24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,15,736 പേർക്ക്; അടുത്ത നാല് ആഴ്ച നിർണായകമെന്ന് മുന്നറിയിപ്പ്
ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിൽ പോകുന്നത്. എക്കാലത്തെയും ഉയർന്ന പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി.
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

കോവിഡ് മൂലം 630 മരണവും കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,66,177 ആയി. നിലവിൽ 8,43,473 പേരാണ് കോവിഡ് ബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്. ഇന്നലെ 59,856 പേർ രോഗമുക്തരായി. 1,17,92,135 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗം ഭേദമായത്.
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വിതരണവും രാജ്യത്ത് പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇതുവരെ 8,70,77,474 പേർ വാക്സിൻ സ്വീകരിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. അടുത്ത നാലാഴ്ച ഏറെ നിർണായകമാണെന്ന് കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ ഡോ. വി കെ പോൾ പറഞ്ഞു. ആദ്യ തരംഗത്തെക്കാൾ വേഗത്തിലാണ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരിയുടെ തീവ്രത വർദ്ധിച്ചു വരികയാണ്, ഇത് കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് പടരുന്നത്. ചില സംസ്ഥാനങ്ങളിലെ അവസ്ഥ മറ്റുള്ളവയേക്കാൾ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
"രോഗവും മരണവും ഇടയ്ക്കു കുറഞ്ഞിരുന്നു. ചിലയിടങ്ങളിൽ താരതമ്യേന കേസുകൾ കുറവാണെന്നുകരുതി അലംഭാവം പാടില്ല. കേസും മരണവും കൂടാം. കുടുംബങ്ങൾക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നഷ്ടങ്ങൾ സംഭവിക്കും. എന്നാൽ, സമീപഭാവിയിലെ രോഗവ്യാപനത്തെയും അതിന്റെ പ്രത്യാഘാതത്തെയും കുറിച്ച് സർക്കാരിന്റെ കണക്കോ വിലയിരുത്തലോ എന്താണെന്ന ചോദ്യത്തിന് അങ്ങനെ കണക്കാക്കി പറയുന്നത് ശരിയല്ല," ഡോ. പോൾ പറഞ്ഞു.
ഹരിദ്വാറിലെ കുംഭമേള കോവിഡിന്റെ സൂപ്പർ സ്‌പ്രെഡിന് കാരണമാകുമെന്ന് ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ, നേരത്തേ നൽകിയ മാർഗരേഖ ഫലപ്രദമായി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഭക്തർ ഒത്തുകൂടുന്ന വലിയ ചടങ്ങാണ് കുംഭമേള. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടൻ കേന്ദ്രത്തിന്റെ മാർഗരേഖ നിർത്തിവെച്ചു. സംസ്ഥാന സർക്കാർ സ്വന്തംനിലയ്ക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിർദേശം ആവർത്തിച്ചത്.












Click it and Unblock the Notifications