എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ സിദ്ധരാമയ്യ ? ദേശീയ നേതൃത്വത്തിനും സംശയം, കള്ളനെന്ന് നേതാവ്
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ പാർട്ടിയിലെ ചിലർക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് കോൺഗ്രസ് നേതൃത്വം. കർണാടകത്തിലെ പ്രതിസന്ധിയിൽ ബിജെപിക്ക് യാതൊരു പങ്കില്ലെന്നും സിദ്ധരാമയ്യയും മറ്റ് ചില കോൺഗ്രസ് നേതാക്കളുമാണ് ഇതിന് പിന്നിലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചിരുന്നു. ഇതിന് സമാനമായ ആരോപണം ഉന്നയിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും.
സിദ്ധരാമയ്യ പക്ഷത്തുള്ള എംഎൽഎമാരാണ് രാജിവെച്ചവരിൽ ഭൂരിഭാഗവും. ഇവരിൽ ചിലർ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി തീരുമാനം പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ദേശീയ നേതൃത്വം പാളയത്തിൽ പടയൊരുക്കം സംശയിക്കുന്നത്. സിദ്ധരാമയ്യയ്ക്കെതിരെ മുതിർന്ന നേതാവ് ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചതായാണ് സൂചന.

എല്ലാത്തിനും പിന്നിൽ സിദ്ധരാമയ്യ
എംഎൽഎമാരെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മുതിർന്ന നേതാവാണ് സിദ്ധരാമയ്യയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യ ആണെന്നും പാർട്ടിക്കുള്ളിലെ കള്ളനാണ് സിദ്ധരാമയ്യയെന്നും മുതിർന്ന നേതാവ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ നേതൃത്വത്തിന് മുൻ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയെന്നാണ് സൂചന. രാജി നീക്കം സംബന്ധിച്ച നാടകങ്ങൾ സിദ്ധരാമയ്യയുടെ അറിവോടെയാണെന്നും രാജിവെച്ചവരിൽ ഒരു വിഭാഗം സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും ഈ നേതാവ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

രൂക്ഷവിമർശനം
കോൺഗ്രസ് പാളയത്തിൽ കള്ളന്മാരുണ്ട്, പ്രശസ്തിക്കും പദവിക്കും വേണ്ടി സിദ്ധരാമയ്യയാണ് നിലവിലെ പ്രതിസന്ധി സൃഷ്ടിച്ചത്. മുംബൈയിലെ റിസോർട്ടിൽ താമസിക്കുന്ന എംഎൽഎമാരുമായി സിദ്ധാരാമയ്യ നിരന്തരം ബന്ധപ്പെട്ട് വരികയാണ്. ഹൈക്കമാൻഡ് ഇക്കാര്യത്തിൽ എന്ത് നടപടിയാണ് എടുക്കുന്നത് എന്നാണ് ഇനി അറിയേണ്ടതെന്ന് മുതിർന്ന നേതാവ് പറയുന്നു. തന്നെ സംശയത്തിന്റെ മുനയിൽ നിർത്തുന്ന നീക്കങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു. ആറോളം എംഎൽഎമാരുമായി താൻ ബന്ധപ്പെട്ട് വരികയാണ്, എന്നോട് അടുപ്പമുള്ളവരാണോ ഇവർ എന്നത് പ്രസക്തമല്ല, പാർട്ടിയോട് കൂറുണ്ടായിരിക്കുക എന്നതാണ് പ്രധാനമെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.

നേതൃത്വത്തിന് അതൃപ്തി
കർണാടകയിലെ സഖ്യസർക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് എംഎൽഎമാർ കൂട്ടത്തോട രാജിക്കൊരുങ്ങിയത് വളരെ വൈകിയാണ് കോൺഗ്രസ് നേതൃത്വം അറിഞ്ഞത്. കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു വിദേശ സന്ദർശനത്തിലായിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രിക്കും വീഴ്ച പറ്റിയെന്നാണ് എഐസിസി വിലയിരുത്തുന്നത്. വിമത നീക്കം തിരിച്ചറിയാൽ വൈകിയതിൽ രാഹുൽ ഗാന്ധിയു അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോർട്ട്. പ്രശ്നത്തിൽ ഉടൻ ഇടപെടാൻ കർണാടകയിലെ മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധി നിർദ്ദേശിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ബെംഗളൂരുവിൽ എത്തിയത്.

സംശയത്തിൽ എഐസിസി
ഈ സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ പങ്ക് എഐസിസി സംശയിക്കുന്നത്. ജെഡിഎസുമായുള്ള സഖ്യത്തിൽ തുടക്കം മുതൽ അതൃപ്തനായിരുന്നു സിദ്ധരാമയ്യ. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് എംഎൽഎമാർ പലഘട്ടത്തിലും ആവശ്യം ഉന്നയിച്ചതിൽ മുഖ്യമന്ത്രി കുമാരസ്വാമിക്കും ജെഡിഎസ് നേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. ജെഡിഎസിലെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്താണ് മുൻ ജെഡിഎസുകാരനായ സിദ്ധരാമയ്യ കോൺഗ്രസിൽ എത്തുന്നത്. ചുരുങ്ങിയത് ബെംഗളൂരുവിൽ നിന്നുള്ള എംഎൽഎമാരുടെയെങ്കിലും രാജിക്ക് പിന്നിൽ സിദ്ധരാമയ്യുടെ ഇടപെടൽ ഉണ്ടോയെന്ന സംശയത്തിലാണ് ദേശീയ നേതൃത്വം.

മന്ത്രിസ്ഥാനം
മുംബൈയിലെ റിസോർട്ടിലുള്ള എംഎൽഎമാരുമായി ബിജെപി നേതാക്കൾ ബന്ധപ്പെട്ട് വരികയാണ്. ഇവർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിമത എംഎൽഎമാരെ മന്ത്രിപദവി നൽകി അനുനയിപ്പിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. സ്പീക്കർ രാജി സ്വീകരിച്ചാൽ ഉടൻ ബിജെപിയിൽ ചേരുമെന്ന് വിമത എംഎൽഎയായ പ്രതാപ് ഗൗഡ പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications