മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്
ദില്ലി: നരേന്ദ്ര മോദി നേരിട്ട് വിളിച്ചിട്ടും എന്‍സിപി ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് താന്‍ പറഞ്ഞതായി ശരത് പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ പിന്നിലുള്ള വളരെ മുന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം. യുപിഎയും എന്‍ഡിഎയും അല്ലാതെ പുതിയൊരു മുന്നണി രൂപീകരിക്കാനുള്ള പവാറിന്റെ ശ്രമങ്ങളാണ് തെളിഞ്ഞ് വരുന്നത്.
മമത ബാനര്‍ജി അദ്ദേഹത്തെ നേരിട്ട് വന്ന് കണ്ടപ്പോള്‍ ഇക്കാര്യങ്ങളിലെ നിലപാടുകള്‍ പവാര്‍ അറിയിച്ചതാണ്. എന്നാല്‍ പതിനാലോളം പാര്‍ട്ടികളെ സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പവാര്‍ ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസ് ഈ സഖ്യത്തിലെ നിര്‍ണായക ശക്തിയാവും. എത്രത്തോളം ശക്തിയുണ്ടാവുമെന്ന് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് അറിയാന്‍ സാധിക്കുക.

കോണ്‍ഗ്രസില്ലാതെ ഈ സഖ്യം ഉണ്ടാക്കാന്‍ ശരത് പവാറിന് താല്‍പര്യമില്ല. ദേശീയ തലത്തില്‍ അവര്‍ക്കുള്ള പാരമ്പര്യത്തെ കുറിച്ച് പവാറിന് നല്ല ബോധ്യമുണ്ട്. യുപിഎ എന്ന ബദല്‍ എന്‍ഡിഎയ്‌ക്കെതിരെ ഉയര്‍ത്തിയാല്‍ അത് വിജയിക്കില്ലെന്ന് എന്‍സിപിയും പവാറും മറ്റ് പ്രതിപക്ഷ കക്ഷികളും കരുതുന്നുണ്ട്. അതിന് കാരണമുണ്ട്. രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുഖം. യുപിഎ വരുമ്പോള്‍ അദ്ദേഹമാകും അതിന്റെ മുഖമെന്ന് ഉറപ്പാണ്. സോണിയാ ഗാന്ധിയാണ് നിലവില്‍ യുപിഎ അധ്യക്ഷ. അത് തുടരാന്‍ സോണിയക്ക് ആഗ്രഹമില്ല. രാഹുല്‍ വന്നാല്‍ അതോടെ പ്രതിപക്ഷ ഐക്യം തന്നെ അപ്രസക്തമാവും. ബിജെപിയുടെ ആക്രമണം മുഴുവന്‍ രാഹുലിനെ കേന്ദ്രീകരിച്ചാവും. അത് യുപിഎയിലെ മറ്റ് കക്ഷികളെയും ദുര്‍ബലമാക്കും.

പുതിയൊരു സഖ്യം, അതും കോണ്‍ഗ്രസുള്ള മുന്നാം മുന്നണിയായിട്ടാണ് ഇതിനെ കാണുന്നത്. യുപിഎ തന്നെ മാറ്റിനിര്‍ത്താനാണ് പ്ലാന്‍. പകരം ഇത്തരമൊരു സഖ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറ്റും. അതിന്റെ അധ്യക്ഷനാവുകയാണ് പവാര്‍ ലക്ഷ്യമിടുന്നത്. അതിന് യുപി തിരഞ്ഞെടുപ്പ് ആദ്യം ജയിക്കണം. ഇതിനുള്ള എല്ലാ കരുക്കളും റെഡ്ഡിയാണ്. അഖിലേഷ് യാദവിനൊപ്പം പതിവില്ലാത്ത തരത്തില്‍ എല്ലാ പ്രതിപക്ഷ നേതാക്കളും ഇത്തവണയുണ്ട്. കോണ്‍ഗ്രസിന് മാത്രമാണ് പിന്തുണയ്ക്കാന്‍ പറ്റാതെയുള്ളത്. മമത നേരിട്ട് പ്രചാരണത്തിനായി യുപിയിലെത്തും. ശരത് പവാറും ഉദ്ധവ് താക്കറെയും പ്രചാരണത്തിനായി വരാനുള്ള സാധ്യതയും ശക്തമാണ്.

കോണ്‍ഗ്രസിന് ഈ സഖ്യത്തിനൊപ്പം നില്‍ക്കണമെങ്കില്‍ 2022 നിര്‍ണായകമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖമാവില്ലെന്ന് ഉറപ്പാണ്. പകരം ഇവര്‍ക്ക് പിന്നിലായി നില്‍ക്കേണ്ടി വരും. പ്രിയങ്ക ഗാന്ധിക്ക് മുന്നിലേക്ക് വരാനുള്ള സാധ്യതയുണ്ട്. യുപി തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക നിര്‍ണായക ചുമതല കോണ്‍ഗ്രസില്‍ ഏറ്റെടുക്കാനിരിക്കുകയാണ്. ഇതും മറ്റ് നേതാക്കള്‍ പ്രിയങ്ക സ്വീകാര്യയാവാന്‍ കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയാണ് സമയം കണ്ടെത്തുന്നത്. മമത ബാനര്‍ജിക്കും പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖമായി സഖ്യത്തില്‍ വരുന്നതിനോട് എതിര്‍പ്പില്ല. രാഹുല്‍ ഗാന്ധി വരുന്നത് പ്രചാരണത്തെ നെഗറ്റീവായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

2024ല്‍ രണ്ട് ലക്ഷ്യങ്ങള്‍ പവാറിന് മുന്നിലുണ്ട്. അതാണ് ഈ സഖ്യത്തിന്റെ തലപ്പത്ത് എത്തണമെന്ന് പവാര്‍ ആഗ്രഹിക്കാന്‍ കാണം. ഇതേ വര്‍ഷം തന്നെയാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനെയും ശിവസേനയെയും ഒന്നിപ്പിച്ച് സഖ്യമുണ്ടാക്കാന്‍ വീണ്ടും പവാര്‍ തന്നെ മുന്നിട്ടിറങ്ങേണ്ടി വരും. അതിന് മുമ്പ് ബിഎംസി തിരഞ്ഞെടുപ്പിലും ഈ സഖ്യത്തെ ഒന്നിപ്പിക്കാന്‍ പവാര്‍ ശ്രമിക്കും. അതേ വര്‍ഷം തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുള്ളത്. അത് കഴിഞ്ഞിട്ടാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസും എന്‍സിപിയും കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. ഇത്തവണ മഹാവികാസ് അഗാഡി ചേര്‍ന്ന് 30 സീറ്റില്‍ അധികം നേടിയാല്‍ ്അത് പ്രതിപക്ഷ ഐക്യത്തിന് കരുത്തേകും.

പവാര്‍ കുശാഗ്ര ബുദ്ധിയോടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മോദിയെ ഒരിക്കല്‍ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ അതോടെ ബിജെപിയില്‍ തന്നെ അദ്ദേഹത്തിന്റെ ടീമിന്റെ നയങ്ങള്‍ ചോദ്യം ചെയ്യപ്പെടും. പല സീനിയര്‍ നേതാക്കളും മോദിയെ വീഴ്ത്താനായി രംഗത്തിറങ്ങും. അത് പവാറിന് അറിയാം. അതിനായി കഠിനാധ്വാനം ചെയ്താല്‍ ദീര്‍ഘകാലം പ്രതിപക്ഷത്തിന് ഭാവിയുണ്ടാവും. പവാര്‍ ഇവരെ ഒന്നിപ്പിച്ചത് കൊണ്ട് തീര്‍ച്ചയായും സോണിയാ ഗാന്ധിയെ യുപിഎയുടെ തലപ്പത്ത് എത്തിച്ചത് പോലെ പവാറിനെ ഈ മുന്നണിയുടെ അധ്യക്ഷനാക്കുമെന്ന് ഉറപ്പാണ്. അതാണ് പവാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മൂന്നാം മുന്നണിയെന്ന പേരിലല്ല ഇത് വരിക. പകരം പ്രതിപക്ഷ ഐക്യം എന്ന് തന്നെയാവും.

മഹാവികാസ് അഗാഡി കാലാവധി തികയ്ക്കണമെന്നതാണ് പവാറിന്റെ പ്രഥമ ലക്ഷ്യം. ബിജെപി സഖ്യം ആലോചിച്ചിട്ട് പോലുമില്ലെന്ന് പവാര്‍ പറയുന്നത് കോണ്‍ഗ്രസിനും ശിവസേനയ്ക്കും ഈ സഖ്യത്തില്‍ കൂടുതല്‍ വിശ്വാസമുണ്ടാക്കാനാണ്. എല്ലാ പാര്‍ട്ടികളുമായി സൗഹൃദത്തിലൂടെ മുന്നണിയെ വിപൂലീകരിക്കാന്‍ പവാറിന് സാധിക്കും. ഒപ്പം സഹോദരന്‍ പുത്രന്‍ അജിത് പവാറും മകന്‍ പാര്‍ത്ഥ് പവാറുമായി ശരത് പവാറിനുള്ള പ്രശ്‌നങ്ങളും പുതിയ തുറന്ന് പറച്ചിലിന് പിന്നിലുണ്ട്. പവാര്‍ കുടുംബത്തിലും തന്റെ കൈയ്യിലാണ് അധികാരമെന്ന് ഓര്‍മിപ്പിക്കുകയാണ് ശരത് പവാര്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രകടമായിരുന്ന കുടുംബപ്പോര് ഇപ്പോള്‍ അത്ര പ്രശ്‌നമില്ല. എങ്കിലും അജിത് പവാറിനെ പൂര്‍ണമായി അദ്ദേഹം വിശ്വസിക്കുന്നില്ല.

കോണ്‍ഗ്രസിനെ പവാര്‍ ഒഴിവാക്കാത്തതിന് പല കാരണങ്ങളുണ്ട്. തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ ഡിഎംകെയുടെ പിന്തുണ പുതിയ സഖ്യത്തിന് വേണമെങ്കില്‍ കോണ്‍ഗ്രസ് മുന്നണിയിലുണ്ടാവണം. കോണ്‍്ഗ്രസില്ലാതെ മറ്റ് പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാന്‍ സ്റ്റാലിനും തയ്യാറല്ല. തമിഴ്‌നാട്ടില്‍ 39 സീറ്റുള്ളതിനാല്‍ അത് വേണ്ടെന്ന് വെക്കാനാവില്ല. ബീഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസ് ഇതര സഖ്യത്തിന് തയ്യാറല്ല. ഇവിടെ 40 സീറ്റുണ്ട്. രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധത്തിലാണ് തേജസ്വി യാദവ്. ജെഎംഎം, ശിവസേന, സിപിഎം, ജെഡിഎസ് എന്നിവര്‍ കോണ്‍ഗ്രസില്ലാതെ ഒരു മുന്നണിക്ക് കൂട്ടുനില്‍ക്കില്ല. ഇവരുടെ പിന്തുണ പവാറിന് ആവശ്യമാണ്.

രാഹുലിനേക്കാള്‍ പ്രതിപക്ഷ നിരയ്ക്ക് സ്വീകാര്യന്‍ പവാറാണ്. കോണ്‍ഗ്രസും ഇത് തിരിച്ചറിയുന്നുണ്ട്. പവാറിനെ കൂടെ നിര്‍ത്തി സഖ്യം പിടിക്കണമെങ്കില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനമെങ്കിലും കോണ്‍ഗ്രസ് ജയിക്കണം. പഞ്ചാബ് നിലനിര്‍ത്തുകയും ഉത്തരാഖണ്ഡ് പിടിക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് രണ്ടും സാധ്യമായ കാര്യങ്ങളാണ്. മണിപ്പൂരിലും ഗോവയിലും ജയം സാധ്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ താല്‍പര്യം കാണിച്ചിട്ടില്ല. രണ്ടിലധികം സംസ്ഥാനങ്ങള്‍ പിടിച്ചാല്‍ ദേശീയ തലത്തില്‍ മറ്റെല്ലാ പാര്‍ട്ടികളും അപ്രസക്തമാവും. എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും വരെ കോണ്‍ഗ്രസ് ഒഴിവാക്കാനുള്ള ശ്രമം അവസാനിപ്പിക്കും. ശരത് പവാറിന്റെ തന്ത്രത്തിനോട് ഇതുവരെ കോണ്‍ഗ്രസ് യെസ് പറഞ്ഞിട്ടില്ല. സഖ്യം സംഭവിച്ചാല്‍ അത് ബിജെപിക്കെതിരെയുള്ള ഏറ്റവും വലിയ പോരാട്ടമാവും.












Click it and Unblock the Notifications