സച്ചിൻ പൈലറ്റിന് ലഭിക്കുക ഈ പദവി? രൺദീപ് സുർജേവാല ഒഴിയും..ചർച്ചകൾ ഇങ്ങനെ
ദില്ലി; രാജസ്ഥാനിൽ മന്ത്രിസഭ വികസനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. നേരത്തേ മുൻ ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റുമായുള്ള തർക്കത്തെ തുടർന്ന് മന്ത്രിസഭ വികസനം എന്ന ആവശ്യത്തോട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. മന്ത്രിസഭ വികസനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശവും ഗേശീയ നേതൃത്വം നൽകിയിട്ടുണ്ട്. ഇതോടെ സച്ചിന് എന്ത് പദവി ലഭിക്കുമെന്ന ചോദ്യവും ശക്തമാണ്.

കഴിഞ്ഞ ദിവസം ഹൈക്കമാന്റ് നേതൃത്വം അശോക് ഗെഹ്ലോട്ടിനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ ,രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കൻ എന്നിവരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. എത്രയും പെട്ടെന്ന് മന്ത്രി സഭ വികസിപ്പിക്കണമെന്ന നിർദ്ദേശമാണ് പ്രിയങ്ക ഗാന്ധി നൽകിയത്. ബോർഡ്, കോർപറേഷൻ നിയമനങ്ങളും പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ സച്ചിൻ പൈലറ്റ് പക്ഷത്തിനും അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞത് നാല് പേർക്കെങ്കിലും മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കും. അതേസമയം സച്ചിൻ പൈലറ്റിന് എന്ത് പദവി ലഭിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ ഗെഹ്ലോട്ടിനെതിരെ കലാപക്കൊടി ഉയർത്തി കോൺഗ്രസ് ക്യാമ്പ് വിട്ട സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്തിനും പുറത്താക്കിയിരുന്നു.
നിലവിൽ സച്ചിന് സ്ഥാനങ്ങളൊന്നുമില്ല.

അതേസമയം സച്ചിന് നിർണായക ചുമതലകൾ തന്നെയാകും ഗാന്ധി കുടുംബം കാത്ത് വെച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കലാപക്കൊടി ഉയർത്തി പാർട്ടിയിൽ നിന്നും പുറത്തുപോയെങ്കിലും മടങ്ങി വന്ന സച്ചിൻ ഒരിക്കൽ പോലും നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സച്ചിന്റെ വിശ്വസ്തതയ്ക്കും അദ്ദേഹത്തിന്റെ ക്ഷമയ്ക്കും നിശബ്ദതയ്ക്കും അർഹിക്കുന്ന പ്രതിഫലമാകും നേതൃത്വം നൽകുകയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സച്ചിനെ വീണ്ടും പി സി സി അധ്യക്ഷനാക്കിയേക്കുമെന്നുള്ള ചർച്ചകൾ ഉണ്ട്. നിലവിൽ അധ്യക്ഷ സ്ഥാനം നൽകി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ സച്ചിനെ മുൻ നിർത്തി നേരിടാനായിരിക്കും കോണ‍്ഗ്രസ് നീക്കം. അതേസമയം സച്ചിനെ എ ഐ സി സി ജനറൽ സെക്രട്ടറിയാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. മാധ്യമ വിഭാഗത്തിന്റെ ചുമതല അദ്ദേഹത്തിന് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രൺദീപ് സുർജേവാലയ്ക്കാണ് മാധ്യമ വിഭാഗത്തിന്റെ ചുമതല. അദ്ദേഹത്തിന് കർണാടകയുടെ ജനറൽ സെക്രട്ടറി സ്ഥാനവും ഉണ്ട്.

രണ്ട് സ്ഥാനങ്ങൾ വഹിക്കുന്നതിനാൽ എ ഐ സി സി പുനഃസംഘടയിൽ രൺദീപിന് പകരം സച്ചിനെ നിയമിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . അതേസമയം എ ഐ സി സിയിൽ ചുമതല നൽകുന്നതിനോട് സച്ചിന് താത്പര്യമില്ലെന്നാണ് വിവരം. അധ്യക്ഷ പദം തന്നെയാകും സച്ചിന് താത്പര്യം. എന്നാൽ അശോക് ഗെഹ്ലോട്ട് ഹൈക്കമാന്റ് നീക്കത്തിനോട് എത്തരത്തിലാകും പ്രതികരിക്കുകയെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്.

സച്ചിന്റെ ആവശ്യങ്ങൾ ഹൈക്കമാന്റ് നേതൃത്വം പൂർണമായി അംഗീകരിച്ചാൽ അത് ഗെഹ്ലോട്ടിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. മന്ത്രിസഭ വികസനം പൂർത്തിയാക്കണമെന്ന നിർദ്ദേശത്തോടെ പഞ്ചാബിന് സമാനമായ രാഷ്ട്രീയ നീക്കങ്ങൾ രാജസ്ഥാനിലും ഉണ്ടാകുമോയെന്നുള്ള ചർച്ചകളും സജീവമാണ്. പഞ്ചാബിൽ നവ ജ്യോത് സിംഗ് സിദ്ധുവും മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അമരീന്ദർ സിംഗും തമ്മിലുള്ള തർക്കത്തിൽ സിദ്ധുവിനൊപ്പമായിരുന്നു ഹൈക്കമാന്റ് നിന്നിരുന്നത്. തുടർന്ന് അമരീന്ദർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു.
Recommended Video












Click it and Unblock the Notifications