കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് അഞ്ച് വർഷം തടവ്; നാല് ബോളിവുഡ് താരങ്ങളെ കോടതി വെറുതെവിട്ടു
രാജസ്ഥാനിലെ ജോധ്പൂർ കോടതിയാണ് നടൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
Recommended Video

ജയ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ കുറ്റക്കാരനെന്ന് കോടതി. രാജസ്ഥാനിലെ ജോധ്പൂർ കോടതിയാണ് നടൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ സൽമാൻ ഖാന് കോടതി അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതോടൊപ്പം പതിനായിരം രൂപ പിഴയുമൊടുക്കണം. അതേസമയം, കേസിലെ മറ്റു പ്രതികളായ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരെ കോടതി വെറുതെവിട്ടു. 1998ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

വന്യമൃഗ സംരക്ഷണ നിയമത്തിലെ സെക്ഷൻ 51 പ്രകാരമാണ് ജോധ്പൂർ കോടതി ജഡ്ജി ദേവ് കുമാർ ഖത്രി സൽമാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആറ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസിൽ സൽമാൻ ഖാന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ സൽമാൻ ഖാനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
'ഹം സാത്ത് സാത്ത് ഹേൻ' എന്ന സിനിമയുടെ ഷൂട്ടിങിനായി രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിലെത്തിയ ബോളിവുഡ് താരങ്ങൾ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. 1998 ഒക്ടോബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സൽമാൻ ഖാന് പുറമേ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിനാൽ ഇവർ നാല് പേർക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.












Click it and Unblock the Notifications