മക്കോക്കയില്ല, മാലെഗാവ് സ്‌ഫോടനക്കേസില്‍ സാധ്വി പ്രഗ്യ ഠാക്കൂറിന് ക്ലീന്‍ ചിറ്റ്; പുരോഹിതും രക്ഷ
മുംബൈ: മാലെഗാവ് സ്‌ഫോടനത്തില്‍ സാധ്വി പ്രഗ്യാസിംഗ് ഠാക്കൂറിന് എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്. ഇന്ന് മുംബൈ കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ സാധ്വി പ്രഗ്യയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഠാക്കൂറിന്റെ പങ്ക് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുടെ അഭാവമാണ് കുറ്റപത്രത്തില്‍ നിന്ന് പ്രഗ്യയുടെ പേര് ഒഴിവാക്കാനിടയാക്കിയത്. ഇതോടെ പ്രഗ്യക്ക് ജയിലില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുങ്ങുകയും ചെയ്തു.
കേസിലെ പ്രധാനപ്രതി കേണല്‍ പുരോഹിതിനെതിരെയും നേരത്തെ കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചേക്കും.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ദ് കര്‍ക്കറെ 26/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കേണല്‍ പുരോഹിതിനെതിരായ തെളിവുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് എന്‍ഐഎയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 2008ല്‍ പുരോഹിതിനെ ഡിദെലാലിയിലെ ആര്‍മി ക്യാമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അറസ്റ്റ് ചെയ്യുമ്പോള്‍ കണ്ടെടുത്ത സ്‌ഫോടനവസ്തുക്കള്‍ ഭീകരവിരുദ്ധ സ്‌ക്വാഡാണ് നിക്ഷേപിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പ്രഗ്യയ്ക്കും പുരോഹിത്തിനുമെതിരെ ചുമത്തിയിട്ടുള്ള മക്കോക്ക നിയമവും പിന്‍വലിക്കും. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതിനുള്ള കുറ്റങ്ങളായിരിക്കും ഇതോടെ ഇവര്‍ക്കെതിരെ ചുമത്തുക. ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് എന്‍ഐഎയുടെ ഭാഗത്തുനിന്നുള്ളത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹം പീന്നീട് ഉദ്യോഗസ്ഥന്റെ പേരും വെളിപ്പെടുത്തിയിരുന്നു.
2008ല്‍ സെപ്തംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സാധ്വി പ്രഗ്യയേയും പുരോഹിത്തിനേയും അറസ്റ്റ് ചെയ്ത ഭീകരവിരുദ്ധ സ്‌ക്വാഡ് ഇവര്‍ക്കെതിരെ 2009ല്‍ മക്കോക്ക ചുമത്തുകയും ചെയ്തു. 2011ലായിരുന്നു എന്‍ഐഎ കേസ് ഏറ്റെടുത്തത്.












Click it and Unblock the Notifications