താങ്ങുവില സംവിധാനം നിലനിർത്താനായില്ലെങ്കിൽ രാഷ്ട്രീയം വിടും: മനോഹർലാൽ ഖട്ടർ, രാജിവെക്കുമെന്ന് ചൌട്ടാലയും!!
ചണ്ഡിഗഡ്: കേന്ദ്രസർക്കാരിന് തിരിച്ചടിയായി ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രഖ്യാപനം. കർഷകർക്കുള്ള താങ്ങുവില സംവിധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ രാജിവെക്കുമെന്നാണ് ഖട്ടർ പ്രഖ്യാപിച്ചിട്ടുള്ളത്. ഹരിയാണ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുമ്പോഴാണ് ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാണയിലെ മുഖ്യമന്ത്രി തന്നെ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.

രാഷ്ട്രീയം ഉപേക്ഷിക്കും
ഹരിയാണയിൽ താങ്ങുവില തുടരാൻ തന്നെയാണ് തീരുമാനമെന്നും താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ മനോഹർ ലാൽ ഖട്ടർ രാഷ്ട്രീയം ഉപേക്ഷിക്കും- അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കാർഷിക നിയമങ്ങൾക്കെതിരായി നവംബർ 25 മുതൽ ദില്ലിയിൽ കർഷക പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഖട്ടറിന്റെ അപ്രതീക്ഷിത പ്രഖ്യാപനവും പുറത്തുവരുന്നത്.

വാഗ്ധാനം നിറവേറ്റാൻ
തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിൽ കർഷക സമരമാണെന്ന് ജെജെപി നേതാവ് ദുശ്യന്ത് ചൗതാലയും പ്രസ്താവിച്ചിരുന്നു. കർഷകർക്ക് കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവില ഉറപ്പാക്കണമെന്ന് പാർട്ടിയുടെ ദേശീയ പ്രസിഡന്റും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭം തുടരുന്ന കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ രേഖാമൂലമുള്ള നിർദേശങ്ങളിൽ എംഎസ്‌പികൾക്കുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു. ഞാൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം കർഷകർക്കായി എംഎസ്‌പി സുരക്ഷിതമാക്കാൻ ഞാൻ പ്രവർത്തിക്കും. വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം ഞാൻ എന്റെ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന്, "ചൗട്ടാലയും പറഞ്ഞു.

പരാജയത്തിൽ നിന്ന്
ദില്ലി- ഹരിയാണ- പഞ്ചാബ് അതിർത്തികളിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കർഷക പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഹരിയാണയിൽ മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്ക് പുറമേ സഖ്യകക്ഷിയായ ജെജെപിക്ക് സോനിപ്പത്ത്, അംബാല എന്നിവിടങ്ങളിൽ തോൽവി ഏറ്റ് വാങ്ങേണ്ടിവന്നിരുന്നു. ദില്ലി അതിർത്തികളിൽ നടക്കുന്ന കാർഷിക സമരം മുനിസിപ്പൽ തിരഞ്ഞെടുപ്പിനെ ബാധിച്ചതായി അംബാലയിൽ നിന്നുള്ള ബിജെപി എംഎൽഎ അസീം ഗോയൽ അഭിപ്രായപ്പെട്ടിരുന്നു.

പാർട്ടിയ്ക്ക് തിരിച്ചടി
അംബാല, പഞ്ചകുള, സോണിപട്ട് എന്നിവിടങ്ങളിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പഞ്ചകുലയിൽ ബിജെപി വിജയിക്കാൻ പാടുപെട്ടപ്പോൾ കോൺഗ്രസും ഹരിയാന ജൻ ചെത്ന പാർട്ടിയും (എച്ച്ജെസിപി) യഥാക്രമം സോണിപട്ടിലും അംബാലയിലും മേയർ സ്ഥാനങ്ങൾ നേടുകയായിരുന്നു. ആദ്യമായാണ് മൂന്ന് നഗരങ്ങളിലെ മേയർ തസ്തികകളിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്നത്. 2018 ൽ ഹിസാർ, കർണാൽ, പാനിപ്പറ്റ്, റോഹ്തക്, യമുനാനഗർ എന്നിവിടങ്ങളിൽ മേയർ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചിരുന്നു.












Click it and Unblock the Notifications