കെജ്രിവാളിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്; മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ നീക്കം
ദില്ലി: ഭരണം നിലനിര്‍ത്താന്‍ ആംആദ്മിയും പിടിച്ചെടുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരരത്തിനാവും ഇത്തവണ ദില്ലി നിമയസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി കഴിഞ്ഞു. നിയമസഭയിലേക്ക് ആകെയുള്ള 70 സീറ്റുകളിലും ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രവരി 11 ന് വോട്ടെണ്ണല്‍.
ആംആദ്മി മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചപ്പോള്‍ 57 സ്ഥാനാര്‍ത്ഥികളുടെ പേര് ബിജെപിയും പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളു. അരവിന്ദ് കെജ്രിവാളിനെതിരെ ഒരു പുതുമുഖത്തെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ആപ്പിന്‍റെ പട്ടിക
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം 46 സിറ്റിങ് എംഎല്‍എമാരേയും ഉള്‍പ്പെടുത്തിയാണ് ആംആദ്മി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ദില്ലി സീറ്റിൽ തന്നെയാണ് കെജ്രിവാള്‍ ഇക്കുറിയും മത്സരിക്കുന്നത്.
കെജ്രവാളിനെതിരെ ആര്
കെജ്രവാളിനെതിരെ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇതുവരെ വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. രാജേഷ് ലിലോത്തിയ, എന്‍എസ്യുഐ മുന്‍ അദ്ധ്യക്ഷന്‍ രൊമേഷ് സബര്‍വാള്‍ തുടങ്ങിയ നേതാക്കളെയാണ് കോണ്‍ഗ്രസ് പ്രധാനമായും കെജ്രിവാളിനെതിരെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്.
ആശ ദേവിയെ
കെജ്രിവാളിനെതിരെ നിര്‍ഭയയുടെ അമ്മ ആശ ദേവിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന അഭ്യുഹവും ശക്തമായിരുന്നു. നിര്‍ഭയയുടെ അമ്മയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു എന്ന കീര്‍ത്തി ആസാദിന്‍റെ ട്വീറ്റും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാൽ ഒരു പാർട്ടിയിലും സ്ഥാനാർത്ഥിയാകാൻ തയ്യാറല്ലെന്നായിരുന്നു ആശാ ദേവിയുടെ പ്രതികരണം.
രാജേഷ് ലിലോത്തിയ
അരവിന്ദ് കെജ്‌രിവാളിനെതിരെ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് രാജേഷ് ലിലോത്തിയ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ സൈനികനാണെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാമെന്നും ലിലോത്തിയ അധ്യക്ഷയ്ക്ക് മുന്നില്‍ വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ വിദ്യാര്‍ത്ഥി നോതാവ്
എന്നാല്‍ അരവിന്ദ് കെജ്രവാളിനെതിരെ മുന്‍ വിദ്യാര്‍ത്ഥി നോതാവായ രൊമേഷ് സബര്‍വാളിനെയാണ് കോണ്‍ഗ്രസ് ന്യൂദല്‍ഹി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാര്‍ട്ടി തന്നെ കെജ്‌രിവാളിനെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ താന്‍ തയ്യാറാണെന്ന് രൊമേഷ് സബര്‍വാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കെജ്‌രിവാള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഗുണം ചെയ്യുക
കെജ്രിവാളിനെതിരെ സബര്‍വാളിനെ രംഗത്തിറക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുകയെന്ന അഭിപ്രായം കോണ്‍ഗ്രസ് വലിയൊരു വിഭാഗത്തിനുണ്ട്. അതേസമയം തന്നെ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച് ലിലോത്തിയയും മുന്നോട്ട് വന്നിട്ടുള്ളതിനാല്‍ വിഭാഗീയതയ്ക്ക് ഇടം വെക്കാതെയുള്ള തീരുമാനം കൈക്കൊള്ളുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.
ജീവന്‍മരണ പോരാട്ടം
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ് ഇത്തവണത്തെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയം നേടാനാകാത്ത പോയാ പാര്‍ട്ടി ഇത്തവണ പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ആവിഷ്കരിക്കുന്നത്.
അന്തിമ പട്ടിക
മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. നാല്‍പ്പതിലേറെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്. അന്തിമ പട്ടിക ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദില്ലി തിരഞ്ഞെടുപ്പും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.
നിര്‍ദ്ദേശം
മുന്‍ ദില്ലി എംഎല്‍എമാരും എംപിമാരും മത്സരത്തിന് ഇറങ്ങണമെന്നാണ് സോണിയ ഗാന്ധി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. മുതിര്‍ന്ന നേതാവും നാല് തവണ എംപിയുമായ ജെപി അഗര്‍വാള്‍, അജയ് മാക്കന്‍, മുന്‍ എംഎല്‍എമാരായ അരവിന്ദര്‍ സിംഗ് ലൗവ്ലി, രാജേഷ് ലിലോതിയ, നസീബ് സിംഗ് എന്നിവരാണ് പ്രത്യേക യോഗത്തില്‍ പങ്കെടുത്തത്.
ബിജെപിയെ കടത്തിവെട്ടി
എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ സജീവമാകാനാണ് കോണ്‍ഗ്രസ് നീക്കം. പരമ്പരാഗതവും നൂനതനുവായ പ്രചാരണ രീതികളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് പ്രചാരണം പുരോഗമിക്കുന്നത്. സോഷ്യല്‍ മീഡിയ പരസ്യം നല്‍കുന്നതില്‍ ഇതിനോടകം തന്നെ ബിജെപിയെ കടത്തിവെട്ടിയിട്ടുണ്ട് കോണ്‍ഗ്രസ്.
22 അപേക്ഷ
പരസ്യം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അപേക്ഷകള്‍ നല്‍കിയത് കോണ്‍ഗ്രസാണ്. 22 അപേക്ഷയാണ് കോണ്‍ഗ്രസ് നല്‍കിയത്. സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി ഒമ്പത് അപേക്ഷകളാണ് നല്‍കിയിരിക്കുന്നത്. ബിജെപി രണ്ട് അപേക്ഷയും. പരസ്യങ്ങള്‍ പരിശോധിച്ച് കമ്മീഷന്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ പ്രസിദ്ധീകരിക്കാനാവൂ.
'ആരിഫ് ഖാന്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായം അഴിച്ചുവെക്കണം; എല്ലാ തീരുമാനവും ഗവര്‍ണ്ണറെ അറിയക്കണ്ട'
രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധം, കാരണങ്ങൾ നിരത്തി രാമചന്ദ്ര ഗുഹ