പ്രതീക്ഷിച്ചത് 2 ലക്ഷം, ലഭിച്ചത് 2600 മാത്രം, കോൺഗ്രസിന്റെ' ഡിജിറ്റൽ തന്ത്രം' ഗോവയിൽ പാളി
ദില്ലി: 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ കനത്ത തിരിച്ചടിയാണ് ഗോവയിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് തിരഞ്ഞെടുക്കപ്പെട്ടിട്ടും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി അധികാരം പിടിച്ച്. തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി ആധിപത്യം തുടരുകയായിരുന്നു.
ഗോവയിൽ കോൺഗ്രസിന്റെ അടിത്തറ ഇളകുന്നുവെന്ന സൂചനകയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പാർട്ടി ആരംഭിച്ച അംഗത്വ ക്യാമ്പെയിന് ലഭിച്ച പ്രതികരണമാണ് കോൺഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

നവംബറിൽ
നവംബറിലാണ് പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ മെമ്പർഷിപ്പ് പ്രോജക്ടിന് ഗോവയിൽ കോൺഗ്രസ് തുടക്കമിട്ടത്. പുതിയതായി അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനിലൂടെ പാർട്ടി അംഗത്വം എടുക്കാൻ അവസരം നൽകി. വോട്ടേഴ്സ് ഐഡിയിലെ വിവരങ്ങൾ ആപ്പിൽ നൽകണം. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അവതരിപ്പിച്ച ശക്തി ആപ്പിന്റെ പുതിയ പതിപ്പായാണ് ഈ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.

തിരിച്ചടി
പരമ്പരാഗത രീതികളിൽ നിന്നും മാറി അംഗത്വ വിതരണം ഡിജിറ്റലാക്കിയതോടെ കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ വൻ തിരിച്ചടിയാണ് നേരിട്ടത്, ജനുവരി 15നുള്ളിൽ 2 ലക്ഷം പുതിയ അംഗങ്ങളെകൂടി പാർട്ടിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ക്യാമ്പെയിൻ തുടങ്ങിയതെങ്കിലും രണ്ട് മാസങ്ങൾ പിന്നിട്ടപ്പോൾ വെറും 2600 പുതിയ ആളുകളാണ് മൊബൈൽ ആപ്ലിക്കേഷനിലൂടെ അംഗത്വം എടുത്തത്.

മറ്റു സംസ്ഥാനങ്ങളിലേക്കും
ഗോവാ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഉത്തർപ്രദേശിലെ റായ്ബറേലിയടക്കമുള്ള ചില പ്രദേശങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ മാതൃകയിൽ അംഗത്വ വിതരണം നടത്തിയത്. ഗോവയിൽ നിന്നും മോശം പ്രതികരണം ഉണ്ടായിട്ടും മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഗുജറാത്തിലെ മൂന്ന് ജില്ലകളിലേക്കും ഉത്തർപ്രദേശിലെ നാല് ജില്ലകളിലേക്കും കൂടിയാണ് ഡിജിറ്റൽ അംഗത്വ വിതരണം നടപ്പിലാക്കാനിരിക്കുന്നത്.

അടിത്തറ ശക്തമാകാൻ
ബിജെപി രാജ്യവ്യാപകമായി അംഗത്വ വിതരണ ക്യാമ്പെയിൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസും അംഗത്വ വിതരണ ക്യാമ്പെയിൻ സജീവമാക്കിയത്. കോൺഗ്രസിന്റെ ഡേറ്റാ അനലിറ്റക്കൽ വിഭാഗമാണ് ഇതിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഗോവയിൽ നിന്നും മോശം പ്രതികരണം ലഭിച്ചതിന്റെ കാരണം പ്രാദേശിക നേത്വത്വത്തിന്റെ നിസഹകരണം ആണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഗോവാ കോൺഗ്രസിൽ വിഭാഗതിയത രൂക്ഷമാണ്. ചേരിപ്പോര് രൂക്ഷമായതും അംഗത്വ വിതരണ ക്യാമ്പെയിന് തടസ്സമായി.

ഗോവയിൽ തിരിച്ചടി
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഗോവയിലെ 3 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് അംഗത്വ വിതരണത്തിലും തിരിച്ചടി നേരിട്ടത്. പനാജി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ അമോൻകർ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേശ് കുബാൾ, മുൻ യൂത്ത് നേതാവ് ശിവ്രജ് തർക്കർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

2004ൽ
ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പ് 2004ലാണ് കോൺഗ്രസ് അവസാനമായി രാജ്യത്താകമാനം അംഗത്വ വിതരണ ക്യാമ്പെയിൻ സംഘടിപ്പിച്ചത്. സമാനമായ രീതിയിൽ ഒരു ക്യാമ്പെയിൻ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നതായി പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ സെപ്റ്റംബറിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications