കൂറ്റന്‍ വിഎച്ച്പി സമ്മേളനം; അയോധ്യയില്‍ മുസ്ലിം സ്ത്രീകളെ 'മാറ്റുന്നു', ഭയക്കേണ്ടെന്ന് സര്‍ക്കാര്‍
Recommended Video
അയോധ്യ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വിഎച്ച്പി അയോധ്യയില്‍ കൂറ്റന്‍ സമ്മേളനം നടത്തുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഎച്ച്പിയുടെയും ആര്‍എസ്എസിന്റെയും രണ്ടുലക്ഷം പ്രവര്‍ത്തകരാണ് ഞായറാഴ്ച നടക്കുന്ന ധര്‍മസദസിന് എത്തുക. ശിവസേനയും പ്രത്യേക പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതോടെ അയോധ്യയിലെ മുസ്ലിംകള്‍ ആശങ്കയിലാണ്. മുസ്ലിം സ്ത്രീകളെയും കുട്ടികളെയും ബന്ധുവീട്ടിലേക്ക് അയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പലരും ആക്രമണം ഭയന്നാണ് കഴിയുന്നത്. എന്നാല്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ...
ആക്രമിക്കപ്പെടുമോ എന്ന ഭയം
അയോധ്യയിലെ മുസ്ലിംകള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് രാമജന്‍മഭൂമി-ബാബരി മസ്ജിദ് കേസില്‍ അന്യായക്കാരനായ ഇഖ്ബാല്‍ അന്‍സാരി പറയുന്നു. നഗരത്തിലേക്ക് എത്തുന്നവര്‍ ഇവിടെയുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1992ലേതു പോലെ മുസ്ലിംകള്‍ ആക്രമിക്കപ്പെടുമോ എന്ന ഭയം ചിലര്‍ക്കുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവവും ചിലര്‍ ഓര്‍ത്തെടുത്തു.
അയോധ്യക്ക് പുറത്തേക്ക് മാറ്റി
1990, 1992 കാലം മുസ്ലിംകള്‍ മറന്നിട്ടില്ലെന്നും അന്നത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ഭയമുണ്ടെന്നും പ്രദേശവാസിയായ മുഹമ്മദ് ഷാഹിദ് പറഞ്ഞു. മുസ്ലിം കുടുംബങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും അയോധ്യക്ക് പുറത്തേക്ക് മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ എല്ലാ ദിവസവും പോലെ തന്നെയാണ് ഇന്നും എന്ന് മറ്റൊരു പ്രദേശവാസി മുഹമ്മദ് സലീം പറഞ്ഞു.
ഭയപ്പെടേണ്ട സാഹചര്യമില്ല
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും വന്‍തോതില്‍ ജനക്കൂട്ടം പുറത്തുനിന്ന് വരുന്നുണ്ടെന്നും മുഹമ്മദ് വസീം പറഞ്ഞു. 1992 ഡിസംബര്‍ ആറിന് ശേഷം വിഎച്ച്പി-ശിവസേന പ്രവര്‍ത്തകര്‍ മുസ്ലിംകളെ ആക്രമിച്ചത് മറന്നിട്ടില്ലെന്ന് അയോധ്യ കേസില്‍ അന്യായക്കാരനായ മുഹമ്മദ് ഉമര്‍ പറയുന്നു. മുസ്ലിംകള്‍ ആക്രമിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് മറ്റൊരു അന്യായക്കാരനായ ഹാജി മഹ്ബൂബ് പറഞ്ഞു.
മേയര്‍ ഋഷികേഷ് ഉപാധ്യായ് പറയുന്നത്
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അയോധ്യ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ഋഷികേഷ് ഉപാധ്യായ് പറഞ്ഞു. മുസ്ലിംകള്‍ ആക്രമിക്കപ്പെടുമെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എല്ലാ സുരക്ഷയും ഒരുക്കുമെന്ന് ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
1992 ഡിസംബര് ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. അന്ന് സമാനമായ രീതിയില്‍ വലിയ സമ്മേളനം നടന്നിരുന്നു. ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് വിഎച്ചപി ഇത്രയും വലിയ സമ്മേളനം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു സമ്മേളനം നടത്തുന്നത് അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ചില മുസ്ലിം നേതാക്കള്‍ പറയുന്നു.
പ്രചാരണം വ്യാജമാണെന്ന്
മുസ്ലിംകള്‍ ഭയപ്പെടുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് ആര്‍എസ്എസിന്റെ പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സഹ കണ്‍വീനര്‍ മൊറാരിദാസ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് അഭിപ്രായമുള്ളവരാണ് രാജ്യത്തെ കൂടുതല്‍ മുസ്ലിംകള്‍. ഈ സന്ദേശം വ്യാപിപ്പിക്കാന്‍ ഡിസംബര്‍ രണ്ട് വരെ 500 പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര്‍ സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനം