ഐതിഹാസിക വിജയം, കർഷക സമരം അവസാനിപ്പിക്കുന്നു, ശനിയാഴ്ച കർഷകർ നാട്ടിലേക്ക് മടങ്ങും
ദില്ലി: ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ സമര സമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുളള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് കത്ത് നല്‍കിയിരുന്നു. ആറ് ആവശ്യങ്ങള്‍ അടങ്ങിയ കത്ത് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ സമിതി പ്രധാനമന്ത്രിക്ക് നല്‍കിയതിനുളള മറുപടിയായിട്ടായിരുന്നു കത്ത്.
ഡിസംബര്‍ 11 ശനിയാഴ്ച കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 15 മാസക്കാലമായി ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുകയായിരുന്നു. പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ആയിരുന്നു സമരത്തില്‍ പങ്കെടുത്തത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണം, കാര്‍ഷിക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം, സമരം ചെയ്തവര്‍ക്കെതിരെയുളള കേസുകള്‍ റദ്ദാക്കല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് സമരക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.

കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് നാളെ സമരക്കാര്‍ ആദരവ് അര്‍പ്പിക്കും. ഇന്ന് വൈകിട്ട് 5.30ന് കര്‍ഷക സംഘടനകള്‍ വിജയ പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല ശനിയാഴ്ച ദില്ലി അതിര്‍ത്തികളിലെ സമരവേദികളായ സിംഘുവിലും തിക്രിയിലും വിജയ റാലി നടത്തും. ഡിസംബര്‍ 13ന് പഞ്ചാബില്‍ നിന്നും കര്‍ഷക സമര നേതാക്കള്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ഡിസംബര്‍ 15ന് സംയുക്ത കിസാന്‍ മോര്‍ച്ച ദില്ലിയില്‍ യോഗം ചേരുന്നുമുണ്ട്.
Recommended Video
ഇക്കഴിഞ്ഞ ഗുരു നാനാക് ദിനത്തിലാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. കാര്‍ഷിക നിയമങ്ങളെ കുറിച്ച് ഒരു വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്ന ബില്‍ സര്‍ക്കാര്‍ പാസ്സാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് സമരത്തിലെ ഒരു ആവശ്യം മാത്രമായിരുന്നുവെന്നും മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്നും സമര സമിതി തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications