ശത്രുവിന്റെ മിത്രങ്ങളുമായി അടിക്കടി കൂടിക്കാഴ്ചകൾ; ദില്ലിയിൽ തുടർന്ന് സച്ചിൻ പൈലറ്റ്, ലക്ഷ്യം ഇത്?
ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയാണ് രാജസ്ഥാൻ കോൺഗ്രസ് നേരിട്ടത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി തുടരുകയാണ്. രാഹുൽ ഗാന്ധി രാജി വെച്ചാൽ അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷനായേക്കുമെന്നുളള അഭ്യൂഹം ശക്തമായിരിക്കെ സച്ചിൻ പൈലറ്റിന്റെ അടിക്കടിയുള്ള ദില്ലി സന്ദർശം സംശയത്തോടെയാണ് നേതാക്കൾ നോക്കി കാണുന്നത്.
കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പ്രത്യകിച്ച് ഗെലോട്ടുമായി അടുപ്പമുള്ള നേതാക്കളുമായി എല്ലാം പൈലറ്റ് കൂടിക്കാഴ്ച നടത്തി വരികയാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് അശോക് ഗെലോട്ടുമായി അധികാരത്തർക്കം നിലനിൽക്കുന്നതിനിടെയാണ് പൈലറ്റിന്റെ ദില്ലി സന്ദർശനം.

കടുത്ത പ്രതിസന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനമാണ് രാജസ്ഥാൻ. ഒരു സീറ്റിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചില്ല. സംസ്ഥാനത്ത് അധികാരം ലഭിച്ച് 5 മാസത്തിനകം നടന്ന തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയെന്ന നിലയിൽ അശോക് ഗെലോട്ടിന്റെ പരാജയമാണെന്ന് പൈലറ്റ് പക്ഷം ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന്റെ വിജയശിൽപ്പി അധ്യക്ഷനായിരുന്ന സച്ചിൻ പൈലറ്റായിരുന്നു. എന്നാൽ ഏറെ ചരടുവലികൾക്കെടുവിൽ മുഖ്യമന്ത്രി സ്ഥാനം അശോക് ഗെലോട്ട് സ്വന്തമാക്കുകയായിരുന്നു.

കൂടിക്കാഴ്ച
രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ ജയ്പ്പൂരിൽ നിന്നും ദില്ലിയിലെത്തുന്ന സന്ദർശകരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അശോക് ഗെലോട്ട്. സച്ചിൻ പൈലറ്റാകട്ടെ രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തും.
കഴിഞ്ഞ 3 ദിവസങ്ങളായി ദില്ലിയിൽ തുടരുകയാണ് സച്ചിൻ പൈലറ്റ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ, രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല സെക്രട്ടറി അവിനാശ് പാണ്ഡെ, കെസി വേണുഗോപാൽ എന്നിവരുമായി സച്ചിൻ പൈലറ്റ് ചർച്ച നടത്തി.

ശത്രുവിന്റെ മിത്രങ്ങൾ
നേരത്തെ ഏകെ ആന്റണിയും ഗുലാം നബി ആസാദുമായും സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. അശോക് ഗെലോട്ടുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളാണ് ഇവർ രണ്ട് പേരും. രാഹുൽ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അശോക് ഗെലോട്ടിന്റെയും ദില്ലി സന്ദർശനം കുറവല്ല. അഹമ്മദ് പട്ടേൽ അടക്കം രാഹുൽ ഗാന്ധിയുമായി അടുത്ത് നിൽക്കുന്ന നേതാക്കളുമായി അശോക് ഗെലോട്ട് ചർച്ചകൾ നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാനാണ് സച്ചിൻ പൈലറ്റിന്റെ ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

രാജിയില്ല
കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തങ്ങളും രാജി വയ്ക്കുകയാണെന്നാണ് നേതാക്കൾ പറയുന്നത്. ഒപ്പം രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിൻറെ പുതിയ ടീമിനെ സ്വതന്ത്ര്യമായി തിരഞ്ഞെടുക്കാൻ അവസരം നൽകും. എന്നാൽ സംസ്ഥാനത്ത് സംപൂജ്യരായിട്ടും സച്ചിൻ പൈലറ്റ് സ്ഥാനമൊഴിയുന്ന കാര്യത്തിൽ മൗനം പാലിക്കുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നേതാക്കൾ പദവികളിൽ കടിച്ചു തൂങ്ങുന്നുവെന്ന പരാതി രാഹുൽ ഗാന്ധിക്കും ഉണ്ട്. ഈ സാഹചര്യത്തിൽ തന്റെ പദവി സുരക്ഷിതമാക്കാനാണ് പൈലറ്റിന്റെ ദില്ലി സന്ദർശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രി പദത്തിലേക്ക്
രാജസ്ഥാനിലെ മുഖ്യമന്ത്രി പദം നഷ്ടമായതിൽ സച്ചിൻ പൈലറ്റിന് ഇപ്പോഴും കടുത്ത അതൃപ്തിയുണ്ട്. ഉപമുഖ്യമന്ത്രി പദം നൽകിയാണ് പൈലറ്റിനെ രാഹുൽ ഗാന്ധി അനുനയിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതോടെ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി പദത്തിലേക്ക് തിരികെയെത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഗെലോട്ടിന്റെ തന്ത്രങ്ങൾ പിന്തുടർന്ന് ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനാണോ സച്ചിൻ പൈലറ്റ് ലക്ഷ്യമിടുന്നതെന്ന സംശയങ്ങളും ശക്തമാണ്. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം പരിഗണിച്ചാൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്ന നേതാക്കളാണ് സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും.












Click it and Unblock the Notifications