ഫേസ്ബുക്കിനെതിരെ തിരിഞ്ഞ് കേന്ദ്രം, സുക്കർബർഗിന് മന്ത്രിയുടെ കത്ത്, 'പ്രധാനമന്ത്രിയെ അപമാനിക്കുന്നു'
ദില്ലി: രാജ്യത്ത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ അടക്കം ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നു എന്നുളള വാള്‍സ്ട്രീറ്റ് ജേണലിന്റെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. അതിനിടെ ഫേസ്ബുക്കിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവാദം ബിജെപിക്കെതിരെ കത്തുന്നതിനിടെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് കത്തെഴുതി.
ഫേസ്ബുക്കിലെ ജീവനക്കാര്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്നും അവര്‍ക്കെതിരെ നടപടി വേണം എന്നും ആവശ്യപ്പെട്ടാണ് രവിശങ്കര്‍ പ്രസാദിന്റെ കത്ത്. ഫേസ്ബുക്കിലെ ജീവനക്കാര്‍ പരസ്യമായി തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരേയും അപമാനിക്കുന്നുവെന്നും എന്നിട്ടും അവര്‍ ഫേസ്ബുക്ക് ഇന്ത്യയില്‍ പ്രധാന സ്ഥാനങ്ങളില്‍ തുടരുന്നുവെന്നുമാണ് കേന്ദ്ര മന്ത്രിയുടെ കത്തില്‍ ആരോപിക്കുന്നത്.

അരാജകവാദികളും വിഘടിത ശക്തികളും സാമൂഹിക ക്രമം തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോട് കൂടിയും ആളുകളെ സംഘടിപ്പിച്ച് അക്രമത്തിലേക്ക് നയിക്കാനും ലക്ഷ്യമിട്ട് ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്തായി ഉളളതായി രവിശങ്കര്‍ പ്രസാദ് കത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം ഘടകങ്ങള്‍ക്കെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും കേന്ദ്രം ആരോപിക്കുന്നു.
സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കാനുളള പ്രധാന ഉപകരണമായി ഫേസ്ബുക്ക് മാറിയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് നീതിയുക്തവും നിഷ്പക്ഷവും ആണെന്ന് പറയുമ്പോള്‍ അത് കാണണമെന്നും കത്തില്‍ പറയുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപി അനുകൂല പേജുകള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും അവയുടെ റീച്ച് കുറയ്ക്കപ്പെടുകയും ചെയ്തു എന്നാണ് വിവരം. അക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് പല തവണ ഇ മെയിലുകള്‍ അയച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും കത്തില്‍ ആരോപിക്കുന്നു. അതിന് കാരണം പ്രത്യേക രാഷ്ട്രീയ താല്‍പര്യം ഉളളവര്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ടീമിലുളളവരാണ് എന്നാണ് കരുതേണ്ടത് എന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു.
ഇന്ത്യയിലെ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ഫേസ്ബുക്ക് കണ്ണടച്ചു എന്നുളള വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന് പിറകെയാണ് ഫേസ്ബുക്കും ബിജെപിയും വിവാദത്തിലായത്. ബിജെപിയെ സഹായിക്കുന്ന ഇന്ത്യയിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഫേസ്ബുക്ക് സിഇഒയ്ക്ക് നേരത്തെ കത്തയച്ചിരുന്നു.












Click it and Unblock the Notifications