2018ൽ ജ. ഇന്ദു മൽഹോത്ര തനിച്ച്, ഇന്ന് ചീഫ് ജസ്റ്റിസും ജ. ഖൻവിൽക്കറും ഇന്ദു മല്‍ഹോത്രയ്ക്ക് ഒപ്പം
ദില്ലി: ലിംഗനീതി ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുളളതായിരുന്നു 2018ലെ ശബരിമല വിധി. ഭരണഘടനയ്ക്ക് മുകളിലല്ല മറ്റൊന്നുമെന്ന് അടിവരയിട്ട വിധി. ജസ്റ്റിസ് ദീപക് മിശ്ര നയിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാല് പേരും യുവതീ പ്രവേശനത്തെ അനുകൂലിച്ചു. എന്നാല്‍ ലിംഗവിവേചനം പാടില്ലെന്ന വിധിക്കെതിരെ നിലപാടെടുത്ത ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജ. ഇന്ദു മല്‍ഹോത്ര, യുവതീ പ്രവേശനം അനുവദിക്കരുത് എന്ന് ന്യൂനപക്ഷ വിധിയെഴുതി.
ശബരിമല: ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസും
2018ലെ വിധി പ്രഖ്യാപനത്തില്‍ ഇന്ദു മല്‍ഹോത്ര തനിച്ചായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരും ഇന്ദു മല്‍ഹോത്രയ്ക്ക് ഒപ്പം ചേര്‍ന്നു.
ഇതോടെ 2018ല്‍ ന്യൂനപക്ഷ വിധിയെഴുതിയ ഇന്ദു മല്‍ഹോത്ര ഇക്കുറി ഭൂരിപക്ഷ വിധിയുടെ ഭാഗമായി. അന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം സംയുക്ത വിധിയാണ് ജ. ഖന്‍വില്‍ക്കര്‍ എഴുതിയത്. ആര്‍ത്തവം അടക്കമുളള ശാരീരിക പ്രത്യേകളുടെ പേരില്‍ സ്ത്രീകളോട് വിവേചനം കാണിക്കാനാകില്ല എന്നാണ് ഖന്‍വില്‍ക്കറുടെ 2018ലെ വിധിന്യായം.
എന്നാല്‍ ഇക്കുറി ചീഫ് ജസ്റ്റിസിനും ഇന്ദു മല്‍ഹോത്രയ്ക്കും ഒപ്പം ശബരിമല കേസില്‍ കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും വേണമെന്ന നിലപാടാണ് ഖന്‍വില്‍ക്കര്‍ സ്വീകരിച്ചിരിക്കുന്നത്. വിശ്വാസത്തില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നുമാണ് 2018ല്‍ ഇന്ദു മല്‍ഹോത്ര ന്യൂനപക്ഷ വിധിയില്‍ ചൂണ്ടിക്കാട്ടിയത്. പുനപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട് കൊണ്ടുളള വിധിയില്‍ ചീഫ് ജസ്റ്റിസ് പറയുന്നതും മതപരമായ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കോടതി വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ്.