ദീപാവലി സമ്മാനപ്പൊതിക്കൊപ്പം മാധ്യമപ്രവർത്തകർക്ക് 1 ലക്ഷം രൂപയും; കുരുക്കിലായി ബൊമ്മി സർക്കാർ
ബെംഗളൂരു: മാധ്യമപ്രവർത്തകർക്ക് ദീപാവലി ദിനത്തിൽ മധുരപലഹാരമടങ്ങിയ സമ്മാനപ്പൊതിക്കൊപ്പം പണം കൈമാറിയ സംഭവത്തിൽ പ്രതിരോധത്തിലായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മി. ഒക്ടോബര്‍ 24ന് നടന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് വിതരണം ചെയ്ത സമ്മാനപ്പൊതിയിലാണ് 1 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപവരെ ലഭിച്ചതായി ചില മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. സമ്മാനപ്പൊതിയില്‍ പണമാണെന്ന് കണ്ടതോടെ മാധ്യമ പ്രവര്‍ത്തകരിൽ ചിലർ പണം തിരികെ നൽകിയതായാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി.

ദീപാവലിയുടെ ഭാഗമായി മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രി മധുരപലഹാരങ്ങൾ അടങ്ങിയ ബോക്സ് സമ്മാനമായി നൽകുന്നത് പതിവ് സംഭവമാണ്. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് മാധ്യമപ്രവർത്തകർ പറയുന്നു. 'സമ്മാനപ്പൊതിക്കൊപ്പം പണമുണ്ടായിരുന്നു. എന്നാൽ എത്രയെന്ന് നോക്കിയില്ല. പണമാണെന്ന് മനസിലായതോടെ അത് തിരികെ നൽകി', ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു. പൊതിയിൽ ഒരു ലക്ഷം രൂപയുണ്ടായിരുന്നവെന്നാണ് മറ്റൊരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയത്. ഉടനെ തന്നെ എഡിറ്ററെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു.

മുതിർന്ന മാധ്യമപ്രവർത്തകർക്കും എഡിറ്റോറിയൽ തലവൻമാർക്കുമാണ് ഇത്തരത്തിൽ പണമടങ്ങിയ സമ്മാനപ്പൊതി ലഭിച്ചതെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു. ചില രാഷ്ട്രീയ ലേഖകർക്കും സമ്മാനപ്പൊതി ലഭിച്ചിട്ടുണ്ട്. 'ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ തുകയായിരുന്നു ഉണ്ടായിരുന്നത്. ആർക്കൊക്കെ പണം ലഭിച്ചെന്നോ ആരൊക്കെ തിരികെ നൽകിയെന്നോ വ്യക്തതയില്ല', മറ്റൊരു മാധ്യമപ്രവർത്തകൻ വിശദീകരിച്ചു. പണം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ ഔദ്യോഗികമായി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ അയച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം സമ്മാനപ്പൊതിയിൽ പണം അടങ്ങിയ വിവരം അറിയില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രിയും സിഎം ഓഫീസും നൽകുന്ന വിശദീകരണമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഉടൻ അന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിഷയത്തിൽ കർണാടക സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

'മുഖ്യമന്ത്രിയുടെ ഓഫീസ് കൈക്കൂലി നൽകിയ രണ്ടര ലക്ഷം രൂപ തിരികെ നൽകി മാധ്യമപ്രവർത്തകർ അവരുടെ ജോലിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിയില്ലായെന്നതിന്റെ തെളിവാണിത്. എന്നാൽ എന്തിനാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തക കൈക്കൂലി നൽകിയതെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ നികുതിപ്പണത്തിന്റെ ദുരുപയോഗമാണ് നടന്നത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം.എന്താണ് പണത്തിന്റെ ഉറവിടം? എത്രപേർക്ക് ഇത് ലഭിച്ചുവെന്നും അവരിൽ എത്രപേർ അത് തിരികെ നൽകിയെന്നും അറിയാനുള്ള അവകാശം സംസ്ഥാനത്തെ ജനങ്ങൾക്ക് ഉണ്ടെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

മാധ്യമപ്രവർത്തകർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച മുഖ്യമന്ത്രി ബൊമ്മിക്കും അദ്ദേഹത്തിന്റെ മീഡിയ കോ-ഓർഡിനേറ്റർമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഴിമതിക്കെതിരെ പോരാടുന്ന സംഘടനയായ ജനാധികാര സംഘർഷ പരിഷത്ത് (ജെഎസ്പി) ലോകായുക്തയ്ക്ക് പരാതി നൽകി.പരാതിയിൽ ഉടൻ അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications