സുശാന്തുമായി ഉണ്ടായിരുന്നത് ലിവ് ഇൻ റിലേഷൻഷിപ്പ്: ജൂൺ എട്ട് വരെ ഒന്നിച്ച് താമസം; റിയ ചക്രവർത്തി
ദില്ലി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുമ്പോഴാണ് പിതാവ് ബിഹാർ പോലീസിനെ സമീപിക്കുന്നത്. മുംബൈ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും തന്റെ പരാതിയിൽ കേസെടുത്ത് ബിഹാർ പോലീസ് അന്വേഷണം നടത്തണമന്നുമായിരുന്നു പിതാവ് കെകെ സിംഗിന്റെ ആവശ്യം.
കെകെ സിംഗിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ബിഹാർ പോലീസിലെ നാലംഗ സംഘം അന്വേഷണത്തിനായി ബുധനാഴ്ച മുംബൈയിലെത്തിയിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയ 40 പേരുടെ മൊഴി കൈമാറാനും ബിഹാർ പോലീസ് മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ധർമ പ്രൊഡക്ഷൻസിന്റെ സിഇഒ അപൂർവ്വ മേത്തയുടെ മൊഴി രേഖപ്പെടുത്തിയതിനൊപ്പം മഹേഷ് ഭട്ടിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ലിവ് ഇൻ റിലേഷൻഷിപ്പ്
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം ഒരു വർഷം താമസിച്ചിരുന്നുവെന്നും തങ്ങൾ ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്നുവെന്നുമാണ് നടി സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. താനും സുശാന്തും ഒരു വർഷത്തോളമായി ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്നുവെന്നും ജൂൺ എട്ടിനാണ് സുശാന്തിന്റെ ഫ്ലാറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതെന്നും റിയ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. അതേ സമയം സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നുവെന്നും റിയ വ്യക്തമാക്കിയിട്ടുണ്ട്. ചില സമയത്ത് ഇതിനായി മരുന്നുകൾ കഴിച്ചിരുന്നതായും നടി കോടതിയെ അറിയിച്ചിട്ടുണ്ട്.

അന്വേഷണം ബിഹാർ പോലീസിന്
വ്യാജ കുറ്റം ചുമത്തിയാണ് തനിക്കെിരെ സുശാന്ത് സിംഗിന്റെ പിതാവ് ബിഹാറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും റിയ സുപ്രീകോടതിയിൽ പറഞ്ഞു. സുശാന്ത് സിംഗിനെ റിയ ചക്രവർത്തി ഉൾപ്പെടെയുള്ള ആറ് പേർ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പിതാവ് കെകെ സിംഗ് ബിഹാർ പോലീസിനെ സമീപിച്ചിട്ടുള്ളത്. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മുംബൈയിലെത്തിയ കേസ് അന്വേഷണം ആരംഭിച്ചിരുന്നു.

കേസ് മുംബൈയിലേക്ക് മാറ്റാൻ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ബുധനാഴ്ച റിയ സുപ്രീംകോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണത്തോടെ താൻ കടുത്ത മാനസിക ആഘാതത്തിലാണെന്നും നടന്റെ മരണത്തിന് ശേഷം തനിക്ക് നിരവധി വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയരുന്നുണ്ടെന്നും നിരന്തരം മാധ്യങ്ങളിൽ ചർച്ചയാവുന്നതോടെ ഇത് വർധിച്ചിട്ടുണ്ടെന്നും റിയ വ്യക്തമാക്കി. കേസിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം വെച്ച് വ്യാജമായാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു.

മൊഴി രേഖപ്പെടുത്തി
ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ പലഴതവണ ബാന്ദ്ര പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും സിആർപിസി 175 പ്രകാരം മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിയ വ്യക്തമാക്കി. നടൻ കടുത്ത മാനസിക സമ്മർദ്ധം മൂലം ചികിത്സ തേടിയിരുന്നുവെന്നുമാണ് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ.

പോലീസിൽ പരാതി
വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയർന്നതോടെ റിയ ചക്രവർത്തി മുംബൈയിലെ സാന്റ ഡിക്രൂസ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. ഇതിനൊപ്പം തന്നെ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പട്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റാനും റിയ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹർജി സമർപ്പിച്ചതായി അഭിഭാഷകൻ സതീഷ് മനേഷിൻഡെയെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

റിയയ്ക്കെതിരെ ആരോപണം
സുശാന്ത് സിംഗ് രാജ് പുത്തും റിയ ചക്രവർത്തിയും നേരത്തെ പ്രണയത്തിലായിരുന്നു. ജൂൺ 14നാണ് സുശാന്ത് മരിക്കുന്നതെങ്കിൽ ജൂൺ എട്ടിനാണ് റിയ സുശാന്തിന്റെ ഫ്ലാറ്റിൽ നിന്ന് വീട്ടിലേക്ക് പോകുന്നത്. ഇക്കാര്യം നടിയും സമ്മതിച്ചിട്ടുണ്ട്. മകനിൽ നിന്ന് പണം തട്ടിയെടുത്തെന്നും മെഡിക്കൽ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു. സുശാന്തിനെ കുടുംബത്തിൽ നിന്ന് അകറ്റിയത് റിയയാണെന്ന് കുടുംബാംഗങ്ങളും കുറ്റപ്പെടുത്തുന്നുണ്ട്.

റിയയ്ക്കെതിരെ എഫ്ഐആർ
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ജൂലൈ 26നാണ് നടന്റെ പിതാവ് കെകെ സിംഗ് പരാതി നൽകുന്നത്. മോഷണം, വഞ്ചന, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ, തെറ്റായ രീതിയിൽ തടങ്കലിൽ വെച്ചു കുറ്റങ്ങളാണ് നടിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതോടോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 342, 380, 406 420, 306, എന്നീ വകുപ്പുകൾ അനുസരിച്ച് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുശാന്ത് സിംഗിന്റെ റിയ ഒറ്റുകൊടുത്തെന്നും കുടുംബവുമായി പൂർണ്ണമായി അകറ്റിയെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications