലും ആയി ഇപ്പോള്‍ തന്നെ അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നുള്ള പതിനയ്യായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നാണ് രാം റഹീം സിങ്ങിനെതിരെയുള്ള കേസ്. 2007 ജൂലായ് 30 ന് ആയിരുന്നു സിബിഐ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.