16 വര്‍ഷം, സച്ചിന്‍ പൈലറ്റിന്റെ പോരാട്ടം പിതാവിന്റെ വഴിയേ, അന്ന് വിജയം, കളി രാഹുല്‍ ക്യാമ്പിലേക്ക്
ദില്ലി: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തോട് യുദ്ധം പ്രഖ്യാപിച്ചതിന് സമാനതകള്‍ ഏറെ. പിതാവ് രാജേഷ് പൈലറ്റിന്റെ പോരാട്ടത്തില്‍ നിന്നുള്ള ഊര്‍ജമാണ് ഇപ്പോഴത്തെ തുറന്ന പോരിന് പിന്നിലുള്ളത്. കോണ്‍ഗ്രസിനുള്ളില്‍ രാജേഷ് പൈലറ്റ് കരുത്തനായത് ഇത്തരമൊരു അട്ടിമറി ശ്രമത്തിലായിരുന്നു. കൃത്യം രാഷ്ട്രീയ ജീവിതത്തിന്റെ 16ാം വര്‍ഷത്തിലായിരുന്നു അത്തരമൊരു സംഭവം രാജേഷ് പൈലറ്റ് നടത്തിയത്. മകന്റെ പോരാട്ടവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇത് രാഹുല്‍ ക്യാമ്പിനെ ശക്തിപ്പെടുത്താന്‍ കൂടിയുള്ളതാണ്.
രാജേഷ് പൈലറ്റിന്റെ വഴി
രാജേഷ് പൈലറ്റ് നേതൃത്വത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ 16ാം വര്‍ഷത്തിലാണ് വെല്ലുവിളിച്ചത്. അന്ന് കോണ്‍ഗ്രസിലെ സീനിയര്‍ ടീമിനെ നേരിട്ട് രാജേഷ് പൈലറ്റ് വിജയിക്കുകയും ചെയ്തു. പാന്‍ ഇന്ത്യ മുഖം അന്ന് രാജേഷ് പൈലറ്റിനെ സഹായിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായി. ഇന്ത്യ-പാകിസ്താന്‍ യുദ്ധകാലത്തെ സേവനവും അദ്ദേഹത്തിന് വീരപരിവേഷം പാര്‍ട്ടിക്കുള്ളിലും നല്‍കിയിരുന്നു. അപ്രതീക്ഷിതമായിരുന്നു അദ്ദേഹം അപകടത്തില്‍ മരിച്ചത്.
സച്ചിന്റെ വഴി
സച്ചിന്‍ പൈലറ്റും കൃത്യം 16ാം വര്‍ഷത്തിലാണ് നേതൃത്വത്തിനെതിരെ വാളോങ്ങിയിരിക്കുന്നത്. അത് യാദൃശ്ചികം മാത്രമായിരിക്കും. 2004ലാണ് ആദ്യമായി സച്ചിന്‍ പൈലറ്റ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. രാജേഷ് പൈലറ്റ് പാര്‍ട്ടിയിലെ ജനാധിപത്യത്തിന് വളരെ പ്രാധാന്യം നല്‍കിയ നേതാവായിരുന്നു. ആത്മവിശ്വാസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത് കൊണ്ട് നേതൃത്വത്തെ വെല്ലുവിളിക്കാനും സാധിച്ചു. സച്ചിന്‍ പൈലറ്റിനും സമാന കഴിവുകളുണ്ട്. ഇപ്പോള്‍ സച്ചിന്‍ പൈലറ്റ് നടത്തിയ വിമത നീക്കം യഥാര്‍ത്ഥത്തില്‍ കുരുക്കിലാക്കുന്നത് കോണ്‍ഗ്രസിലെ സീനിയര്‍ ടീമിനെയും സോണിയാ ഗാന്ധിയെയുമാണ്.
അന്നത്തെ തന്ത്രം
രാജേഷ് പൈലറ്റ് സാധാരണ പാല്‍ക്കാരനായിരുന്നു. അവിടെ നിന്നാണ് വ്യോമസേനാ പൈലറ്റായത്. 40ാം വയസ്സില്‍ മന്ത്രിയായി. മുതിര്‍ന്ന നേതാക്കളായ അര്‍ജുന്‍ സിംഗ്, എസ്ബി ചവാന്‍ എന്നിവരെ വെല്ലുവിളിച്ചു. താനായിരുന്നു മന്ത്രിയെങ്കില്‍ ബാബറി മസ്ജിദ് പൊളിക്കില്ലായിരുന്നുവെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നരസിംഹ റാവുവിനെയും പൈലറ്റ് വെല്ലുവിളിച്ചു. റാവുവിനെ ഉപദേശകനും വിശ്വസ്തനുമായ ആള്‍ദൈവം ചന്ദ്രസ്വാമിയെ ജയിലില്‍ അടച്ചതും രാജേഷ് പൈലറ്റായിരുന്നു.
Recommended Video
സോണിയക്കെതിരെയും അസ്ത്രം
സച്ചിന്‍ പയറ്റുന്നത് സോണിയയുടെ ടീമിനോടാണ്. അതേ ടീമിനോട് തന്നെ രാജേഷ് പൈലറ്റും യുദ്ധം ചെയ്തിരുന്നു എന്നതാണ് അമ്പരിപ്പിക്കുന്നത്. 1998ല്‍ സോണിയക്ക് കീഴില്‍ കുറച്ച് നേതാക്കള്‍ അണിനിരന്നപ്പോള്‍ ഈ ടീമിനെ തള്ളിപ്പറഞ്ഞിരുന്നു രാജേഷ്. ശരത് പവാര്‍, സംഗ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ പാര്‍ട്ടി വിടുകയും ചെയ്തു. സംഗ്മ അന്ന് ജിതേന്ദ്ര പ്രസാദിനെയും രാജേഷ് പൈലറ്റിനെയും ഒപ്പം കൂട്ടണമെന്ന് കരുതിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടാനാണ് രാജേഷ് തീരുമാനിച്ചത്. അതുകൊണ്ട് സച്ചിന്‍ പൈലറ്റും പാര്‍ട്ടി വിടില്ലെന്ന് ഉറപ്പിക്കാം. അദ്ദേഹത്തിന്റെ സ്വന്തം കഴിവ് ഉപയോഗിച്ച് കോണ്‍ഗ്രസിനുള്ള പൂട്ടായിരിക്കും ഒരുക്കുക.
പാര്‍ട്ടിക്കുള്ളിലെ സ്വാധീനം
രാജേഷ് പൈലറ്റിന് കോണ്‍ഗ്രസിനുള്ളില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. സോണിയാ ഗാന്ധിയേക്കാള്‍ പോപ്പുലറുമായിരുന്നു അദ്ദേഹം. ജിതേന്ദ്ര പ്രസാദയും ഒപ്പം നിന്നതോടെ സോണിയയില്‍ നിന്ന് അദ്ദേഹം ചിലപ്പോള്‍ അധ്യക്ഷ സ്ഥാനം വരെ നേടിയെടുത്തേനെ. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍ അദ്ദേഹം മരിച്ചതോടെ എല്ലാം അവസാനിക്കുകയായിരുന്നു. സോണിയ ഇതേ ഭയമാണ് വെച്ച് പുലര്‍ത്തുന്നത്. രാഹുലിനെ മറികടന്ന് പൈലറ്റ് മുന്നിലെത്തുമോ എന്ന ഭയമാണ് സോണിയ ഗ്രൂപ്പിലെ സീനിയേഴ്‌സ് മുതലെടുക്കുന്നത്.
കോണ്‍ഗ്രസ് വിട്ടാല്‍....
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ടാല്‍ അന്ന് രാജസ്ഥാനില്‍ പാര്‍ട്ടിയുടെ അവസാനമാണ്. സച്ചിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കോണ്‍ഗ്രസ് ചിലപ്പോള്‍ അയോഗ്യരാക്കുമായിരിക്കും. എന്നാല്‍ ഇനിയുള്ള വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി അദ്ദേഹം കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് തന്നെ ഇല്ലാതാക്കും. അതിനുള്ള ശേഷി പൈലറ്റിനുണ്ട്. കടുത്ത മോദി പ്രഭാവത്തിലും കഠിനാധ്വാനത്തിലൂടെ പൈലറ്റ് രാജസ്ഥാന്‍ പിടിച്ചിരുന്നു. അത്തരമൊരു നേതാവ് കോണ്‍ഗ്രസില്‍ ഇന്ന് ബാക്കിയില്ല.
ടീം രാഹുലിലേക്ക്
രാജേഷ് പൈലറ്റിന്റെ മാര്‍ഗം സ്വീകരിച്ചാല്‍ സച്ചിന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോരാടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അത് ടീം സോണിയയുടെ അന്ത്യമാവും. രാഹുല്‍ ഗാന്ധി വിചാരിച്ചത് പോലെ പാര്‍ട്ടിയിലെ യുവാക്കളുടെ വളര്‍ച്ച കൂടുതലായി ഉണ്ടാവുകയും ചെയ്യും. പൈലറ്റ് അതിലെ പ്രധാനിയാവുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളില്‍ സച്ചിന്‍ പൈലറ്റിനുള്ള സ്വാധീനം കോണ്‍ഗ്രസിനറിയാം. അതാണ് സീനിയര്‍ നേതാക്കള്‍ സച്ചിനെ തുടര്‍ച്ചയായി സച്ചിനെ തിരിച്ചുവിളിക്കുന്നത്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയെ അങ്ങനെ തിരിച്ചുവിളിച്ചിരുന്നില്ല. ഒന്ന് യഥാര്‍ത്ഥ ജനകീയ നേതാവാണെന്ന് സോണിയാ ഗാന്ധിക്കറിയാം.