ആപ്പ് നേതാവില്‍ നിന്ന് കെജ്രിവാൾ രണ്ട് കോടി വാങ്ങുന്നത് കണ്ടിട്ടുണ്ടെന്ന് കപില്‍ മിശ്ര
ദില്ലി: ആംആദ്മി പാര്‍ട്ടി നേതാവിൽ നിന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ രണ്ട് കോടി സ്വീകരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് കപിൽ മിശ്ര. വാര്‍ത്താസമ്മേളനത്തിലായിരുന്നു കപിൽ മിശ്രയുടെ നിർണ്ണായക വെളിപ്പെടുത്തൽ. ആരോഗ്യമന്ത്രി സതേന്ദ്ര ജയിനാണ് കെജ്രിവാളിന് രണ്ട് കോടി രൂപ നൽകിയതെന്നും മിശ്ര പറയുന്നു. ആ പണം എവിടെനിന്ന് ലഭിച്ചുവെന്നും അതുകൊണ്ട് എന്തുചെയ്തുവെന്ന് വെളിപ്പെടുത്തണമെന്നും മിശ്ര ആവശ്യപ്പെടുന്നു.
അനധികൃതമായി പണം സ്വീകരിക്കുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന ട്വീറ്റിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. മിശ്രയുടെ വാർത്താ സമ്മേളനത്തിന് മിനിറ്റുകൾക്ക് മുമ്പ് അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ദില്ലിയിൽ യോഗം ചേർന്നിരുന്നു. മിശ്രയോട് അടുത്ത ബന്ധമുള്ള കുമാർ വിശ്വാസും യോഗത്തിൽ സംബന്ധിച്ചിരുന്നു.
പാര്‍ട്ടിയിൽ പൊട്ടിത്തെറി
ദില്ലിയിലെ ആം ആദ്മി പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ ശനിയാഴ്ച പുറത്താക്കി. പാർട്ടിയിലെ മുതിർന്ന നേതാവ് കുമാർ ബിശ്വാസുമായി അടുത്ത ബന്ധം പുലർത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. വ്യാജ ബില്ലുകൾ സമർപ്പിച്ചതിനെ തുടർന്നാണ് പുറത്താക്കിയതെന്നാണ് സർക്കാർ വൃത്തങ്ങള്‍ നൽകുന്ന വിവരം.
അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തൽ
ആം ആദ്മി മന്ത്രി സഭയിൽ നിന്ന് കപിൽ മിശ്രയെ പുറത്താക്കിയതിനെ തുടർന്ന് പാർട്ടി നേതാക്കളുടെ അഴിമതി സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തുമെന്ന് മിശ്ര വ്യക്തമാക്കിയിരുന്നു. അനധികൃതമായി പണം സ്വീകരിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് മിശ്ര ട്വീറ്റ് ചെയ്തിരുന്നു. രാവിലെ ലഫ്റ്റനന്‍റ് ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നേതാക്കളുടെ അഴിമതിക്കഥകൾ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ബിജെപിയിലേക്കില്ല
ദില്ലിയിലെ ആപ്പ് മന്ത്രിസഭയിൽ നിന്ന് പുറത്തായതോടെ ബിജെപിയിൽ ചേരില്ലെന്ന് മിശ്ര വ്യക്തമാക്കി. താൻ ബിജെപിയിലേക്കില്ലെന്നും ആപ്പിൻറെ സ്ഥാപകാംഗമാണെന്നും ഏപ്പോഴും പാർട്ടിയിൽ ഉണ്ടാകുമെന്നുമായിരുന്നു മിശ്രയുടെ പ്രതികരണം. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കേണ്ടത് അഴിമതിക്കാരെയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ അറയപ്പെടുന്ന ബിജെപി നേതാവ് അനുപമ മിശ്രയുടെ മകനാണ് കപില്‍ മിശ്ര.
കെജ്രിവാളിന്‍റെ കടുംപിടുത്തം
ജലവിഭവ മന്ത്രി സ്ഥാനത്തുനിന്ന് കപില്‍ മിശ്രയെ നീക്കുന്നതായുള്ള വിവരം പുറത്തുവന്നത് ശനിയാഴ്ചയാണ്. ഇക്കാര്യം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും തീരുമാനം പാർട്ടി രാഷ്ട്രീയ കാര്യ സമിതിയുടേതോ ക്യാബിനറ്റിന്‍റേതോ അല്ലെന്നും കെജ്രവാളിന്റേത് മാത്രമാണെന്നുമാണ് മിശ്രയുടെ ആരോപണം. വ്യാജ ബിരുദവിവാദത്തിൽ കുരുങ്ങി ജിതേന്ദ്ര സിംഗ് ടോമറിനെ നീക്കിയ ഒഴിവിലാണ് കപിൽ മിശ്രയ്ക്ക് ജലവിഭവ വകുപ്പ് ലഭിക്കുന്നത്.