ആൾക്കൂട്ട ആക്രമണങ്ങൾക്ക് ആർഎസ്എസ് എതിര്, അക്രമം തടയുകയാണ് ആർഎസ്എസെന്ന് മോഹൻ ഭഗവത്
ദില്ലി: എല്ലാ വിധ ആക്രമണങ്ങള്‍ക്കും ആര്‍എസ്എസ് എതിരാണെന്ന് മോഹന്‍ ഭഗവത്. ഗോസംരക്ഷണത്തിന്റെ പേരിലടക്കമുളള ആള്‍ക്കൂട്ട ആക്രമണങ്ങളെ ആര്‍എസ്എസ് പിന്തുണയ്ക്കുന്നില്ലെന്നും അത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് എന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പങ്കുളളതായി കണ്ടെത്തിയാല്‍ അവരെ പുറത്താക്കുമെന്നും നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും ആര്‍എസ്എസ് തലവന്‍ വ്യക്തമാക്കി.
ദില്ലിയില്‍ വെച്ച് 30 രാജ്യങ്ങളില്‍ നിന്നുളള 50 മാധ്യമ സ്ഥാപനങ്ങളിലെ 80 മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മോഹന്‍ ഭഗവത് നിലപാട് വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളില്‍ ആര്‍എസ്എസിനെക്കുറിച്ചുളള മുന്‍ധാരണകള്‍ മാറ്റാനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുവാനുമാണ് മോഹന്‍ ഭാഗവത് വിദേശ മാധ്യമങ്ങളെ കണ്ടത്.

പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ആര്‍എസ്എസ് അടക്കമുളള ഹിന്ദുത്വ സംഘടനകളാണ്. പശുവിന്റെ പേരിലുളള കൊലപാതകങ്ങളിലടക്കം ശക്തമായ നടപടിയെടുക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ആര്‍എസ്എസ് തലവന്‍ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരി ജനതയെ രാജ്യത്തോട് ചേര്‍ക്കുമെന്നും ജോലിയോ ഭൂമിയോ നഷ്ടപ്പെടും എന്നുളള ഭയം കശ്മീരി ജനതയ്ക്ക് വേണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു. അസ്സാമിലെ പൗരത്വ രജിസ്റ്റര്‍ ആളുകളെ പുറത്താക്കുന്നതിന് വേണ്ടിയല്ലെന്നും പൗരന്മാരെ തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും ആര്‍എസ്എസ് തലവന്‍ വ്യക്തമാക്കി. ഇന്ത്യയല്ലാതെ ഹിന്ദുക്കള്‍ക്ക് മറ്റൊരു രാജ്യമില്ല. സ്വവര്‍ഗ ലൈംഗികത ഒരു ശാരീരീക വ്യതിയാനം മാത്രമാണെന്നും അതില്‍ അസ്വാഭാവിക ഇല്ലെന്നും ചോദ്യത്തിന് മറുപടിയായി മോഹന്‍ ഭഗവത് പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുളള ചോദ്യത്തിന്, മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഭരണ സ്തംഭനം ഇല്ലെന്നും സാമ്പത്തിക വിഷയത്തിൽ ആർഎസ്എസ് വിദഗ്ധരല്ലെന്നും മോഹൻ ഭാഗവത് പ്രതികരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications