ദില്ലിയിൽ കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാവാത്തവരും? പോലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു..
ദില്ലിയിൽ പോലീസ് ആസ്ഥാനത്ത് പ്രതിഷേധക്കാർ തടിച്ചുകൂടി. ദരിയാഗഞ്ചിലെ പ്രതിഷേധത്തിനിടെ പിടികൂടിയവരെ വിട്ടയയ്ക്കമെന്നാവശ്യപ്പെട്ടാണ് പൊതുജന പ്രതിഷേധം. 40ഓളം പേരയൊണ് ദരിയാഗഞ്ച് പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ചിട്ടുള്ളത്. ഇവരിൽ എട്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. 14-15നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. എന്നാൽ രക്ഷിതാക്കൾ നേരിട്ടെത്തിയാൽ മാത്രമേ ഇവരെ വിട്ടുനൽകൂ എന്ന നിലപാടിലാണ് ദില്ലി പോലീസ്. കുട്ടികളിൽ ഒരാൾക്ക് തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ലോക്നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ്. ദരിയാഗഞ്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടതോടെയാണ് പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എട്ട് പോലീസുകാരും പ്രതിഷേധക്കാരിൽ 36 ഓളം പേരെയും ചികിത്സക്കായി എത്തിച്ചിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ.
ദില്ലി ഗേറ്റിന് സമീപത്ത് വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണ് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയത്..
ദില്ലി ജമാ മസ്ജിദ് പരിസരത്തുണ്ടായ പ്രതിഷേധത്തിനിടെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് പിടികൂടിയിരുന്നു. പോലീസിൽ നിന്ന് രക്ഷപ്പെട്ട ആസാദ് ജമാ മസ്ജിദിൽ അഭയം തേടിയിരുന്നു. പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാവിതിരുന്ന ആസാദ് പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആറ് ട്രക്ക് ദ്രുതകർമ സേനയെയാണ് മസ്ജിദ് പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. പിടിയിലായ പ്രതിഷേധക്കാരെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകരെ പോലീസ് തടയുകയും ചെയ്തിരുന്നു. അതേസമയം ദില്ലി ഗേറ്റ് അക്രമത്തിൽ പരിക്കേറ്റ 36 പേർ ചികിത്സയ്ക്കെത്തിയെന്ന് ലോക് നായക്ആശുപത്രി മെഡിക്കൽ സൂപ്രണ്ട്. ഒരാളെ കാലിനേറ്റ പരിക്ക് കാരണം വാർഡിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചത്തെ പ്രാർത്ഥകനൾക്കെത്തിയ വിശ്വാസികൾ പള്ളിക്കകത്തുവെച്ച് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ വലിയൊരു സംഘം ആളുകളാണ് പ്രതിഷേധവുമായി ദില്ലി ജമാ മസ്ജിദിന് സമീപത്ത് തടിച്ചുകൂടി ജന്തർ മന്ദറിന് സമീപത്തേക്ക് മാർച്ച് ചെയ്തത്. ദരിയാഗഞ്ചിൽ നിർത്തിയി്ട്ടിരുന്ന കാറുകൾ അഗ്നിക്കിരയാക്കി. ഇതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് ഇവരെ നേരിടുകയായിരുന്നു. അക്രമത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലാണ് ഏറ്റവും കുടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളത്. ആറ് പേരാണ് സംഘർഷങ്ങൾക്കിടെ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്. ഇതോടെ ഒറ്റദിവസം മരിച്ചവരുടെ എണ്ണം എട്ടിലേക്ക് ഉയരുകയും ചെയ്തുു. എന്നാൽ പോലീസ് വെടിവെയ്പിലല്ല ഇവർ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാദം. വെടിവെപ്പുണ്ടായിട്ടുണ്ട്. അത് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നാണ്. പോലീസ് നിറയൊഴിച്ചിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. മീററ്റ്, കാൺപൂർ, ഫിറോസാബാദ്, ബിജ്നോർ, സാമ്പാൾ എന്നിവിടങ്ങളിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുള്ളത്.
സ്ഥിതി വഷളായതോടെ ചന്ദൌലിയിൽ ഇന്റർനെറ്റ് വിഛേദിച്ചിരുന്നു. യുപിയിലെ റാംപൂരിൽ ശനിയാഴ്ച ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുലന്ദ് ഷഹറിൽ പോലീസ് വാഹനങ്ങളും കാറുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 150ഓളം പേരെയാണ് യുപി പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുള്ളത്. 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന- ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിനുള്ളതാണ് നിയമ ഭേദഗതി. എന്നാൽ നീക്കം വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങൾ വർധിച്ചുവരുന്നത്.












Click it and Unblock the Notifications