പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി; കേന്ദ്രത്തിനെതിരയുള്ള നീക്കം പാളി; ഹർജി കോടതി തള്ളി
സിബിഐയെയും ഇഡിയെയും കേന്ദ്രം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു 14 രാഷ്ട്രീയ പാർട്ടികൾ ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ബുധനാഴ്ച വിസമ്മതിച്ചു. ഒരു കേസുമായി വസ്തുതാപരമായ സന്ദർഭമില്ലാതെ അമൂർത്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് , ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം, ആർ.ജെ.ഡി, ഭാരത് രാഷ്ട്രസമിതി, എൻ.സി.പി, ജാർഖണ്ഡ് മുക്തി മോർച്ച, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാർട്ടി, ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് തുടങ്ങിയവരാണ് പ്രതിപക്ഷ പാർട്ടികൾ. അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി വന്നതിന് പിന്നാലെ ആണ് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഇഡിയെയും സിബിഐയെയും കേന്ദ്രസർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വികാരമാണ്, രാജ്യത്തെ 42 ശതമാനം വോട്ടുകൾ നേടിയ പ്രതിപക്ഷ പാർട്ടികൾക്കുളളതെന്ന് ഹർജിയിൽ പറയുന്നു. ജനാധിപത്യം അപകടത്തിലാണ്. അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവയുമായി ബന്ധപ്പെട്ട് മാർഗരേഖ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുമ്പുള്ള വർഷം (2013-14) എഎംഎൽ കേസുകളുടെ എണ്ണം 209 ആയിരുന്നു. 2020-21ൽ ഇത് 981 ആയും 2021-22ൽ 1180 ആയും ഉയർന്നു. മോദി അധികാരത്തിൽ വന്ന ശേഷം ആകെയുള്ള കേസുകളിൽ 95% പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും ഇതേ രീതിയിൽ തന്നെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡി കേസുകളിലെ വർധനയെന്നും ആരോപിക്കുന്നു.
റിമാൻഡിനും അറസ്റ്റിനും മുൻപ്, ഗുരുതര കുറ്റമല്ലെങ്കിൽ ത്രിതല പരിശോധന ആവശ്യമാണ്. പ്രതി സ്ഥലം വിടാനുള്ള സാധ്യത, മതിയായ ന്യായമുണ്ടോ, സാക്ഷികളെ സ്വാധീനിക്കുമോ എന്നിങ്ങനെ ത്രിതല സാഹചര്യമാണ് പരിശോധിക്കേണ്ടതെന്നും ഹർജിയിൽ പറയുന്നു. ഇതല്ലെങ്കിൽ നിശ്ചിത സമയങ്ങളിൽ മാത്രം ചോദ്യം ചെയ്യൽ, അറസ്റ്റ് ചെയ്യാതെ വീട്ടുതടങ്കൽ വച്ചു ചോദ്യം ചെയ്യൽ തുടങ്ങിയ നിർദേശങ്ങളും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു












Click it and Unblock the Notifications